തിരുവനന്തപുരം : പമ്പാ-മധുര ആദ്ധ്യാത്മിക ഹൈവേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, മെമ്പര്‍ അജയ് തറയില്‍, ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജപ്രേമ പ്രസാദ് തുടങ്ങിയവര്‍ കേന്ദ്ര ഗതാഗത-ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ആദ്ധ്യാത്മിക ഹൈവേയുടെ സമ്പൂര്‍ണ പദ്ധതി രേഖ എത്രയും പെട്ടെന്ന് സമര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രി നാഷണല്‍ ഹൈവേ ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്കി.
പമ്പാ, നിലയ്ക്കല്‍, എരുമേലി എന്നീ സ്ഥലങ്ങള്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അതിന് 468 കോടി രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വികസന രേഖ കേന്ദ്ര ടൂറിസം-സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മയ്ക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മെമ്പറും ദേവസ്വം കമ്മീഷണറും ചേര്‍ന്ന് നല്കി.
ശംഖുമുഖത്ത് അന്തര്‍ദേശീയ വേദിക് കേന്ദ്രം തുടങ്ങാന്‍ 10 കോടി രൂപയുടെ പദ്ധതിയും ദേവസ്വം ബോര്‍ഡ് കേന്ദ്രമന്ത്രിക്ക് സമര്‍പ്പിച്ചു.സുരേഷ്ഗോപി എം.പിയും ദേവസ്വംബോര്‍ഡ് പ്രസിഡന്റും മെമ്പര്‍ അജയ് തറയിലും ദേവസ്വം കമ്മീഷണറും ചേര്‍ന്ന് കേന്ദ്ര വനം മന്ത്രി അനില്‍ ദവേയെ നേരില്‍ കണ്ട് പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ശബരിമലയുടെ 500 ഹെക്ടര്‍ വനഭൂമി കോടിക്കണക്കിന് തീര്‍ത്ഥാടകരുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു.
കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടുന്നത് സംബന്ധിച്ച് അനുകൂലമായ തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.കുന്നാര്‍ ഡാമിന്റെ കാര്യത്തില്‍ ദ്രുതഗതിയില്‍ തീരുമാനം കൈക്കൊള്ളാമെന്നും വനഭൂമിയുടെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ചോദിക്കാമെന്നും കേന്ദ്രമന്ത്രി അനില്‍ ദവേ ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: