നെയ്യാറ്റിന്‍കര: ഭക്ഷ്യസുരക്ഷാ നിയമം മുന്‍ഗണനാ പട്ടികതയ്യാറാക്കലിലും ഇടതു തന്ത്രം. ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് മുന്‍ഗണനാ ലിസ്റ്റില്‍ ഇടതുസര്‍ക്കാരിനു വോട്ടുചെയ്തവര്‍ക്കും വോട്ടര്‍മാര്‍ കൂടുതലുള്ള കുടുംബത്തിനെയും ബിപിഎല്‍ ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ബിപിഎല്‍ കാര്‍ഡുകളിലെ ആനുകൂല്യങ്ങള്‍ കൈപ്പറ്റി കുടുംബങ്ങള്‍ മുന്നോട്ടുകൊണ്ടു പോയിരുന്ന സാധാരണക്കാരായ ഉപഭോക്താക്കളുടെ വയറ്റത്തടിച്ചിട്ടാണ് എല്‍ഡിഎഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത്. ഭൂരിഭാഗം വരുന്ന റേഷന്‍കടകളും സിപിഎം, സിപിഐ നേതാക്കന്മാരുടെ മേല്‍നോട്ടത്തിലാണ് നടത്തുന്നത്. നിലവില്‍ ബിപിഎല്‍ ലിസ്റ്റില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുന്നതും താലൂക്ക് സപ്ലൈ ഓഫീസ് അധികൃതര്‍ക്ക് മുന്നില്‍ ദൃഢീകരിച്ച ലിസ്റ്റ് സമര്‍പ്പിക്കുന്നതും ഇവരാണ്. ഇത്തരത്തില്‍ സിപിഎം രാഷ്ട്രീയ മുതലെടുപ്പ് നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ അനര്‍ഹര്‍ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുകയും അര്‍ഹരായ പാവപ്പെട്ടവര്‍ പുറത്താവുകയും ചെയ്തു.
20ന് പട്ടികതയ്യാറാക്കി പ്രസിദ്ധീകരിച്ചപ്പോള്‍ 21ന് രാവിലെ നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫീസിനുമുന്നില്‍ ഇരുപതിനായിരം ഉപഭോക്താക്കളാണ് പരാതിയുമായി എത്തിയത്. ഇതില്‍ നിന്നുതന്നെ മനസ്സിലാക്കും ബിപിഎല്‍ ലിസ്റ്റിലുള്ള സാധാരണക്കാരായ ജനങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നുവെന്ന്. അധികൃതരുടെ നിര്‍ദേശപ്രകാരം അതത് പഞ്ചായത്തുകളിലും വില്ലേജ് ഓഫീസുകളിലും പരാതികള്‍ സമര്‍പ്പിക്കാമെന്ന ഉറപ്പ് നല്‍കിയെങ്കിലും ജീവനക്കാരില്ലെന്ന് പറഞ്ഞ് ഉപഭോക്താക്കളെ തിരിച്ചു വിടുന്നതും പതിവാണ്. താലൂക്ക് സപ്ലൈ ഓഫീസിലെ തിരിമറികള്‍ പഞ്ചായത്തിലോ വില്ലേജ് ഓഫീസുകളിലോ സാധിക്കാത്തതുകൊണ്ട് നേതാക്കളുടെ സമ്മര്‍ദ്ധത്തിനു വഴങ്ങി ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കളെ ഒഴിവാക്കുന്നുവെന്ന ആരോപണവുമുണ്ട്.
ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് സാധാരണക്കാരായ ഉപഭോക്താക്കളില്‍ നിന്നും കുട്ടി സഖാക്കളും പാര്‍ട്ടിയിലെ അണികളും പണപ്പിരിവും ആരംഭിച്ചുകഴിഞ്ഞു. ഇത്തരത്തില്‍ സാധാരണക്കാരായ ജനങ്ങളെ കബിളിപ്പിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും അര്‍ഹരായവരെ മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും യുവമോര്‍ച്ച നെയ്യാറ്റിന്‍കര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: