അലിഗഢ്: കൃത്യസമയത്ത് ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് അലിഗഡ് സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസര്‍ ഡി.മൂര്‍ത്തി ചികിത്സ കിട്ടാതെ മരിച്ചു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സിനായി ആറു മണിക്കൂറുകള്‍ കാത്തിരുന്നെങ്കിലും ഒടുവില്‍ വിദഗ്ധ ചികിത്സ കിട്ടാതെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
അറുപത്തിനാലുകാരനായ പ്രൊഫസര്‍ ഡി.മൂര്‍ത്തി, യൂണിവേഴ്സിറ്റിയുടെ മോഡേണ്‍ ഇന്ത്യന്‍ ലാംഗുവേജസ് വിഭാഗം തലവനായിരുന്നു. കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്ന അദ്ദേഹത്തെ രോഗം മൂര്‍ച്ഛിച്ചതിനേത്തുടര്‍ന്ന് ഞായറാഴ്ച ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. പിന്നീട് ദല്‍ഹിയിലെ ആശുപത്രിയിലേക്കു മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ നിര്‍ദേശം ലഭിച്ചു കഴിഞ്ഞ് ഏകദേശം ആറുമണിക്കൂറോളമാണ് മൂര്‍ത്തിയുടെ ഒപ്പമുണ്ടായിരുന്നവര്‍ ആംബുലന്‍സിനായി കാത്തു നിന്നത്.
പേപ്പര്‍ വര്‍ക്കുകള്‍ ശരിയാകുന്നതിനുള്ള കാലതാമസം മൂലമാണ് ആംബുലന്‍സ് എത്താന്‍ വൈകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ആംബുലന്‍സ് ലഭ്യമായിരുന്നില്ലെന്നും, ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും സഹകരണമുണ്ടാകാതിരുന്നതിനാലാണ് പേപ്പര്‍ വര്‍ക്കുകള്‍ ആവശ്യമായി വന്നതെന്നും യൂണിവേഴ്സിറ്റി വക്താവ് എസ്.പീര്‍സാദ വിശദീകരിച്ചു.
പ്രൊഫസര്‍ മൂര്‍ത്തി വെന്റിലേറ്ററിലായിരുന്നെന്നും ഓരോ നിമിഷവും നിര്‍ണ്ണായകമായിരുന്നെന്നും, പ്രത്യേക സംവിധാനങ്ങളുള്ള ആംബുലന്‍സില്‍ മാത്രമേ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേയ്ക്ക് മാറ്റുവാന്‍ കഴിയുമായിരുന്നുള്ളെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
അദ്ദേഹത്തെ ദല്‍ഹിയിലേയ്ക്ക് മാറ്റുവാന്‍ ആവശ്യപ്പെട്ടതിനു ശേഷവും ആംബുലന്‍സ് എത്തുവാന്‍ മണിക്കൂറുകള്‍ വൈകിയതായി യൂണിവേഴ്സിറ്റിയിലുള്ള ജവഹര്‍ലാല്‍ നെഹ്രു മെഡിക്കല്‍ കോളേജ് ശസ്ത്രക്രിയാവിഭാഗം ചെയര്മാന് മുഹമ്മദ് അസ്ലം പറഞ്ഞു.
ആശുപത്രി അധികൃതരുടെ അവഗണനയ്ക്കെതിരേ യൂണിവേഴ്സിറ്റി അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ആശുപത്രിയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: