കല്യാശ്ശേരി: കെപിസിസി ഫണ്ട് ഉപയോഗിച്ച് കല്യാശ്ശേരിയില്‍ പുതുതായി തുറക്കുന്ന ആയുര്‍വേദ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തുന്ന കെപിസിസി പ്രസിഡണ്ടിനെയും നേതക്കളെയും തടയുമെന്ന കല്യാശ്ശേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ പ്രഖ്യാപനം കോണ്‍ഗ്രസ് അണികളില്‍ പൊട്ടിത്തെറിക്ക് കാരണമായി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മുകാരുടെ ഭീഷണിയെത്തുടര്‍ന്ന് ക്ലിനിക്ക് അടച്ചിടേണ്ടി വന്ന ഡോ.നിത പി നമ്പ്യാരുടെ ആയുര്‍വേദ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനാണ് ഇന്ന് കെപിസിസി പ്രസിഡണ്ടും സംഘവും കല്യാശ്ശേരിയിലെത്തുന്നത്. മാര്‍ക്സിസ്റ്റ് കേന്ദ്രമായ കല്യാശ്ശേരിയിലെ ന്യൂനപക്ഷം മാത്രമായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ കെപിസിസി നേതൃത്വം ഇക്കാര്യങ്ങളൊന്നും അറിയിക്കാത്തതിനാലാണ് മണ്ഡലം കമ്മറ്റി പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രശ്നപരിഹാരത്തിന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ടുമായി ഡിഡിസി നേതൃത്വം ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമുണ്ടായിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മുകാരില്‍ നിന്ന് ഡോക്ടറും കുടുംബവും ഏറെ ഭീഷണികള്‍ നേരിട്ടിരുന്നു. ഡോക്ടര്‍ നിതയുടെ അമ്മ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതാണ് സിപിഎം പ്രതിഷേധത്തിന് കാരണമായത്. ഇതേത്തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ക്ലിനിക്കിന് നേരെ അക്രമം നടത്തുകയും തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തപ്പോഴാണ് ക്ലിനിക്ക് അനിശ്ചിതമായി അടച്ചിട്ടത്. ഈ സമയത്തൊക്കെ പ്രാദേശിക കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ് സഹായത്തിനെത്തിയതെന്നും സംഭവം വാര്‍ത്താമാധ്യമങ്ങളില്‍ സജീവമായപ്പോഴാണ് ജില്ലാ സംസ്ഥാന നേതാക്കള്‍ ഇടപെട്ടതെന്നും ഇപ്പോള്‍ ധനസഹായവും മറ്റും നല്‍കുന്നത് പ്രാദേശിക നേതൃത്വവുമായി ആലോചിക്കാതെയാണെന്നും നേതാക്കള്‍ പറയുന്നു. സംഭവം കോണ്‍ഗ്രസ് അണികള്‍ക്കിടയിലും വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: