കണ്ണൂര്‍: നിരോധിക്കപ്പെട്ട കീടനാശിനികള്‍ ഉപയോഗിക്കുന്ന കര്‍ഷകര്‍ക്ക് കൃഷി വകുപ്പിന്റെ ആനുകൂല്യം നഷ്ടമാകുമെന്ന് കൃഷി വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി ജില്ലകളിലേക്ക്, സംസ്ഥാനത്ത് നിരോധിച്ചിട്ടുളള കീടനാശിനികള്‍ ഇപ്പോഴും എത്തുന്നുണ്ടെന്ന് കണ്ടെത്തിയ പശ്ത്തലത്തിലാണ് പുതിയ തീരുമാനം. ഇതു തടയുവാന്‍ സംസ്ഥാന തലത്തില്‍ രൂപം കൊടുത്തിട്ടുളള പ്രത്യേക സ്ക്വാഡ് ജില്ലകളില്‍ അപ്രതീക്ഷിത സന്ദര്‍ശനവും പരിശോധനയും നടത്തും. വ്യാജ ഏജന്‍സികളുടെ പേരില്‍ ചെക്ക്പോസ്റ്റ് വഴിയെത്തുന്ന ഫ്യൂറഡാന്‍, ഫോറേറ്റ്, പാരക്വാറ്റ് തുടങ്ങി ഒരു ടണ്ണോളം നിരോധിത കീടനാശിനികളാണ് കുമിളിയില്‍ ഈയിടെ പിടിയിലായത്. നിരോധിത കീടനാശിനികളോ, വില്പനയ്ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലാത്തതോ ആയ കീടനാശിനികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍സെക്ടിസൈഡ് ആക്ട് പ്രകാരമുളള കര്‍ശനമായ ശിക്ഷണ നടപടികള്‍ കൈക്കൊളളും.
നിയന്ത്രിത ഉപയോഗത്തിനു മാത്രമായി നിഷ്കര്‍ഷിച്ചിട്ടുളള കീടനാശിനികള്‍, കൃഷി ഓഫീസര്‍മാര്‍ നല്കുന്ന ശുപാര്‍ശക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഡിപ്പോകളില്‍ നിന്നും വില്‍പ്പന നടത്തുവാന്‍ പാടുളളു. ഇത്തരത്തില്‍ വിതരണം ചെയ്യുന്ന കീടനാശിനികളുടെയും അവ വാങ്ങുന്ന കര്‍ഷകരുടേയും പേരു വിവരങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തി ഡിപ്പോകളില്‍ സൂക്ഷിക്കണം. കീടനാശിനികള്‍ വില്ക്കുമ്പോള് കര്‍ഷകര്‍ക്ക് നിര്‍ബന്ധമായും ബില്ല് നല്‍കണം. ബില്ല് ചോദിച്ചു വാങ്ങുവാന്‍ കര്‍ഷകരും തയ്യാറാകണം. അംഗീകൃത ഡിപ്പോകളിലൂടെയല്ലാതെ, കര്‍ഷകര്‍ക്കും കര്‍ഷകസമിതികള്‍ക്കും കീടനാശിനികള്‍ രേനിട്ട് എത്തിച്ചു നല്കുന്ന കമ്പനികള്‍ക്കും വിതരണക്കാര്‍ക്കും ഇടനിലക്കാര്‍ക്കുമെതിരെ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളും. ഏതെങ്കിലും കര്‍ഷകര്‍, സംസ്ഥാനത്ത് നിരോധിച്ചിട്ടുളള കീടനാശിനികള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, അത്തരം കര്‍ഷകരെ കൃഷിവകുപ്പിന്റെ എല്ലാ തുടര്‍ പദ്ധതികളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്നും കൃഷി ഡയറക്ടര്‍ ബിജൂ പ്രഭാകര്‍ ഐ.എ.എസ്. അറിയിച്ചു. ഇത്തരക്കാര്‍ക്ക് കൃഷിവകുപ്പ് രണ്ട് തവണ നോട്ടീസ് നല്‍കുകയും തുടര്‍ന്നും അതാവര്‍ത്തിക്കുന്ന പക്ഷം സൗജന്യ വൈദ്യുതി ഉള്‍പ്പെടെ കൃഷിവകുപ്പില്‍ നിന്നുളള എല്ലാ ആനുകൂല്യങ്ങളും നഷ്ടമാവുകയും ചെയ്യും.
കീടനാശിനികള്‍ക്കെതിരെ പൊതു അഭിപ്രായം വളര്‍ന്നു വരുന്ന സാഹചര്യത്തില്‍, ജൈവ കീടനാശിനികളെന്ന പേരില്‍ നിരവധി ഉല്പന്നങ്ങള് വിപണിയിലെത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സസ്യജന്യ ജൈവ കീടനാശിനികളില്‍ ഏതെങ്കിലും വിധത്തിലുളള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും കൃഷിവകുപ്പ് നടപടി സ്വീകരിക്കുമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: