കോഴിക്കോട്: സ്വന്തക്കാരെയും ബന്ധുക്കളെയും വഴിവിട്ടു സഹായിക്കുമ്പോള്‍ ജനങ്ങളെ മറക്കുന്ന സിപിഎമ്മിന് അരീക്കാട് താക്കീതാകുന്നു. കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡാണ് അരീക്കാട്.
മേയറായിരുന്ന, വി.കെ.സി. മമ്മദ്കോയ എംഎല്‍എ ആയപ്പോള്‍ ഒഴിവുവന്ന അരീക്കാട് ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ തോല്‍വി പാര്‍ട്ടിയെ ഞെട്ടിച്ചു. യുഡിഎഫിലെ ലീഗിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സയിദ് മുഹമ്മദ് ഷമീല്‍, എല്‍ഡിഎഫിന്റെ ടി. മൊയ്തീന്‍കോയയെ 416 വോട്ടിന് തോല്‍പ്പിച്ചു. 202 വോട്ടിന് ഷമീല്‍ വികെസിയോട് തോറ്റതാണിവിടെ.
അഞ്ചില്‍ നാല് ബൂത്തിലും യുഡിഎഫ് മേല്‍ക്കൈ നേടി! മേയറായിരുന്ന വികെസിയെ ബേപ്പൂരില്‍ മത്സരിപ്പിച്ചപ്പോള്‍ പാര്‍ട്ടി നല്കിയ വാഗ്ദാനങ്ങള്‍ മറന്നത് തിരിച്ചടിയായി, അതല്ല, മുസ്ലിം വോട്ടുകള്‍ ധ്രുവീകരിച്ച് ലീഗനുകൂലമായി എന്നിങ്ങനെ തോല്‍വിക്ക് കാരണങ്ങള്‍ പാര്‍ട്ടി കണ്ടെത്തുന്നു. വികെസിയെ മന്ത്രിയാക്കുമെന്നായിരുന്നു പാര്‍ട്ടി പ്രചാരണം. ജയരാജന് രാജിവെച്ചപ്പോള്‍ വികെസിയെ പരിഗണിക്കുമെന്ന് ഉപതെരഞ്ഞെടുപ്പു മുന്നില്‍ കണ്ടും പ്രചരിപ്പിച്ചു.
സിപിഎമ്മുകാരനായിരുന്ന ഷമീലിനൊപ്പം പാര്‍ട്ടിയുടെ പരമ്പരാഗത മുസ്ലിം വോട്ടു പോയെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു. മലബാര്‍ മേഖലയില്‍ ഈ ഒഴുക്ക് ശക്തമാകുമെന്നതിന്റെ തുടക്കമാണിതെന്നും. മുസ്ലിം ലീഗും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒന്നിച്ചാല്‍ മറ്റാര്‍ക്കും സീറ്റുണ്ടാവില്ലെന്ന് സിപിഎം നേതാവ് പാലോളി മുഹമ്മദ്കുട്ടി കോഴിക്കോട്ട് പ്രസ്താവിച്ചത് ഇതും മനസില്‍ കണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: