കട്ടപ്പന: കട്ടപ്പന ഗവണ്മെന്റ് കോളേജിലെ റാഗിങ് കേസില്‍ 6 എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു.സീനിയര്‍ വിദ്യാര്‍ത്ഥികളായ ജിഷ്ണു, ഷെഫീഖ്, ജന്‍സണ്‍, സോമിന്, നൃപന് എന്നിവരെയാണ് 90 പ്രവര്‍ത്തി ദിവസം അഥവാ ഒരു സെമസ്റ്റര്‍ കാലയളവിലേക്ക് കോളേജില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.
കോളേജ് ഹോസ്റ്റലില്‍ നിന്ന് പടിച്ചിരുന്ന മൂന്ന് പേരുടെയും ഹോസ്റ്റല്‍ പ്രവേശനം കോളേജില്‍ തുടരുന്ന അത്രയും കാലത്തേക്കും വിലക്കിയിട്ടുണ്ട്. കോളേജിലെ ഒന്നാം വര്‍ഷ ബിഎസ്സി വിദ്യാര്‍ത്ഥി വയനാട് സ്വദേശിയായ വിഷ്ണു പ്രസാദാണ് റാഗിങിനിരയാക്കിയത്. വിഷ്ണു പ്രിന്‍സിപ്പലിന് നല്കിയ പരാതിയിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ ആന്റി റാഗിങ് കമ്മിറ്റി നിരവധി കുട്ടികളില്‍ നിന്നുള്‍പ്പെടെ തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റാഗിങ് നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇന്നലെ കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ കട്ടപ്പന ഡിവൈഎസ്പി, ഡെപ്യൂട്ടി കളക്ടര്‍, സീനിയര്‍, ജൂനിയര്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍, എന്‍ജിഒ അസോസിയേഷന് മെമ്പര്‍, പിറ്റിഎ പ്രസിഡന്റ്, ബിജെപിയുടെ പ്രതിനിധി തുടങ്ങിയവരടക്കം 20 ഓളം പേര് പങ്കെടുത്തിരുന്നു.
യുജിസിയുടെ നിര്‍ദ്ദേശ പ്രകാരം സീനിയര്‍ അധ്യാപകരടങ്ങുന്ന സംഘമാണ് ആന്റി റാഗിങ് സ്ക്വാഡിലുള്ളത്. പുറത്താക്കലിനെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ റൂമിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. പ്രിന്‍സിപ്പലിനെ തടഞ്ഞ് വയ്ക്കാനും ശ്രമം നടന്നു.
കുളത്തൂര്‍ ആശ്രമത്തിലെ അന്തേവാസിയായ വിഷ്ണുവിനെ ആശ്രമം അധികൃതരാണ് പഠിപ്പിച്ചിരുന്നത്. കോളേജിന് സമീപത്തുള്ള ഹോസ്റ്റലില്‍ താമസം തയ്യാറാക്കിയതും ആശ്രമം അധികൃതരാണ്. അതേ സമയം കട്ടപ്പന പോലീസില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ ശക്തമായ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
എസ്എഫ്ഐ പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. പാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ ചൊല്‍പ്പടിക്ക് നില്ക്കുന്നവരായി മാറിയിരിക്കുകയാണ് പോലീസുകാരെന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: