തിരുവനന്തപുരം: തെരുവുപട്ടികള്‍ കൂട്ടത്തോടെ ആക്രമിച്ച് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വര്‍ക്കല, മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവന് (90) മരണമടഞ്ഞു. സര്‍ജിക്കല്‍ ഐസിയുവില്‍ വെന്റിലേറ്ററിലായിരുന്നു രാഘവന്.
വീട്ടിലെ സിറ്റൗട്ടില്‍ കിടന്നുറങ്ങിയ രാഘവനെ ഇന്ന് അതിരാവിലെ നാലഞ്ച് പട്ടികള്‍ കൂട്ടമായി ആക്രമിച്ച് കടിച്ച് പറിക്കുകയായിരുന്നു. മുഖം, തല, കാല് തുടങ്ങിയ ഭാഗത്തെല്ലാം ആഴത്തില്‍ മുറിവേറ്റു. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നിന്നാണ് രാഘവനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. പേവിഷബാധയ്ക്കെതിരേയുള്ള കുത്തിവയ്പ്പുകള്‍ എടുത്ത ശേഷം അത്യാഹിത വിഭാഗത്തില്‍ അടിയന്തിര ചികിത്സ നല്കി. അതിനുശേഷവും നില കൂടുതല്‍ വഷളായതിനെത്തുടര്‍ന്ന് രാഘവനെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റി.
പ്രിവന്റീവ് ക്ലിനിക്, മെഡിസിന്, സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി, ഒഫ്ത്താല്‍മോളജി, ഇഎന്‍ടി എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് ചികിത്സകള്‍ ക്രമീകരിച്ചത്.
അബോധാവസ്ഥയിലായിരുന്ന രാഘവന് ബിപിയും കുറവായിരുന്നു. അമിതമായ രക്തം നഷ്ടപ്പെട്ടതിനാല്‍ ഒരു കുപ്പി രക്തം നല്കി. ഉച്ചയ്ക്ക് 1.20ന് ഹൃദയാഘാതം ഉണ്ടായെങ്കിലും ഡോക്ടര്‍മാര്‍ അത് വിജയകരമായി തരണം ചെയ്തിരുന്നു. ഉച്ചയ്ക്ക് 2.30ന് ഉണ്ടായ രണ്ടാമത്തെ ഹൃദയാഘാതം തരണംചെയ്യാനുള്ള എല്ലാ ശ്രമവും നടത്തിയെങ്കിലും വിജയിച്ചില്ല.
ജീവന്‍രക്ഷാ മരുന്നുകളുടെ സഹായത്തോടെ മികച്ച ചികിത്സ നല്‍കിയിരുന്നെങ്കിലും ഉച്ചയ്ക്ക് 2.55 ന് മരണമടയുകയായിരുന്നു. ഐസിയുവിലുള്ള മൃതദേഹം ഉടന്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടം നടത്തി നാളെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: