ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് അധ്യക്ഷന്‍ മുലായം സിങ് യാദവ്. പാര്‍ട്ടിയും കുടുംബവും ഒറ്റക്കെട്ടെന്ന് സഹോദരന് ശിവ്പാല്‍ യാദവിനൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ മുലായം പറഞ്ഞു. പത്രസമ്മേളനം അഖിലേഷ് യാദവ് ബഹിഷ്കരിച്ചത് കലഹം അവസാനിച്ചില്ലെന്നു വ്യക്തമാക്കി.
മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ശിവ്പാല്‍ ഉള്‍പ്പെടെയുള്ളവരെ തിരിച്ചെടുക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും മുലായം, മുഖ്യമന്ത്രി അഖിലേഷിന് നല്കി. അഖിലേഷിന്റെ നീക്കമാണ് ഇനി നിര്‍ണായകം.
സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവിനെയും മൂന്ന് മന്ത്രിമാരെയും അഖിലേഷ് ഞായറാഴ്ച പുറത്താക്കിയതാണ് പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചത്. അഖിലേഷിനൊപ്പമുള്ള ബന്ധു രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്ന് ശിവ്പാലും പുറത്താക്കി. പ്രശ്നപരിഹാരത്തിന് മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അഖിലേഷിനെയും ശിവ്പാലിനെയും വിളിച്ചുവരുത്തി ശകാരിച്ച മുലായം യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്കി.
ദേശീയ ജനറല്‍ സെക്രട്ടറി അമര്‍സിങ്ങിനെ പുറത്താക്കണമെന്ന അഖിലേഷിന്റെ ആവശ്യം മുലായം അംഗീകരിച്ചില്ല. എന്തിനാണ് ഇതിലേക്ക് അമര്‍സിങ്ങിനെ വലിച്ചിഴക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പ്രശ്നം പരിഹരിച്ചതെങ്ങനെയെന്നും വ്യക്തമാക്കിയില്ല. അഖിലേഷ് മുഖ്യമന്ത്രിയായി തുടരുമെന്ന് പറഞ്ഞ മുലായം പുറത്താക്കിയ മന്ത്രിമാരെ തിരിച്ചെടുക്കുമോയെന്ന ചോദ്യത്തിനു മറുപടി നല്‍കിയില്ല. അഖിലേഷ് അടുത്ത മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് ആദ്യം ഭൂരിപക്ഷം ലഭിക്കട്ടെയെന്നായിരുന്നു മറുപടി. അഖിലേഷ് മികച്ച മുഖ്യമന്ത്രിയാണെന്നും എന്നാല്‍ ജനകീയ നേതാവാകാന്‍ ഇനിയും കാത്തിരിക്കണമെന്നും അമര്‍സിങ് പ്രതികരിച്ചു.
ഏതാനും മാസം മുന്‍പ് ശിവ്പാലിനെ മന്ത്രിസഭയില്‍ നിന്ന് അഖിലേഷ് പുറത്താക്കിയിരുന്നു. മുലായം ഇടപെട്ടതോടെ തിരിച്ചെടുത്തു. പിന്നീട് ശിവ്പാലിന്റെ പ്രധാനപ്പെട്ട വകുപ്പുകള്‍ എടുത്തുമാറ്റിയപ്പോഴും മുലായം ഇടപെട്ട് തിരിച്ചു നല്കി.
മോദിയെ പ്രശംസിച്ച് മുലായം
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ നല്ല മകനാകാന്‍ അഖിലേഷിന് മുലായം സിങ് യാദവിന്റെ ഉപദേശം. പാര്‍ട്ടിയില്‍ അഖിലേഷ് ഇടഞ്ഞ് നില്ക്കുന്ന പശ്ചാത്തലത്തിലാണിത്.
പാവപ്പെട്ട കുടുംബത്തില്‍ നിന്നു കഠിനാധ്വാനത്തിലൂടെ പ്രധാനമന്ത്രിയായി. അമ്മയെ മറന്ന് ജീവിക്കാന്‍ സാധ്യമല്ലെന്ന് മോദി നമ്മെ ഓര്‍മിപ്പിക്കുന്നു. അമ്മയെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്ന മോദി, പ്രധാനമന്ത്രി ആയതിന് ശേഷവും അമ്മയെ സന്ദര്‍ശിക്കുന്നത് മുലായം ചൂണ്ടിക്കാട്ടി. ലഖ്നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലായിരുന്നു മുലായത്തിന്റെ മോദി പ്രശംസ.
മുലായത്തിന്റെ വാക്കുകളെ ബിജെപി സ്വാഗതം ചെയ്തു. അഖിലേഷിന്റെ ഭരണത്തില്‍ സ്വന്തം പിതാവ് പോലും സന്തുഷ്ടനല്ലെന്നതിന്റെ തെളിവാണിതെന്ന് ബിജെപി വക്താവ് ശ്രീകാന്ത് ശര്‍മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: