തിരുവനന്തപുരം: പക്ഷിപ്പനി മൂലം കൊന്നൊടുക്കുന്ന താറാവുകള്‍ക്കും നശിപ്പിക്കുന്ന മുട്ടകള്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് കൃഷിമന്ത്രി കെ.രാജു നിയമസഭയെ അറിയിച്ചു. ആലപ്പുഴയിലും പത്തനംതിട്ടയിലും സ്ഥിരീകരിച്ച പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്ന വൈറസല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായും മന്ത്രി അറിയിച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഇരുപത് പേര് അടങ്ങുന്ന വിദഗ്ദ്ധ സംഘത്തെ സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. 1500ല്‍ താഴെ താറാവുകളെ മാത്രമാണ് ഇതുവരെ കൊന്നൊടുക്കിയത്. മുന്‍കാലങ്ങളില്‍ നല്‍കിയതിന് സമാനമായ നഷ്ടപരിഹാരത്തുക കര്‍ഷകര്‍ക്ക് നല്കാന് സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി അറിയിച്ചു.
രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള താറാവുകള്‍ക്ക് 100 രൂപയും അതിന് മുകളില്‍ പ്രായമുള്ള താറാവുകള്‍ക്ക് 200 രൂപയും നഷ്ടപരിഹാരമായി നല്‍കും. നശിപ്പിക്കുന്ന മുട്ടയ്ക്ക് അഞ്ച് രൂപ വീതവും നല്‍കുമെന്നും മന്ത്രി അറിയിച്ചു.
പക്ഷിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടിട്ടും നടപടിയെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പക്ഷിപ്പനി ബാധിച്ചിട്ടുണ്ടോയെന്ന് വിദഗ്ദ്ധ പരിശോധന നടത്തണമെങ്കില്‍ ഇപ്പോഴും ഭോപ്പാലില്‍ പോകേണ്ട സാഹചര്യമാണുള്ളത്. ഇത് ആശങ്കാജനകമാണെന്നും കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: