ചേര്‍ത്തല: മത്സ്യങ്ങളും സസ്യങ്ങളും ഒരുമിച്ച് വളര്‍ത്തുന്ന കൃഷിരീതിയായ അക്വാപോണിക്സ് രീതി വിജയകരമായി ചെയ്ത ചേര്‍ത്തല നഗരസഭ ഏഴാം വാര്‍ഡ് വെളിയില്‍ അബൂബക്കര്‍- റഷീദ ദമ്പതികളുടെ മകന് ഇര്‍ഷാദ് ശ്രദ്ധേയനാകുന്നു. കൃതൃമമായി നിര്‍മ്മിച്ച ടര്പോളിന് ടാങ്കില്‍ തിലാപ്പിയ, കരിമീന്‍ എന്നീ മത്സ്യങ്ങളാണ് വളര്‍ത്തുന്നത്. ടാങ്കിലെ വെള്ളം വാട്ടര്‍ പമ്പ് വഴി കൃഷിയിടത്തിലെത്തി ഉപയോഗശേഷം അതില്‍ സ്ഥാപിച്ചിട്ടുള്ള ബെല്‍ സൈഫണ് വഴി വെള്ളം തിരിച്ച് ടാങ്കിലേക്ക് തന്നെയെത്തിക്കുന്ന രീതിയാണിത്.
കുറച്ചുവൈദ്യുതി ആവശ്യമുള്ള വാട്ടര്‍ പമ്പ് ഉപയോഗിക്കുന്നതിനാല്‍ വൈദ്യുത ചാര്‍ജ് കുറവായിരിക്കും. പുരയിടത്തില്‍ രണ്ടര മീറ്റര്‍ വീതിയിലും നീളത്തിലും ഒരടി ആഴത്തിലുമുള്ള ടര്‍പ്പോളിന്‍ ടാങ്കില്‍ 1300ഓളം ലിറ്റര്‍ വെള്ളം ശേഖരിക്കാം. അക്വാപോണിക്സ് രീതിയില്‍ ഇതില്‍ നൂറോളം മത്സ്യങ്ങളെ നന്നായി വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് ഇര്‍ഷാദ് പറയുന്നു. പച്ചക്കറി കൃഷിക്ക് മറ്റു വളങ്ങളൊന്നും നല്‍കേണ്ടതില്ല.
പീച്ചില്‍, തക്കാളി, വഴുതന, മുളക് എന്നീ പച്ചക്കറികളാണ് ഗ്രോബെഡില്‍ നട്ടിരിക്കുന്നത്. മത്സ്യവിസര്ജ്യത്തില് അടങ്ങിയിട്ടുള്ള അമോണിയ വെള്ളത്തോടൊപ്പം ഗ്രോബെഡില്‍ വെച്ച് വിഘടിച്ച് പച്ചക്കറികള്‍ക്കുള്ള വളമായ നൈട്രേറ്റ് ആയിമാറുന്നു. മെറ്റില് നിറച്ചിട്ടുള്ള ഗ്രോബെഡില്‍ വളര്‍ത്തുന്ന പച്ചക്കറികള്‍ക്ക് നല്ല വളര്‍ച്ചയും മികച്ച വിളവും ഉണ്ടെന്ന് യുവകര്ഷകന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: