തുറവൂര്‍: വയലാര്‍, പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ എന്നി ഗ്രാമപഞ്ചായത്തുകളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളുടെ വിപണനവും ഉപയോഗവും വര്‍ദ്ധിക്കുന്നു. കോളേജ്, സ്കൂള്‍ വിദ്യാര്‍ത്ഥികളെ വലയിലാക്കിയാണ് മാഫിയാ സംഘം വിലസുന്നത്.
ലഹരിമരുന്നു ആംപ്യൂളുകളുടെയും ഹഷീഷ് ഓയില്‍ പോലുള്ള ലഹരി പദാര്‍ത്ഥങ്ങളുടെയും വില്‍പ്പനയും തകൃതിയായി നടക്കുന്നു. പോലിസിന്റെയും എക്സൈസിന്റെയും പരിശോധന പരിമിതമാണെന്ന് ആക്ഷേപമുണ്ട്. മുമ്പ് ലഹരി വിരുദ്ധ സ്ക്വാഡ് തുടര്‍ച്ചയായി റെയ്ഡ് നടത്തി ഒട്ടേറെ ലഹരിവില്‍പ്പനക്കാരെ പിടികൂടിയിരുന്നു. രാഷ്ട്രിയ പാര്‍ട്ടികളും ജനപ്രതിനിധികളും ഇടപെട്ട് കേസുകള്‍ ഒതുക്കുന്നതായി ജനങ്ങള്‍ക്ക് പരാതിയുണ്ട്.
സ്കൂളുകളുടെ പരിസരത്ത് കഞ്ചാവ് മാഫിയ സജീവമായതോടെ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ ലഹരിക്കടിമകളായിത്തീര്ന്നതായി രക്ഷിതാക്കള്‍ പറയുന്നു. കൊച്ചിയില്‍ നിന്നും ഇടുക്കിയില്‍ നിന്നുമുള്ള ഏജന്റുമാരാണ് ഇവിടെ വ്യാപകമായി ലഹരിമരുന്ന് എത്തിക്കുന്നത്.
വളമംഗലം എസ്എന്‍ജിഎം പരിസരം, തുറവൂര്‍ മാസ്റ്റേഴ്സ് കോളേജിന് പടിഞ്ഞാറെ ഭാഗത്ത് റോഡ് പരിസരം, തുറവൂര്‍ കവലയില്‍ തെക്ക് മൊബൈല്‍ ഷോപ്പിന് കിഴക്കോട്ട്പോകുന്ന റോഡ് പരിസരം, കാവില്‍, പട്ടണക്കാട്, വയലാര്‍, അന്ധകാരനഴി, പടിഞ്ഞാറെ മനക്കോടം, പള്ളിത്തോട്, തുറവൂര്‍ റ്റിഡി ഹൈസ്കൂള്‍ പരിസരം, വളമംഗലം ഹൈസ്കൂള്‍ പരിസരം, കുത്തിയതോട് വിവിഎച്ച്എസ്എസ് പരിസരം, കോടംതുരുത്ത് തൈക്കുടം, ചമ്മനാട് ഹൈസ്കൂള്‍ പരിസരം, എഴുപുന്ന സെന്റ് റാഫേല്‍ സ്ഹൈസ്കൂള്‍, ചന്തിരൂര്‍ ഗവ. ഹൈസ്കൂള്‍ പരിസരം, കുമര്‍ത്തുപടി ക്ഷേത്ര പരിസരം, അരൂര്‍ ആഞ്ഞിലിക്കാട്, വട്ടക്കേരി, കെല് ട്രോണ്‍ റോഡ്, അമ്മനേഴം ക്ഷേത്ര പരിസരത്തുള്ള വെളി, ചക്യാമറികടത്ത് പരിസരം, കുമ്പളംപാലം, അരൂര്‍ സെമിത്തേരി പരിസരം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ലഹരിവില്‍പ്പനയും ഉപയോഗവും വ്യാപകമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. അരുര് വ്യവസായ മേഖല കേന്ദ്രമാക്കി നൂറുക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും വില്പന സജീവമാണ്.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജോയിന്റ് അടി എന്ന പേരിലാണ് കഞ്ചാവ് ഉപയോഗം നടക്കുന്നത്. വീടുകളില്‍ നിന്ന് മോഷ്ടിക്കുന്ന പണവും ആക്രിസാധനങ്ങളും വില്‍പ്പന നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ ഇതിനു പണം സംഘടിപ്പിക്കുന്നത്. അരൂര്‍ വ്യവസായ കേന്ദ്രത്തിലെ ഒഴിഞ്ഞ കമ്പനികളില്‍ നിന്ന് ഇരുമ്പ് ഉപകരണങ്ങളും മറ്റും മോഷണം പോകുന്നത് നിത്യസംഭവമാണ്. വീടുകളില്‍ നടക്കുന്ന ചെറുകിട മോഷണങ്ങള്‍ക്ക് പിന്നിലും ലഹരി ഉപഭോക്താക്കളായ വിദ്യാര്‍ത്ഥികളാണെന്ന സത്യം രക്ഷിതാക്കള്‍ തന്നെ വെളിപ്പെടുത്തുന്നു. മാനഹാനി ഭയന്നാണ് പലരും ഇത്തരം സംഭവങ്ങള്‍ മറച്ചുവയ്ക്കുന്നത്.
പോലിസിന്റെയും എക്സൈസിന്റെയും സ്കൂള്‍, കോളേജ് അധികൃതരുടെയും സാമൂഹിക രാഷ്ട്രിയ സംഘടനകളുടെയും അടിയന്തരമായ ഇടപെടലും പ്രതിരോധവും ഈ വിഷയത്തില്‍ അനിവാര്യമാണെന്നാണ് രക്ഷിതാക്കുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: