കോഴിക്കോട്: നിരോധിത കീടനാശിനികള്‍ സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്നതായി സൂചന. സംസ്ഥാനത്തെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെടെത്തിയത്. മിന്നല്‍ പരിശോധന നടത്താന്‍ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിക്കും. വ്യാജ ഏജന്‍സികളുടെ പേരില്‍ ചെക്ക്പോസ്റ്റ് വഴിയെത്തുന്ന ഫ്യൂറഡാന്‍, ഫോറേറ്റ്, പാരക്വാറ്റ് തുടങ്ങി ഒരു ടണ്ണോളം നിരോധിത കീടനാശിനികളാണ് കുമളിയില്‍ ഈയിടെ പിടിയിലായത്. നിരോധിത കീട നാശിനികളോ, വില്പനയ്ക്ക് ലൈസന്‍സ് നല്‍കിയിട്ടി ല്ലാത്തതോ ആയ കീടനാശിനികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, കേന്ദ്ര സര്‍ക്കാരിന്റെ കീടനാശിനി നിയമ പ്രകാരമുളള കര്‍ശന ശിക്ഷണ നടപടികള്‍ കൈക്കൊളളും.
നിയന്ത്രിത ഉപയോഗത്തിനു മാത്രമായി നിഷ്കര്‍ഷിച്ച കീടനാശിനികള്‍, കൃഷി ഓഫീസര്‍മാര്‍ നല്കുന്ന ശുപാ ര്ശക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഡിപ്പോകളില്‍ നി ന്നും വില്‍ക്കാവു. വിതരണം ചെയ്യുന്ന കീടനാശിനികളുടെയും അവ വാങ്ങുന്ന കര്‍ഷകരുടേയും പേരു വിവരങ്ങള്‍ ഡിപ്പോ കളില്‍ സൂക്ഷിക്കണം. കീടനാശിനികള്‍ വില്ക്കുമ്പോള് കര്‍ഷകര്‍ക്ക് നിര്‍ബന്ധമായും ബില്ല് നല്‍കണം. അംഗീകൃത ഡിപ്പോകളിലൂടെയല്ലാതെ, കര്‍ഷകര്‍ക്കും കര്‍ഷക സമിതികള്‍ക്കും കീടനാശിനികള്‍ നേരിട്ട് എത്തിച്ചു നല്കുന്ന കമ്പനികള്‍ക്കും വിതരണക്കാര്‍ക്കും ഇടനിലക്കാര്‍ക്കുമെതിരെ നിയമ നടപടികള്‍ കൈക്കൊള്ളും.
ഏതെങ്കിലും കര്‍ഷകര്‍, സംസ്ഥാനത്ത് നിരോധിച്ചിട്ടുളള കീടനാശിനികള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, അത്തരം കര്‍ഷകരെ കൃഷിവകുപ്പിന്റെ എല്ലാ തുടര്‍ പദ്ധതികളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്നും കൃഷി ഡയറക്ടര്‍ ബിജൂ പ്രഭാകര്‍ അറിയിച്ചു. ഇത്തരക്കാര്‍ക്ക് കൃഷിവകുപ്പ് രണ്ട് തവണ നോട്ടീസ് നല്‍കുകയും തുടര്‍ന്നും അതാവര്‍ത്തിക്കുന്ന പക്ഷം സൗജന്യ വൈദ്യുതി ഉള്‍പ്പെടെ കൃഷി വകുപ്പില്‍ നിന്നുളള എല്ലാ ആനുകൂല്യങ്ങളും നഷ്ടമാവുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: