ഇരിട്ടി: പഴശ്ശി പദ്ധതിയുടെ ഷട്ടറുകളിലെ ചോര്‍ച്ച പൂര്‍ണ്ണമായും അടക്കാനുള്ള പ്രവര്‍ത്തി നടക്കുന്നതും, തലശ്ശേരി വളവുപാറ കെഎസ്ടിപി റോഡ് നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഭാഗമായി ഇരിട്ടിയില്‍ പുതിയ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നതും കാരണം ഈ വര്‍ഷം കണ്ണൂര്‍ ജില്ല കഠിനമായ വരള്‍ച്ചയിലേക്കും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്കും നീങ്ങാന്‍ സാദ്ധ്യതയെന്നു വിലയിരുത്തപ്പെടുന്നു.
പൂര്‍ണ്ണമായും പദ്ധതിയുടെ ചോര്‍ച്ച അടക്കുക എന്ന ലക്ഷ്യത്തോടെ ഇവിടെ പ്രവര്‍ത്തി നടക്കുകയാണ്. പദ്ധതിക്ക് മുകളിലൂടെയുള്ള ഗതാഗതം പോലും നിയന്ത്രിച്ച് ബാരലിന്റെ ഫ്ലാറ്റ് ഫോം പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. കഴിഞ്ഞ ജൂണില്‍ കാലവര്‍ഷാരംഭത്തില്‍ മഴ കനക്കുന്നതിനു മുന്നേ പദ്ധതിയുടെ 16 ഷട്ടറുകളും തുറന്നുവിട്ട് ജലം ഒഴുക്കിക്കളഞ്ഞിരുന്നു. എന്നാല്‍ മഴ കുറഞ്ഞതും ഇതുമൂലം നീരൊഴുക്ക് ഇല്ലാതായതും കാരണം പദ്ധതിലേക്ക് ജലം ഒഴുകി എത്തേണ്ട ബാവലിപ്പുഴ വറ്റിവരണ്ടു കഴിഞ്ഞു. പല പ്രദേശങ്ങളിലും ഒഴുക്ക് നിലക്കുന്ന അവസ്ഥയിലേക്ക് പുഴ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്.
26. 52 മീറ്ററാണ് പഴശ്ശി പദ്ധതിയുടെ ആകെ വെള്ളം ശേഖരിക്കുവാനുള്ള ശേഷി. എന്നാല്‍ വെറും 10 മീറ്ററിന് അടുത്തു മാത്രമാണ് ഇപ്പോള്‍ റിസര്‍വോയറില്‍ വെള്ളമുള്ളത്. അനുദിനം അതില്‍ കുറവ് വന്നുകൊണ്ടിരിക്കുകയാണ്. ഡിസംബറോട് കൂടി മാത്രമേ പദ്ധതിയില്‍ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തി അവസാനിക്കൂ എന്നാണ് ഇപ്പോള്‍ വിവരം. അതുവരെ ഷട്ടറുകള്‍ തുറന്നുതന്നെ കിടക്കും എന്ന് പറയാം.
കഴിഞ്ഞ വര്‍ഷം മഴനിലച്ചതോടെ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നത് മൂലമുണ്ടായ ആശങ്ക മാദ്ധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ അന്നത്തെ ജില്ലാ കലക്ട്ടര്‍ ഉടനെതന്നെ പദ്ധതിയുടെ ഷട്ടര്‍ അടച്ച് ജലം സംഭരിക്കുവാന്‍ പദ്ധതി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശപ്രകാരം ഒക്ടോബര്‍ അവസാനം തന്നെ ഷട്ടറുകള്‍ പൂര്‍ണ്ണമായും അടക്കുകയും പദ്ധതിയില്‍ ജലം സംഭരിക്കുകയും ചെയ്തു. ഇതുമൂലം വേനല്‍ കനത്തിട്ടും സംസ്ഥാനത്തിന്റെ മറ്റു ജില്ലകളും പ്രദേശങ്ങളും കൊടുംവരള്‍ച്ചയെ നേരിട്ടപ്പോഴും പദ്ധതി പ്രദേശങ്ങള്‍ ജലനിബിധമാവുകയും കണ്ണൂര്‍ ജില്ലയിലെ പഴശ്ശിയെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന പന്ത്രണ്ടോളം കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണ തോതില്‍ നടക്കുകയും ചെയ്തു.
എന്നാല്‍ ഈ കുടിവെള്ള പദ്ധതികള്‍ എല്ലാം ഇന്ന് ആശങ്കയിലാണ്. പദ്ധതിയില്‍ നടക്കുന്ന പ്രവര്‍ത്തികളും ഇരിട്ടിയിലെ പുതിയ പാലത്തിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നതും തന്നെയാണ് ഈ ആശങ്കക്ക് കാരണമാവുന്നത്.
ഇരിട്ടി പാലം സ്ഥിതിചെയ്യുന്നത് പഴശ്ശി ജലസംഭരണിയുടെ ഭാഗമായ ബാവലിപ്പുഴയിലാണ്. ഇപ്പോള്‍ പാലം സ്ഥിതിചെയ്യുന്ന സ്ഥലത്തിനു തൊട്ട് സമാന്തരമായാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. പുതിയപാലത്തിന്റെ ഇരു കരകളിലുമുള്ള പൈലിംഗ് പ്രവര്‍ത്തി ഏതാണ്ട് പൂര്‍ണ്ണമായി. ഇനി പുഴക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന തൂണുകളുടെ പൈലിംഗ് പ്രവര്‍ത്തിയാണ് നടക്കേണ്ടത്. ഇതിന്റെ പ്രവര്‍ത്തനങ്ങളും കഴിഞ്ഞ ദിവസം ആരംഭിച്ചു കഴിഞ്ഞു.
ഇവയുടെ പൈലിംഗ് പ്രവര്‍ത്തി പൂര്‍ത്തിയാവണമെങ്കില്‍ ഏതാണ്ട് നാല് മാസമെങ്കിലും എടുക്കുമെന്നാണ് പ്രവര്‍ത്തി ഏറ്റെടുത്തിരിക്കുന്ന കരാര്‍ അധികൃതര്‍ പറയുന്നത്. അതുവരെ റിസര്‍വോയറില്‍ വെള്ളം ഉയര്‍ത്തുന്നത് പാലം പണി തടസ്സപ്പെടാന്‍ ഇടയാക്കും എന്നാണു ഇവര്‍ അറിയിക്കുന്നത്. അങ്ങിനെയെങ്കില്‍ പദ്ധതിയുടെ ഷട്ടര്‍ അടക്കുന്നത് അടുത്ത മാര്‍ച്ച് വരെ എങ്കിലും നീളാനാണ് സാദ്ധ്യത. ഇത് ഇപ്പോള്‍ തന്നെ വറ്റിവരളാന്‍ തുടങ്ങിയ പഴശ്ശി റിസര്‍വോയറിന്റെ ജല ലഭ്യതയേയും അതുവഴി പഴശ്ശിയെ ആശ്രയിക്കുന്ന പന്ത്രണ്ടോളം കുടിവെള്ള പദ്ധതികളെയും ബാധിക്കും. പുഴയില്‍ ജലലഭ്യത കുറഞ്ഞതോടെ ഇരിട്ടി പാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന വാട്ടര്‍ അതോറിറ്റിയുടെ കിണറിലെ ജലവിതാനം താഴ്ന്നതിനാല്‍ ഇപ്പോള്‍ തന്നെ പംബിംഗ് സാദ്ധ്യമാല്ലാതായ അവസ്ഥയിലാണ്. പുഴക്കരയില്‍ സ്ഥിതി ചെയ്യുന്ന ഈ കിണറില്‍ നിന്നുമാണ് ഇരിട്ടി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഏറെ ജലവും നല്‍കുന്നത്. കൂടിവന്നാല്‍ രണ്ടാഴ്ചകൊണ്ട് ഇവിടെനിന്നുമുള്ള പംബിംഗ് നിലക്കാനാണ് സാധ്യത എന്നാണു അറിയുന്നത്. ഇതോടെ ഇരിട്ടി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനവും നിലച്ചേക്കാം.
കഴിഞ്ഞ വര്‍ഷത്തിനു മുന്‍പ് ഷട്ടര്‍ ചോര്‍ച്ച മൂലം ജലാശയത്തിലെ ജലവിതാനം താഴ്ന്നതോടെ ഡിസംബര്‍ മാസത്തോടെ പദ്ധതി പ്രദേശങ്ങളിലെ കിണറുകളിലെ ജലവിതാനം താഴുകയും കടുത്ത ജലക്ഷാമം നേരിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ രൂക്ഷമായ വരള്‍ച്ചയാണ് ഈ പ്രദേശത്തുകാരെ ഇപ്പോള്‍ തുറിച്ചു നോക്കുന്നത്. അധികൃതര്‍ ഇടപെട്ടു ഇതിനു പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കണ്ണൂര്‍ ജില്ലയേയും പ്രത്യേകിച്ചു പദ്ധതി പ്രദേശത്തു താസസിക്കുന്ന ജനങ്ങളെയും ഈ വര്‍ഷത്തെ കൊടും വരള്‍ച്ച വിഴുങ്ങാനാണ് സാദ്ധ്യത എന്നാണു നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: