കുണ്ടറ: മയ്യനാട് സ്നേഹതീരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികള്‍ നാടുവിടാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു.
മയ്യനാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള സ്നേഹതീരം വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ താമസിപ്പിച്ചിരിക്കുന്ന 27 പെണ്‍കുട്ടികളില്‍ മൂന്നുപേരാണ് തിങ്കളാഴ്ച ജീവനക്കാരുടെ പീഡനം സഹിക്കാനാകാതെ നാടുവിട്ടത്. സ്കൂളുകളില്‍ ബാഗുപേക്ഷിച്ച് ഇറങ്ങി പുറപ്പെട്ടതോടെയാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. ബാഗുകള്‍ സ്കൂളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ അദ്ധ്യാപകരാണ് വിവരം സ്നേഹതീരത്തിലും മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനേയും അറിയിച്ചത്. പ്രസിഡന്റ് ഇരവിപുരം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അദ്ധ്യാപകര്‍ സ്വന്തം നിലയില്‍ തെരച്ചിലിലാണ് കുട്ടികളെ മയ്യനാട് റയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍ സംഭവം സ്നേഹതീരം അധികൃതര്‍ രഹസ്യമായി വയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്കൂളില്‍ പഠിക്കുന്ന മറ്റു കുട്ടികളില്‍ നിന്ന് സംഭവമറിഞ്ഞവര്‍ സ്നേഹതീരം കെട്ടിടത്തിന് മുമ്പില്‍ തടിച്ചുകൂടി ബഹളമുണ്ടാക്കിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഒടുവില്‍ ഒരു വനിതാ ജനപ്രതിനിധിയെ കുട്ടികളുമായി സംസാരിക്കാന്‍ അനുവദിക്കുകയായിരുന്നു. ഇതിനിടയില്‍ തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ‘വിഷ്യത്ത് കുട്ടികളും അനുഭവിക്കേണ്ടി വരുമെന്ന് ജീവനക്കാര്‍ ഭീഷണിപ്പെടുത്തി. അന്വേഷിക്കാനെത്തിയ ജനപ്രതിനിധിയോട് തങ്ങള്‍ക്ക് പരമസുഖമാണെന്ന് കുട്ടികളെക്കൊണ്ട് പറയിപ്പിച്ചുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. നാടുവിടാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ വേറെ സ്ഥലത്തേക്ക് മാറ്റാനുള്ള സിഡബ്ല്യുസി അധികൃതരുടെ നീക്കം തടയാനും സ്നേഹതീരത്തിലെ അക്കൗണ്ടന്റിന്റെ നേതൃത്വത്തില്‍ ശ്രമമുണ്ടായി. ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞ് കുട്ടികളെ പട്ടിണിക്കിടുകയും പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ജയിലിന് സമാനമായിരുന്നു താമസമെന്നും വിദ്യാഭ്യാസവും കായികവിനോദങ്ങളും വിലക്കുന്ന ഇവിടുത്തെ രീതികള്‍ കുട്ടികളോട് ചെയ്യുന്ന പീഡനമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ രണ്ടായിരത്തില്‍ കൊണ്ടുവന്ന ശിശുസംരക്ഷണ നിയമത്തിന്റെ ചുവടുപിടിച്ച് കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്നേഹതീരം’മയ്യനാട് പഞ്ചായത്ത് നടപ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: