ഇത്തവണ ഗാന്ധി ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങള്‍ക്കായി നല്കിയ സന്ദേശങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു; ”നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും ആത്മാഭിമാനവും നമ്മുടെ കുട്ടികളുടെ ആരോഗ്യവും സംരക്ഷിക്കാന്‍ തയ്യാറാകണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കുന്നത് ഇതിനായി അത്യന്താപേക്ഷിതമാണ്. ശക്തമായ തീരുമാനങ്ങളുമായി നമുക്ക് മുന്നേറാം.”
സ്വച്ഛ് ഭാരത് അഭിയാന് വിജയിപ്പിക്കേണ്ടതിനെക്കുറിച്ചാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. രണ്ട് വര്‍ഷം മുന്‍പ്, 2014 ഒക്ടോബര്‍ രണ്ടിന് തുടക്കം കുറിച്ച സ്വച്ഛ്ഭാരത് അഭിയാന് ഇപ്പോള്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. റോഡുകള്‍, നഗരങ്ങള്‍, തെരുവുകള്‍ എന്നിങ്ങനെ രാജ്യം മുഴുവന്‍ ശുചീകരിക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിക്ക് തുടക്കത്തില്‍ രാഷ്ട്രീയമായി വളരെയേറെ ആക്ഷേപങ്ങളും പരിഹാസങ്ങളുമാണ് കേള്‍ക്കേണ്ടിവന്നത്. എന്നാല്‍, ഇന്ന് സ്വച്ഛ്ഭാരത് രാജ്യത്തെ ജനങ്ങളുടെ ചുണ്ടില്‍ ഒരു മന്ത്രമായി മാറിയിരിക്കുന്നു.
അന്ന് രാജ്ഘട്ടിലും ദല്‍ഹിയിലെ വാത്മീകി കോളനിയിലും ഒരു പ്രതീകമെന്നോണം ചൂലുമായി തൂപ്പിനിറങ്ങിയ നരേന്ദ്രമോദിയെ പരിഹസിച്ചവരോടായി അദ്ദേഹം പറഞ്ഞത്, ഗാന്ധിയന്‍ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമമാണ് തന്റേത് എന്നാണ്. തന്റെ സര്‍ക്കാരാണ് മഹാത്മാ ഗാന്ധിയുടെയും പട്ടേലിന്റെയും അംബേദ്ക്കറുടെയും ആശയങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശുചിത്വമുള്ള മാലിന്യമുക്തമായ ഭാരതം ഗാന്ധിയുടെ സ്വപ്നമായിരുന്നു. തന്റെ ജീവിതം തന്നെ സന്ദേശമാക്കിയ ഗാന്ധി വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവക്ക് വലിയ പ്രാധാന്യമാണ് നല്‍കിയിരുന്നത്. 1901 ല്‍ കൊല്‍ക്കത്ത കോണ്‍ഗ്രസ് സമ്മേളനത്തിനെത്തിയ ഗാന്ധിക്ക് അവിടെ കണ്ട രംഗങ്ങള്‍ അറപ്പും വെറുപ്പും ഉളവാക്കുന്നതായിരുന്നു.
ഒരുഭാഗത്ത് ധനാഢ്യന്മാരും ജമീന്ദാര്‍മാരുമായ ഉത്തരേന്ത്യന്‍ നേതാക്കളുടെ ഭോജനശാലകളും മറ്റൊരു വശത്ത് തമിഴന്‍മാരുടേതും. തൊട്ടുകൂടായ്മയും കടുത്ത വിവേചനവും അവിടെ ഗാന്ധിക്ക് കാണാന്‍ കഴിഞ്ഞു. മാത്രമല്ല എവിടെയും മലീമസമായ ചുറ്റുപാടും ദുര്‍ഗന്ധപൂരിതമായ അന്തരീക്ഷവും. ഇച്ഛാശക്തിയോടെ ചൂലുമായി കോണ്‍ഗ്രസിനെയും രാജ്യത്തെയും മാലിന്യമുക്തമാക്കാനുള്ള ഗാന്ധിയുടെ സ്വച്ഛ്ഭാരതിന്റെ തുടക്കം അവിടെനിന്നായിരുന്നു. പിന്നീടുള്ള ഗാന്ധിയന്‍ സമരങ്ങളും ജീവിതവും ചരിത്രം.
എന്നാല്‍, സ്വാതന്ത്ര്യാനന്തരം മഹാത്മാ ഗാന്ധിയുടെ പേര് പറഞ്ഞ് അധികാര സോപാനത്തിലേറിയവര്‍ക്ക് ആ മഹാത്മാവിന്റെ ആശയങ്ങളോട് കൂറും പ്രതിപത്തിയുമുണ്ടായിരുന്നില്ലെന്ന് നാം കണ്ടു. അഴിമതിയിലും സ്വജനപക്ഷപാതത്തിലും കെടുകാര്യസ്ഥതയിലും മുങ്ങിയും പൊങ്ങിയും കുടുംബവാഴ്ചയിലൂടെ മുന്നോട്ടുപോയ കോണ്‍ഗ്രസിന് അദ്ദേഹം തുടങ്ങിവച്ച സദ്പ്രവൃത്തികളൊന്നും സാക്ഷാത്കരിക്കാന്‍ സമയമുണ്ടായിരുന്നില്ല.
അവസരങ്ങള്‍ ഏറെയായിരുന്നു കോണ്‍ഗ്രസിന്. 2011 ലെ കണക്കനുസരിച്ച് വെളിമ്പ്രദേശങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യുന്ന ഭാരതീയര്‍ 40 ശതമാനത്തോളം ആയിരുന്നു; പല വികസിത രാജ്യങ്ങളെക്കാള്‍ മുന്നില്‍.
രാജ്യത്ത് ഇത്രയേറെ ജനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ നരകിക്കുന്നത് അപമാനവും അപകീര്‍ത്തികരവുമാണെന്നും അത് രാഷ്ട്രപുരോഗതിക്ക് വിഘാതവുമാണെന്നും തിരിച്ചറിഞ്ഞാണ് നരേന്ദ്രമോദി സ്വച്ഛഭാരതിന് തുടക്കമിട്ടത് എന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്രസര്‍ക്കാര്‍ ഇതിനായി പ്രത്യേക മന്ത്രാലയം തന്നെ തുടങ്ങുകയുണ്ടായി.
സച്ചിന് ടെന്‍ണ്ടുല്‍ക്കര്‍, പ്രിയങ്ക ചോപ്ര, അനില്‍ അംബാനി, സല്മാന്ഖാന്, ശശിതരൂര്‍, കപില്‍ ശര്‍മ, രാംദേവ് തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തുള്ള പ്രഗത്ഭര്‍ തന്നെ തുടക്കത്തില്‍ ഇതില്‍ കണ്ണികളായി.
രാഷ്ട്രീയ കക്ഷികളും സന്നദ്ധ സംഘടനകളും ഒന്നടങ്കം ഇന്ന് പദ്ധതി വിജയിപ്പിക്കാന്‍ ഉത്സുകരായി വന്നിരിക്കുന്നു. ഒളിമ്പിക് മെഡല്‍ നേടിയ പി.വി.സിന്ധുവും സാക്ഷി മാലിക്കും ദീപ കാര്മാകറും ഇപ്പോള്‍ സ്വച്ഛാ ഭാരതിന്റെ പുതിയ മുഖങ്ങളാണ്.
പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് ശശി തരൂരിനെപ്പോലുള്ള എംപിമാര്‍ പദ്ധതിയില്‍ അണിചേര്‍ന്നത് കോണ്‍ഗ്രസിന് ദഹിക്കുന്നതായിരുന്നില്ല. കോണ്‍ഗ്രസിന്റെ കാലത്ത് നടക്കാതെ പോയത് പലതും മോദി ഭരണത്തില്‍ പ്രാവര്‍ത്തികമാകുന്നത് കണ്ടിരിക്കാനുള്ള ജനാധിപത്യബോധവും സഹിഷ്ണുതയും അവര്‍ക്കില്ലല്ലൊ. കമ്യൂണിസ്റ്റ് പാര്‍ട്ടികളും പദ്ധതിയെ പരിഹസിക്കുകയായിരുന്നു പലപ്പോഴും. പിന്നീട് പൊതുജനം ഇതേറ്റെടുക്കുന്നുവെന്ന തോന്നലാണ് അവരെക്കൊണ്ട് സമാനമായ ചില പ്രവൃത്തികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയത്. പിണറായി വിജയനും തോമസ് ഐസക്കും സ്വച്ഛ് ഭാരത് മറ്റൊരു രീതിയില്‍ നടപ്പാക്കുന്നത് നമുക്ക് കാണാനിടയായി.
സ്വച്ഛഭാരത് മൂന്നാംഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ രാജ്യവ്യാപകമായി പദ്ധതിക്കുള്ള ജനപങ്കാളിത്തം വര്‍ധിച്ചുവരികയാണ്. സര്‍ക്കാര്‍ ജീവനക്കാരും സാധാരണക്കാരും പ്രത്യേകിച്ച് സ്ത്രീകളും വിദ്യാര്‍ത്ഥികളും വളരെ ആവേശത്തോടെയാണ് പദ്ധതി വിജയിപ്പിക്കാന്‍ കര്‍മരംഗത്തിറങ്ങിയിരിക്കുന്നത്.
ഭാരതി, കോള്‍ ഇന്ത്യ, റിലയന്‍സ് എന്നീ കമ്പനികള്‍ പദ്ധതിയുടെ വിജയത്തിനായി വലിയ തോതില്‍ ഫണ്ടുകള്‍ വകയിരുത്തി. ബീഹാര്‍, ഒറീസ്സ, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ പിന്നാക്ക ജില്ലകളില്‍ നിന്ന് ഗ്രാമീണ സ്ത്രീകളുടെ വലിയ കൂട്ടായ്മകള്‍ തന്നെ സ്വച്ഛ്ഭാരതിനെ നെഞ്ചേറ്റിയിരിക്കുന്നു.
ശൗചാലയങ്ങളുടെയും ശുചിത്വത്തിന്റെയും ആവശ്യകത ഇന്നവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. വിവാഹ സമയത്ത് അവിടങ്ങളിലെ പല കുടുംബങ്ങളിലെയും യുവതികളുടെ ഡിമാന്റുകളിലൊന്ന് ശൗചാലയം എന്നായിരുന്നു. ശൗചാലയങ്ങളില്ലെങ്കില്‍ അത്തരം വീടുകളിലേക്ക് നവവധുക്കളായി കടന്നുവരാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ അവര്‍ ധൈര്യം കാണിക്കുന്നു. ദല്‍ഹി, കല്യാണ്‍പുരിയിലെ ബ്ലോക്ക് 18 ചേരിയിലെ ലില്സാ ദേവിയും അജു കൗറും ഇന്ന് സ്വച്ഛ ഭാരതിന്റെ പ്രചാരകരാണ്. മകന്റെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ തിക്താനുഭവങ്ങളാണ് അവരെയും കൂട്ടുകാരിയെയും ഈ പദ്ധതിയുടെ പ്രചാരകരാക്കിയത്.
സ്വച്ഛ ഭാരതിന്റെ ഒന്നാമത്തെ പരിഗണന ശൗചാലയങ്ങള്‍ക്കാണ്. വെളിമ്പ്രദേശങ്ങളിലെ മലമൂത്ര വിസര്‍ജനമാണ് പരിസര മലിനീകരണത്തിന്റെയും മിക്ക ആരോഗ്യപ്രശ്നങ്ങളുടെ ഒരു പ്രധാന കാരണമെന്ന തിരിച്ചറിവുകൊണ്ട് കൂടിയാണിത്. തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം പൂര്‍ണമായി ഇല്ലാതാക്കുക. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ നടപ്പിലാക്കുക. ശുചിത്വകാര്യത്തില്‍ ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരുത്തുക. പരമ്പരാഗത തോട്ടിപ്പണി പൂര്‍ണമായി അവസാനിപ്പിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
2019 ഓടെ പന്ത്രണ്ട് കോടി ശൗചാലയങ്ങള്‍ രാജ്യത്താകമാനം നിര്‍മിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനകം രാജ്യത്ത് രണ്ടര കോടി ശൗചാലയങ്ങള്‍ സ്വച്ഛഭാരതിലൂടെ നിര്‍മിച്ചുകഴിഞ്ഞു. ഒരുലക്ഷം ഗ്രാമങ്ങളെയാണ് ശുചിത്വഗ്രാമങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്.
ആന്ധ്രപ്രദേശിലെയും ഗുജറാത്തിലെയും എല്ലാ നഗരങ്ങളുമുള്‍പ്പെടെ പതിനഞ്ച് സംസ്ഥാനങ്ങളിലെ നൂറ്റിനാല്‍പ്പത്തി ഒന്ന് നഗരങ്ങളെ ശുചിത്വനഗരങ്ങളായി പ്രഖ്യാപിച്ച് കഴിഞ്ഞു.
കര്‍ണാടകയാണ് പദ്ധതി നടത്തിപ്പില്‍ ഇപ്പോള്‍ മുന്നില്‍. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് മൈസൂര്‍ ആണ്. കേരളവും സമ്പൂര്‍ണ ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ (ഒഡിഎഫ്) പ്രഖ്യാപനത്തിനായി തയ്യാറെടുക്കുകയാണിപ്പോള്‍. 941 പഞ്ചായത്തുകളില്‍ പ്രഖ്യാപനം നടന്നു കഴിഞ്ഞു.
ജില്ലാ പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമം നടക്കുന്നു. നവംബര്‍ ഒന്നിനകം ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കാം. അതോടെ കേരളവും സമ്പൂര്‍ണ ഒസിഎഫ് പട്ടികയിലേക്ക് വരും.
സംസ്ഥാനത്ത് 196455- ശൗചാലയങ്ങള്‍ ആവശ്യമാണെന്ന് സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ഓരോ ശൗചാലയങ്ങള്‍ക്കും 15400 രൂപ വീതമാണ് സഹായം. 13000 രൂപയോളം കേന്ദ്രസഹായമാണ്. തീരപ്രദേശങ്ങളില്‍ ഇത് 25400 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. നടപ്പാക്കുന്നതിലെ കെടുകാര്യസ്ഥതയും രാഷ്ട്രീയ വിവേചനവും കേരളത്തില്‍ പദ്ധതിക്ക് കാലവിളംബമുണ്ടാക്കിയിട്ടുണ്ട്.
ആരെന്ത് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാലും കുറ്റങ്ങളും കുറവുകളും കണ്ടെത്തിയാലും സ്വച്ഛ്ഭാരത് ഭാരതത്തിന്റെ മുഖഛായ മാറ്റുകയാണിപ്പോള്‍. ഗ്രാമങ്ങളിലും നഗരങ്ങളിലും സര്‍ക്കാര്‍ കാര്യാലയങ്ങളിലും പൊതു ഇടങ്ങളിലുമെല്ലാം ഇത് പ്രതിഫലിച്ചു കഴിഞ്ഞു.
ഒപ്പം ഈ പദ്ധതിയിലൂടെ രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: