കോട്ടയം: അന്തര്‍ദേശീയ പ്രാധാന്യമുള്ള നീര്‍ത്തടമായ വേമ്പനാട് കായലില്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞ് കൂടിയതോടെ കക്കയ്ക്ക് ക്ഷാമം. വേമ്പനാട്ടുകായലില്‍ നിന്നു പ്രധാനമായി ലഭിച്ചിരുന്ന കറുത്ത കക്കയാണ് കിട്ടാക്കനിയായത്. ഇതുമൂലം കക്കവാരി ഉപജീവനം നടത്തുന്ന തൊഴിലാളികള്‍ ദുരിതത്തിലായി. കക്കയുടെ ലഭ്യത കുറഞ്ഞതോടെ പലരും ഈ രംഗത്ത് നിന്നു മാറി മറ്റ് തൊഴിലുകള്‍ അന്വേഷിച്ചുതുടങ്ങി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മണിക്കൂര്‍കൊണ്ട് വള്ളം നിറയെ കക്ക വാരിയിരുന്നവര്‍ ഇന്ന് ദിവസം മുഴുവന്‍ മുങ്ങിത്താണാല്‍ കിട്ടുന്നത് പകുതി മാത്രമാണ്. ദിവസം ചെലിനുള്ള തുകപോലും ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതിനിടയില്‍ യന്ത്രവത്കൃത ഡ്രഡ്ജിങും ഇവരുടെ തൊഴിലിന് വിഘാതമാണ്.
വിവിധ നദികളില്‍ നിന്നു വേമ്പനാട് കായലിലേക്ക് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക്കാണ് കക്കയുടെ ഉത്പാദനം കുറയാന്‍ കാരണം. കായലിന്റെ അടിത്തട്ടിലെത്തുന്ന മാലിന്യം നീക്കം ചെയ്യാതെ കിടക്കുന്നത് കക്കയുടെ പ്രജനനത്തെ പ്രതികൂലമായി ബാധിക്കുന്നു. വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യം കായലിന്റെ അടിത്തട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇതിനാല്‍ കക്ക വരുമ്പോള്‍ കോരുവലയില് നിറയുന്നത് പ്ലാസ്റ്റിക്കാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കായല്‍ ആവാസ വ്യവസ്ഥയെ പോലും തകര്‍ക്കുന്ന നിലയിലായി. കായല്‍ ജലത്തിന് നിറവ്യത്യാസം സംഭവിക്കുന്നതായും മത്സ്യതൊഴിലാളികള്‍ പറയുന്നു.
മുന്‍കാലങ്ങളില്‍ കക്കത്തൊഴിലാളികള്‍ക്ക് ജോലിഭാരം കുറവും വരുമാനം കൂടുതലുമായിരുന്നു. ഇപ്പോള്‍ ജോലിഭാരം കൂടുതലും വരുമാനം തുച്ഛവുമാണ്. വേമ്പനാട്ട് കായലില്‍ മനുഷ്യപ്രയത്നത്താല്‍ കക്ക വാരി ഉപജീവനം നടത്താനാണ് ബ്യൂറോ ഓഫ് മൈന്‍സിന്റെ നിര്‍ദ്ദേശം. ആലപ്പുഴ, കോട്ടയം ജില്ലകളിലായി 12 കക്കാ സഹകരണ സംഘങ്ങള്‍ നിലവിലുണ്ട്. ഇതില്‍ പലതും നിര്‍ജ്ജീവമാണ്. ഇതിന് കാരണമായി പറയുന്നത്, കക്കാവാരല്‍ തൊഴിലാളികളില്‍ നിന്നു സംഭരിക്കുന്ന കക്കാതോടുകള്‍ വാങ്ങിയിരുന്നത് സിമന്റ് നിര്‍മാണ കമ്പനികളും കാര്‍ഷിക ഏജന്‍സികളും ആയിരുന്നു.
ഇപ്പോള്‍ കൊല്‍ക്കത്തയില്‍ നിന്നുചുണ്ണാമ്പുകല്ല് ലഭിക്കുന്നതിനാല്‍ കക്കാതോടുകള്‍ ആവശ്യമല്ലാതായിരിക്കുന്നു. മുന്‍കാലങ്ങളില്‍ കൃഷിവകുപ്പ് കക്കാനീറ്റുന്ന ചൂളകളില്‍ നിന്ന് വന്‍തോതില്‍ നീറ്റ് കക്കാ വാങ്ങിയിരുന്നു. ഇപ്പോള്‍ അതും ഇല്ലാതായതോടെ നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് കക്കാസഹകരണസംഘങ്ങളും കൂപ്പുകുത്താന്‍ തുടങ്ങി.വേമ്പനാട്ട് കായലില്‍ നിന്ന് അനധികൃതമായി 12 എംഎമ്മില്‍ താഴെയുള്ള മല്ലിക്കക്ക വാരുന്നുവെന്ന പരാതിയും വ്യാപകമാണ്. പൊതുജലാശയങ്ങളിലെ മത്സ്യബന്ധന നിയന്ത്രണത്തിനുള്ള കേരള ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ നിയമം, ബന്ധപ്പെട്ട ചട്ടങ്ങള്‍ എന്നിവപ്രകാരം ലൈസന്‍സിന്റെ അടിസ്ഥാനത്തിലല്ലാതെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുകയോ, കക്ക വാരുകയോ, സ്പാറ്റുകള്‍ സംഭരിക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നിയമം. പക്ഷേ പലപ്പോഴും ഇത്തരക്കാരെ പിടികൂടാന്‍ കഴിയുന്നില്ല. 12 എംഎമ്മില്‍ താഴെയുള്ള കക്ക വാരുന്നതും കക്കയുടെ ഉദ്പാദനത്തില്‍ കുറവുണ്ടാകുന്നതിന് കാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: