റാഞ്ചി: ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനം ഇന്ന്. ഇന്ന് വിജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തം. മറിച്ച് ജയം ന്യൂസിലാന്ഡിനെങ്കില് പരമ്പര തീരുമാനിക്കാന്‍ 29ന് നടക്കുന്ന അവസാന മത്സരം വരെ കാത്തിരിക്കണം.
മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് മുന്നില്‍. ആദ്യ മത്സരത്തില്‍ ജയിച്ച ടീം ഇന്ത്യ രണ്ടാം കളിയില്‍ ആറ് റണ്‍സിന് തോറ്റു. കഴിഞ്ഞ ദിവസം നടന്ന മൂന്നാമം അങ്കത്തില്‍ 7 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് ധോണിപ്പട പരമ്പരയില്‍ ലീഡ് നേടിയിരിക്കുന്നത്.
ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും അജിന്‍ക്യ രഹാനെയും കഴിഞ്ഞ മൂന്ന് കളികളിലും മികച്ച ഇന്നിങ്ങ്സ് കാഴ്ചവെച്ചിട്ടില്ല. ഇത് മത്സരങ്ങൡ മോശം തുടക്കം ലഭിക്കുന്നതിന് കാരണമായി. ആദ്യകളിയില്‍ അര്‍ദ്ധസെഞ്ചുറിയും കഴിഞ്ഞ കളിയില്തകര്പ്പന് സെഞ്ചുറിയും നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ഇന്നും കോഹ്ലിയില് നിന്ന് മികച്ചൊരു ഇന്നിങ്ങ്സ് ടീം പ്രതീക്ഷിക്കുന്നു. മൂന്നാം ഏകദിനത്തില്‍ 80 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയും ഫോമിലേക്കെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുന്നു. കഴിഞ്ഞ കളിയില്‍ കോഹ്ലിയും ധോണിയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 151 റണ്‍സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. മധ്യനിരബാറ്റ്സ്മാന്‍ മനീഷ് പാണ്ഡെയും നല്ല ഫോമിലാണ്.
ബാറ്റ്സ്മാന്മാരേക്കാളും മിന്നുന്ന പ്രകടനം നടത്തുന്നത് ബൗളര്‍മാര്‍. പേസര്‍മാരും സ്പിന്നര്‍മാരും ഈ കാര്യത്തില്‍ ഒന്നിനൊന്ന് മികച്ചുനില്ക്കുന്നു. മൂന്ന് കളികളില്‍ നിന്ന് എട്ട് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്ര ഒന്നാമത്. ആറെണ്ണം വീഴ്ത്തിയ ഉമേഷ് യാദവും കേദാര്‍ ജാദവും അഞ്ചെണ്ണം സ്വന്തമാക്കിയ ജസ്പ്രീത് ബുംറയും തൊട്ടുപിന്നില്‍.
മറുവശത്ത് ന്യൂസിലാന്‍ഡും ആശങ്കയിലാണ്. മികച്ച തുടക്കം ലഭിച്ചിട്ടും കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്താന്‍ കഴിയാത്തതിന്റെ സങ്കടമാണ് അവരെ അലട്ടുന്നത്. ഓപ്പണര്‍ ടോം ലാഥമാണ് കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തിയ താരം. ക്യാപ്റ്റന്‍ വില്ല്യംസണ് രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചെങ്കിലും ഒന്നും മൂന്നും മത്സരങ്ങളില്‍ പരാജയം. മാര്ട്ടിന് ഗുപ്റ്റിലും റോസ് ടെയ്ലറും കോറി ആന്‍ഡേഴ്സണും ലൂക്ക് റോഞ്ചിയുമെല്ലാം നിരാശപ്പെടുത്തുന്നു. കഴിഞ്ഞ കളിയില്‍ അര്‍ദ്ധസെഞ്ചുറി നേടിയ നീഷാം ഭേദപ്പെട്ട കളി നടത്തി.
ബൗളിങ്ങ് നിര ശക്തമാണെങ്കിലും അവസരത്തിനൊത്തുയരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ട്രെന്റ് ബൗള്‍ട്ട്, ടിം സൗത്തി, മാറ്റ് ഹെന്റി എന്നിവര്‍ തരക്കേടില്ലാതെ പന്തെറിയുന്നുണ്ടെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതില്‍ പിന്നില്‍. സാന്റ്നറും പട്ടേലും നിരാശപ്പെടുത്തി. മുന്ന് കളികളില്‍ നിന്ന് നാല് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയാണ് തമ്മില്‍ ഭേദം. എന്തായാലും ഇന്ന് ജയിച്ചാല്‍ മാത്രമേ പരമ്പര സ്വന്തമാക്കാനുള്ള സാധ്യത നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും കഴിയൂ എന്നതിനാല്‍ വാശിയേറിയ പോരാട്ടമായിരിക്കും നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: