ബീജിങ്: ജീ പിങ്ങിന് സര്‍വാധിപത്യം നല്കി, മാവോക്കാലത്തേക്ക് മടങ്ങാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. പ്ലീനം സമാപിക്കുന്നതോടെ പാര്‍ട്ടിയും സര്‍ക്കാരും ഒരാളിന്റെ കീഴിലേക്കെന്ന 1980 കാലത്തേക്ക് ചൈന പോകും. പ്രസിഡന്റ് ജീ പിങ്ങിനെ കൂടുതല്‍ കരുത്തനാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്.
പാര്‍ട്ടിയേയും ഭരണത്തേയും രക്ഷിക്കാനും പരിഷ്കരിക്കാനുമുള്ള പദ്ധതിയെന്ന് വ്യാഖ്യാനിക്കുന്ന ഈ നടപടിയോടെ, മാവോയേക്കാള്‍ കരുത്തനാകും ജീ പിങ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പാര്‍ട്ടി അടിമുടി അഴിമതിയിലാണെന്ന് തിങ്കളാഴ്ച ആരംഭിച്ച പ്ലീനത്തിലെ വിവരങ്ങള്‍ പുറത്തുവിട്ട് പാര്‍ട്ടി വ്യക്തമാക്കുന്നു. മൂന്നു വര്‍ഷത്തിനിടെ 10 ലക്ഷം പാര്‍ട്ടി ഭാരവാഹികള്‍ അഴിമതിക്ക് ശിക്ഷിക്കപ്പെട്ടു. ഇങ്ങനെ പോയാല്‍ ചൈനയ്ക്ക് സോവിയറ്റ് യൂണിയന്റെ അവസ്ഥ വരാം. അതുണ്ടാകാതിരിക്കാന്‍, ഭരണത്തില്‍ അഴിമതിക്കെതിരേ കര്‍ക്കശ നിലപാടെടുക്കുന്ന ജീ പിങ്ങിനെ സംയുക്ത നേതാവായി അംഗീകരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇതിനെ കാണുന്നു.
പാര്‍ട്ടിക്കും സര്‍ക്കാരിനും ഒറ്റ നേതാവ്, ഒരു വ്യക്തി എല്ലാറ്റിനും അധികാരി എന്ന നയമായിരുന്നു, 1980 വരെ ചൈനയില്‍. കൂട്ടു നേതൃത്വത്തിലേക്ക് പിന്നീട് പാര്‍ട്ടി മാറുകയായിരുന്നു. പഴയ സ്ഥിതിയിലേക്കു പോകാനാണ് പദ്ധതി.
നിലവിലെ നിയമപ്രകാരം, തുടര്‍ച്ചയായ രണ്ടു ഘട്ടങ്ങളായി, 2022 വരെ, പ്രസിഡന്റ് സ്ഥാനത്തു തുടരാന്‍ ജീ പിങ്ങിനാകും. അതിനകം ചൈനയെയും പാര്‍ട്ടിയേയും ശക്തമാക്കാന്‍ ഇങ്ങനെയൊരു സംവിധാനം ഉണ്ടാവണമെന്ന് സര്‍ക്കാര്‍ മാധ്യമങ്ങളും പാര്‍ട്ടി പത്രമായ പീപ്പിള്‍സ് ഡെയ്ലിയും അഭിപ്രായപ്പെട്ടിരുന്നു. പ്ലീനത്തില്‍ ഇതിനുള്ള നിയമ നിര്‍മ്മാണങ്ങള്‍ നടന്നേക്കും. അടുത്ത വര്‍ഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയാണ് പ്ലീനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: