സാംസ്കാരിക കേരളത്തിന്റെ മുഖം വികൃതമാക്കി അഴിമതി മുഖമുദ്രയായി മാറുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ പ്രതിനിധിയാണ് സംശുദ്ധമായ പ്രതിഛായയുണ്ടെന്ന് കരുതിയിരുന്ന ടി.എന്‍.പ്രതാപന്. വോളിബോളിന്റെ പേരില്‍ പ്രതാപന് 24 കോടി തട്ടിയെന്നാണ് വാര്‍ത്ത. തൃപ്രയാര്‍ സ്പോര്‍ട്സ് ആന്റ് ഗെയിംസ് അസോസിയേഷന് എന്ന സ്വകാര്യ ട്രസ്റ്റിന്റെ ഉടമയിലുള്ള തൃപ്രയാര്‍ സ്റ്റേഡിയത്തിനുവേണ്ടി നടത്തിയ വന്‍ ക്രമക്കേടുകളാണ് പുറത്തുവന്നിരിക്കുന്നത്. സ്വകാര്യ ട്രസ്റ്റിന്റെ പേരിലുള്ള സ്റ്റേഡിയം പ്രതാപന് സ്വന്തമാക്കിയശേഷം അഴിമതി നടത്തുകയായിരുന്നുവത്രെ. കേരള സംസ്കാരം അഴിമതി സംസ്കാരമായി മാറ്റിയത് രാഷ്ട്രീയ നേതാക്കളാണ്. മുന്‍മന്ത്രി ബാബുവും ബാര്‍ കോഴക്കേസില്‍ പണം കൈപ്പറ്റി എന്നു പറയപ്പെടുന്ന മുന്‍ ധനമന്ത്രി കെ.എം.മാണിയും ഇവരില്‍പ്പെടുന്നു.
മദ്യനിരോധന നയം വി.എം.സുധീരന് ഏകപക്ഷീയമായി പ്രഖ്യാപിച്ചശേഷം പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെയുള്ള അനേകം ബാറുകള്‍ പൂട്ടിപ്പോയിരുന്നു. ഇവ തുറക്കുന്നതിനുവേണ്ടിയാണ് ബാര്‍ ഉടമകള്‍ മാണിക്കും ബാബുവിനും കോഴ നല്‍കിയത്. ഇതിന്റെ പിന്നാലെതന്നെ വന്ന വാര്‍ത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സരിതാ നായരുടെ സോളാര്‍ അഴിമതിയില്‍ പെട്ടിരിക്കുന്നു എന്നാണ്. ഈ കേസ് തെളിഞ്ഞാല്‍ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയഭാവിക്ക് തിരശ്ശീല വീഴും. 2013 മുതല്‍ ദശലക്ഷങ്ങള്‍ സോളാര്‍ അഴിമതിയില്‍ സരിതാ നായര്‍ ചെലവാക്കിയെന്നാണ് പറയപ്പെടുന്നത്. സരിതയുടെ മൂന്ന് സ്റ്റാഫ് അംഗങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫിസിലെ സ്ഥിരം സന്ദര്‍ശകരായിരുന്നല്ലോ. സരിതാ ഭാഷ്യം ഉമ്മന്‍ചാണ്ടിക്ക് 19 ദശലക്ഷം രൂപ കൈമാറി എന്നാണ്. ഇപ്പോള്‍ സരിതയുടെ ദയാപൂര്‍വമായ അപേക്ഷ ഉമ്മന്‍ചാണ്ടി രാഷ്ട്രീയം വിട്ട് ബിസിനസ് തുടങ്ങണമെന്നാണ്.
അഴിമതിക്കെതിരെ കേരളത്തിലെ വിജിലന്‍സ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്നാണ് അവകാശപ്പെടുന്നത്. ബാര്‍ കോഴയും സോളാര്‍ അഴിമതിയും പാറ്റൂര്‍ വയല്‍ കുംഭകോണവും മറ്റുമാണ് ഇതിന് പ്രേരിപ്പിച്ചതത്രെ. സിവില്‍ സപ്ലൈസില്‍ നടന്ന അഴിമതിയും വന്‍ വിവാദമായിരുന്നല്ലോ. ബാര്‍ കോഴ കേസില്‍ കെ.ബാബും കെ.എം.മാണിയും 166 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തി എന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്. ബാബും കുടുംബവും ബിനാമിയും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തുന്ന അഴിമതികളാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ നേതാവ് ടി.എച്ച്. മുസ്തഫയും അഴിമതി ആരോപിതനാണ്. ടി.എന്‍.പ്രതാപന് സ്റ്റേഡിയം പണിക്കായി അനുവദിച്ച ഫണ്ട്, പൊതുമരാമത്ത് വകുപ്പ് ഫണ്ട്, സര്‍ക്കാരിന്റെ മാന്ദ്യവിരുദ്ധ പാക്കേജ് ഫണ്ട് എന്നിവയും തട്ടിയെടുത്തതായി വ്യക്തമായ സൂചന ലഭിച്ചിരിക്കുന്നു.
എംഎല്‍എ ഫണ്ടും ചട്ടംലംഘിച്ചാണ് ചെലവഴിച്ചത്. എംഎല്‍എ സ്വയം അംഗമായ സ്വകാര്യ സംരംഭത്തിന് ഫണ്ട് വിനിയോഗിച്ചതും ക്രിമിനല്‍ കുറ്റമാണ്. തീരദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള തുകയും പ്രതാപന് വകമാറ്റി ചെലവഴിച്ചു. ഇതുകൂടാതെ തൃപ്രയാര്‍ ക്ഷേത്രത്തിന് സമീപം സ്ഥാപിക്കാനിരുന്ന ഇ-ടോയ്ലറ്റ് സ്ഥാപിച്ചത് സ്റ്റേഡിയത്തിലാണ്.
എന്തെല്ലാം കുംഭകോണങ്ങളാണ് പാവം കേരള ജനതയെ വഞ്ചിച്ച് രാഷ്ട്രീയ നേതാക്കള്‍ ചെയ്തുകൂട്ടുന്നത്! പ്ലാച്ചിമട ജല ചൂഷണം, ജലനയം പുതുക്കല്‍, പെട്രോള്‍ നല്‍കുന്നതിന്റെ അളവില്‍ കൃത്രിമം, ഇന്ധന വിലയില്‍ കാണിച്ച കൃത്രിമങ്ങള്‍, പാവം വനവാസികള്‍ക്കായി ഭവനനിര്‍മാണ വായ്പ അനുവദിച്ചതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നടത്തിയ വീഴ്ച തുടങ്ങി എണ്ണിയാല്‍ തീരാത്ത കുംഭകോണങ്ങളാണ് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ തങ്ങളെ തെരഞ്ഞെടുത്തയച്ച ജനങ്ങളെ വഞ്ചിച്ച് നടത്തുന്നത്! പ്രതാപന് സ്വയം രക്ഷയ്ക്കായിരിക്കാം സ്റ്റേഡിയം ട്രസ്റ്റില്‍ സിപിഎം നേതാക്കളെയും അംഗങ്ങളാക്കിയത്.
സ്പോര്‍ട്സ് കൗണ്‍സില്‍ പരിപാടികള്‍ക്ക് മാത്രമാണ് സ്റ്റേഡിയം ഉപയോഗിക്കാന്‍ അനുമതി. ഒന്നിനുപുറകെ ഒന്നായി അഴിമതികള്‍ ഇങ്ങനെ തോരാമഴപോലെ പെയ്തിറങ്ങിയിട്ടും കേരളത്തിലെ ജനങ്ങള്‍ ഇതിനുനേരെ എന്തുകൊണ്ട് കണ്ണടയ്ക്കുന്നു? എന്തുകൊണ്ടാണ് അവര്‍ പ്രതികരിക്കാത്തത്? കേരളത്തിന്റെ രാഷ്ട്രീയ ഭാവി ഈ ചോദ്യത്തിന്റെ ഉത്തരത്തെ ആശ്രയിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: