എല്ലാത്തരം കര്‍മങ്ങളും ഭഗവദ് പ്രീതിക്കായി, ആരാധനയായി ചെയ്യുന്ന ആ കര്‍മയോഗി, ഭൗതികവും ആത്മീയവുമായ എല്ലാ വസ്തുക്കളും ഭഗവാന്റെതുതന്നെയാണ് എന്നറിഞ്ഞ് ഒന്നിനോടും എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ല, ഒന്നിനോടും സ്നേഹവും പ്രകടിപ്പിക്കുന്നില്ല. ശീതോഷ്ണങ്ങളും സുഖദുഃഖങ്ങളും ഭഗവാനില്‍നിന്ന് ആവിര്ഭവിക്കുന്നവതന്നെ എന്ന് മനസ്സിലാക്കുന്നു. അതുകൊണ്ട് ആ ഭക്തന്, ത്യജിക്കുവാന്‍, സംന്യസിക്കുവാന്‍ സ്വന്തമായി ഒന്നുമില്ലാത്തതിനാല്‍ നിത്യം സന്യാസാവസ്ഥയില്‍ തന്നെയാണ് വര്‍ത്തിക്കുന്നത്.
‘ജ്ഞേയഃ സ നിത്യംസന്യാസീ’
ജീവാത്മാവായ താന്‍ പരമാത്മാവായ ഭഗവാന്റെ അംശമാണ്. ഭഗവാന് കത്തിജ്വലിക്കുന്ന അഗ്നിപോലെയും താന്‍ ആ അഗ്നിയില്‍നിന്ന് ഉദ്ഭവിക്കുന്ന തീപ്പൊരിപോലെയുമാണെന്ന വസ്തുത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഭഗവാന് ഗുണസമ്പൂര്ണനാണ്, താന്‍ ആ ഗുണങ്ങളുടെ കോടി അംശങ്ങളില്‍ ഒരു കണംപോലും ഉള്‍ക്കൊള്ളുന്നില്ല എന്ന സത്യവും അനുഭവിക്കുന്നു. അതുകൊണ്ട് ഭൗതികതയുടെ ബന്ധുത്വത്തില്നിന്ന് എളുപ്പത്തില്‍ മുക്തനായിത്തീരുന്നു.
സാംഖ്യവും യോഗവും
ഒന്ന് (5-4)
സന്യാസവും കര്‍മയോഗവും വിവരിക്കുന്നതിനിടയില്‍, സന്ദര്‍ഭത്തിന് യോജിക്കാത്ത സാംഖ്യത്തെയും യോഗത്തെയും പറ്റി പറയുന്നത് ഉചിതമാണോ എന്നു തോന്നാം. എന്നാല്‍, ആ തോന്നല്‍ ശരിയല്ല.
അര്ജ്ജുനന്, സന്യാസവും കര്‍മയോഗവും രണ്ടു മാര്‍ഗങ്ങളായി വേര്‍തിരിച്ച് സങ്കല്പിച്ചാണ് ചോദ്യം ചോദിച്ചത്. ഭഗവാന് ആ വേര്‍തിരിവ് അംഗീകരിച്ചുകൊണ്ടുതന്നെ, തന്റെ അഭിപ്രായംകൂടി ചേര്‍ത്തുകൊണ്ട്, മറ്റുവാക്കുകള്‍ ഉപയോഗിച്ചുള്ള മറുപടി പറയുന്നു.
സാംഖ്യയോഗൗ- എന്നിങ്ങനെ. ജ്ഞാനയോഗവും കര്‍മയോഗവും തന്നെയാണ് സാംഖ്യവും യോഗവും. കര്‍മയോഗം അനുഷ്ഠിച്ച് ചിത്തശുദ്ധി നേടുകയാണ് ഫലസിദ്ധി. ജ്ഞാനയോഗം ആത്മസാക്ഷാത്കാരം നേടിത്തരുന്നു. രണ്ടും രണ്ടു മാര്‍ഗങ്ങള്‍ തന്നെയാണെന്ന് പ്രഭാഷണ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ ബാലന്മാരാണ്. കുട്ടികള്‍ക്ക് ഒന്നിനെക്കുറിച്ചും പൂര്‍ണ ജ്ഞാനം ഉണ്ടാവുകയില്ലല്ലോ. അല്പജ്ഞാനികളുടെ വാക്കുകള്‍ നാം സ്വീകരിക്കരുത് എന്നാണ് ഭഗവാന് പറയുന്നത്. സര്‍വജ്ഞനായ ഭഗവാന്റെ വാക്കുകളെ നമുക്ക് സ്വീകരിക്കാം.
സാംഖ്യം എന്നാല്‍ ജ്ഞാനയോഗം തന്നെ. അതായത് പ്രപഞ്ചത്തിന്റെ നാരായവേര് ഏതെന്ന് കണ്ടെത്തുക എന്നതുതന്നെ. യോഗം എന്നത് ഭഗവദര്പ്പണ ബുദ്ധ്യാ കര്‍മങ്ങള്‍ അനുഷ്ഠിക്കുക എന്നതാണ്. അതായത് പ്രപഞ്ചവൃക്ഷത്തിന്റെ നാരായവേരില്‍, ഭഗവാനില്‍തന്നെ വെള്ളമൊഴിക്കുക എന്നതും വേര് കണ്ടെത്തിയ മനുഷ്യന് വേരില്‍ വെള്ളമൊഴിക്കുകതന്നെ ചെയ്യുന്നു. വിഭിന്നങ്ങളെന്ന് തോന്നുന്ന ഈ രണ്ടു മാര്‍ഗങ്ങളുടെയും ലക്ഷ്യം ഒന്നുതന്നെയാണ്, ഭഗവദാനന്ദാനുഭൂതി തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: