തലശ്ശേരി: തലശ്ശേരി ചിറക്കരയിലെ കോടീശ്വരനായ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനെ തട്ടിക്കൊണ്ടു പോകാനുള്ള ഒരുക്കത്തിനിടയില്‍ പിടിയിലായി റിമാന്റ് ചെയ്യപ്പെട്ട കന്നട ക്വാട്ടേഷന് സംഘത്തെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് അപേക്ഷിച്ച് തലശ്ശേരി പോലീസ് സമര്‍പ്പിച്ച ഹര്‍ജി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നവംബര്‍ 2 ന് പരിഗണിക്കും. ഇതിനിടെ പിടിയിലായ ക്വാട്ടേഷന് സംഘത്തെപ്പറ്റി തലശ്ശേരി പോലീസ് വെളിപ്പെടുത്തിയ വിവരങ്ങള്‍ അവിശ്വസനീയമെന്ന് വായനക്കാര്‍ പ്രതികരിക്കുന്നു. കുപ്രസിദ്ധ അധോലോക നായകന് കാലിയ റഫീഖുമായി ബന്ധമുള്ളവരാണ് തലശ്ശേരിയിലെത്തിയതെന്നാണ് പോലീസ് പുറത്തുവിട്ട വിവരം. തോക്കുകള്‍ കൊണ്ട് കണക്കു തീര്‍ക്കുന്ന സ്വഭാവക്കാരാണ് കാലിയ സംഘമെന്ന് മംഗലാപുരം കാസര്‍കോട് ഭാഗങ്ങളിലുള്ളവര്ക്കറിയാം. ഇങ്ങിനെ കയ്യറപ്പില്ലാത്ത ക്വട്ടേഷന്‍ സംഘം വെറും രണ്ട് വടിവാളുമായി തലശ്ശേരിയില്‍ വന്നുവെന്നതും ദുരൂഹമാണ്. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായതെന്ന് പറയാഞ്ഞത് ജനത്തിന്റെ ഭാഗ്യാമാണെന്നാണ് ഇതു സംബന്ധിച്ച് പോലീസില്‍ തന്നെയുള്ള ചില ഉദ്യോഗസ്ഥരുടെ പ്രതികരണം. മംഗലാപുരത്തുനിന്നും ദേശീയപാത വഴി പട്ടാപ്പകലാണ് നമ്പര്‍ പ്ലേറ്റില്ലാത്ത ടവേര കാറില്‍ വടിവാളുകളുമായി സംഘം വന്നതെന്ന് പോലീസ് പറയുന്നു. ഇങ്ങിനെ സംശയാസ്പദമായി കടന്നുപോകുന്ന വാഹനങ്ങളെ കണ്ടെത്താന്‍ ദേശീയപാത നീളെ പോലീസിന്റെ നിരീക്ഷണ ക്യാമറകളുമുണ്ട്. എന്നാല്‍ ഇവയില്‍ ഒന്നിന്റെയും കണ്ണില്‍പ്പെടാതെ സുരക്ഷിതമായി തലശ്ശേരിയിലെത്തി മണിക്കൂറുകളോളം കറങ്ങിയ ക്വട്ടേഷന്‍ സംഘം മായാവികളാകാമെന്നും അഭിപ്രായങ്ങളുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: