ന്യൂദല്‍ഹി: ഹിന്ദുത്വത്തിന് 1995ല്‍ കോടതി നല്കിയ നിര്‍വചനം പുനപ്പരിശോധിക്കില്ലെന്ന് സുപ്രീം കോടതി ഏഴംഗ വിശാല ബെഞ്ച് വ്യക്തമാക്കി. ”ഹിന്ദുത്വം മതമല്ല, ഒരു പ്രദേശത്തെ ജനതയുടെ ജീവിത രീതിയും മാനസികാവസ്ഥയുമാണ്,” എന്നായിരുന്നു വിധി.
ഒരു മതനേതാവ് അനുയായികളോട് പാര്‍ട്ടിക്ക് വോട്ടു ചെയ്യാനഭ്യര്ത്ഥിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിലെ 123ാം വകുപ്പിന്റെ ലംഘനമാണോ എന്ന വിഷയമാണ് പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ അദ്ധ്യക്ഷനായ ഏഴംഗ ബെഞ്ച് വിശദീകരിച്ചു.
ഈ വിഷയത്തില്‍ ഹിന്ദുത്വമെന്ന വാക്കുപോലും വരുന്നില്ലെന്നും അതിനാല്‍ ഹിന്ദുത്വം നിര്‍വചിക്കാനോ, ഹിന്ദുത്വത്തിന് കോടതി മുന്‍പു നല്കിയ നിര്‍വചനം പുനപ്പരിശോധിക്കാനോ മുതിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി. മതം നിര്‍വചിക്കണമെന്നും ഹിന്ദുത്വമെന്ന വാക്ക് തെരഞ്ഞെടുപ്പില്‍ വിനിയോഗിക്കരുതെന്ന് വിധിക്കണമെന്നും ആവശ്യപ്പെട്ട് ടീസ്റ്റ സെതല്‍വാദ് നല്കിയ നിവേദനത്തിന് വിശദീകരണം നല്‍കുകയായിരുന്നു കോടതി.
ഏഴംഗ ബെഞ്ച് നടത്തിയ പരാമര്‍ശം ഇങ്ങനെ:
”ഹിന്ദുത്വമെന്തെന്നോ അതിന്റെ അര്‍ത്ഥമെന്തെന്നോ വിശാല ചര്‍ച്ചയ്ക്ക് ഞങ്ങള്‍ മുതിരുന്നില്ല. 1995 ലെ വിധിയുടെ പുനപ്പരിശോധനയോ ഹിന്ദുത്വം, മതം, ഇവയുടെ വിശകലനമോ ഈ ഘട്ടത്തില്‍ നടത്തുന്നില്ല.”
”ഞങ്ങളുടെ മുന്നില്‍ പരിഗണനയ്ക്കു വന്നിരിക്കുന്ന വിഷയത്തില്‍ ഒതുങ്ങും; അതില്‍ ഹിന്ദുത്വം എന്ന വാക്കുപോലുമില്ല. അങ്ങനെയല്ല, പരാമര്‍ശം ഉണ്ടെന്ന് ആരെങ്കിലും കാണിച്ചുതന്നാല്‍, അപ്പോള്‍ കേള്‍ക്കാം. ഈ ഘട്ടത്തില്‍ ഞങ്ങള്‍ ഹിന്ദുത്വത്തിലേക്കില്ല,” ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ, ജസ്റ്റിസുമാരായ എം.ബി. ലോക്കൂര്‍, എസ്.എ. ബോബ്ഡെ, എ.കെ. ഗോയല്‍, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര്‍ റാവു എന്നിവരടങ്ങുന്ന ബെഞ്ച് വിശദീകരിച്ചു. ടീസ്റ്റയുടെ നിവേദനം തള്ളി.
1990ല്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍, ശിവസേനാ സ്ഥാനാര്‍ത്ഥി മനോഹര്‍ ജോഷിക്കു വേണ്ടി ബാല്‍ താക്കറെയും പ്രമോദ് മഹാജനും നടത്തിയ പ്രസംഗങ്ങളാണ് കേസിന് ആധാരം. കേസില്‍ മുംബൈ ഹൈക്കോടതി ജോഷിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി. 1995ല്‍ സുപ്രീം കോടതി ഹര്‍ജി പരിഗണിക്കവേ, ഹൈക്കോടതി വിധി റദ്ദാക്കി, അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. വര്‍മ്മയുടെ മൂന്നംഗ ബെഞ്ചാണ് ഹിന്ദുത്വം ജീവിതരീതിയാണെന്ന് നിര്‍വചിച്ചത്.
2014 ല്‍, ജസ്റ്റിസ് ആര്.എം. ലോധ അദ്ധ്യക്ഷനായ, സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് മറ്റൊരു തെരഞ്ഞെടുപ്പു കേസ് പരിഗണിക്കവെ സമാനമായ കേസുകള്‍ ഒന്നിച്ച് വിശാല ഏഴംഗ ബെഞ്ച് വാദം കേള്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ തലവനായി ഏഴംഗ ബെഞ്ച് ജനപ്രാതിനിധ്യ നിയമം വിശകലനം ചെയ്യുന്നത്. ഇതില്‍ ടീസ്റ്റയുടെ നിവേദനത്തില്‍ കോടതി നിലപാട് അഭിഭാഷകര്‍ തേടിയപ്പോളായിരുന്നു പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: