ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി രോഗം ബാധിച്ച താറാവുകളെ ഇന്നുമുതല്‍ കൊന്നുതുടങ്ങും. രോഗം ബാധിച്ച് ചത്ത താറാവുകളെ ശാസ്ത്രീയമായ രീതിയില്‍ മറവ് ചെയ്യും. ഇതിനായി പ്രത്യേക ദ്രുതകര്‍മസേനയെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് താറാവുകളെ കൊല്ലുക. മറ്റു രോഗങ്ങളും താറാവുകളില്‍ പടരുന്നതായി സംശയമുണ്ട്. അതേസമയം മരുന്ന് നല്‍കിയതോടെ രോഗം കുറഞ്ഞു തുടങ്ങിയതായി കര്‍ഷകര്‍ പറയുന്നു.
ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ അഞ്ചിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. തകഴി, നീലംപേരൂര്‍, രാമങ്കരി പഞ്ചായത്തുകളിലെ താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകളെ കൊല്ലാന്‍ ഇരുപത് പ്രത്യേക സംഘങ്ങളെ ജില്ലയില്‍ നിയമിക്കാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനിച്ചു. താറാവുകളെ മറ്റ് സ്ഥലങ്ങളിലേക്ക് കടത്തുന്നുണ്ടോയെന്ന് പോലീസിന്റെ സഹായത്തോടെ നിരീക്ഷിക്കും. ദ്രുതകര്‍മസേന നാലുദിവസത്തിനകം പ്രവര്‍ത്തനം പൂര്‍ത്തിയാക്കും. ദ്രുതകര്‍മസേനയുടെ ഓരോ യൂണിറ്റിലും രണ്ടു വെറ്ററിനറി സര്ജന്മാരും രണ്ടു പോലീസുകാരും ഉണ്ടാകും.
തകഴി, രാമങ്കരി, പാണ്ടങ്കരി, കൈനടി പ്രദേശങ്ങളിലാണ് രോഗബാധ കെണ്ടത്തിയത്. ആരോഗ്യമുള്ള താറാവിന്റെ മുട്ടയും മാംസവും ഭക്ഷിക്കുന്നതിന് ഒരു കുഴപ്പവുമില്ലെന്ന് മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുട്ടനാട്ടിലെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ നിലവിലെ സാഹചര്യത്തില്‍ മറ്റിടങ്ങളില്‍ നിന്നുള്ള താറാവുകളെ ഇറക്കാന്‍ അനുവദിക്കരുതെന്ന് കൃഷിവകുപ്പുദ്യോഗസ്ഥര്‍ പാടശേഖര സമിതി സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്കി.
രോഗം ഇവിടെ എത്തിയത് ദേശാടനപ്പക്ഷികള്‍ വഴിയാണെന്നാണ് പ്രാഥമിക നിഗമനം. സൈബീരിയയില്‍ നിന്നും പാകിസ്ഥാനിലേക്കും ദല്‍ഹിയിലേക്കും തുടര്‍ന്ന് കേരളത്തിലേക്കും ഇവ എത്തിപ്പെടാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: