അമ്പലപ്പുഴ: പക്ഷിപ്പനി ബാധിച്ച് ചത്തതാറാവുകളെ തകഴി കുന്നുമ്മയില്‍ തീയ്യിട്ട് നശിപ്പിക്കുന്നത് തുടരുന്നു. ഇന്നലെ 500 ഓളം താറാവുകളെയാണ് തീയ്യിട്ടു നശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ താറാവുകളെ കൊന്നതിനു ശേഷം പാടത്തിട്ടുകത്തിക്കുകയാണ്.
അതിനിടെ ഇന്നലെ തകഴി പഞ്ചായത്ത് ഓഫീസില്‍ താറാവു കര്‍ഷകരുടെ യോഗം പഞ്ചായത്തു വിളിച്ചു ചേര്‍ത്തു.ഇതു സംബന്ധിച്ച് കര്‍ഷകരുടെ നിര്‍ദ്ദേശങ്ങളും, പരാതികളും സര്‍ക്കാരില്‍ അറിയിക്കാനായാണ് ഗ്രാമപഞ്ചായത്ത് മുന്‍കൈയ്യെടുത്ത് അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തത്.
ചത്ത താറാവുകളുടെ എണ്ണം കണക്കാക്കി എല്ലാ കര്‍ഷകര്‍ക്കും ആനുകൂല്യം നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.അസുഖം ബാധിക്കാത്ത താറാവുകളെ തീറ്റ നല്കി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം.
പക്ഷിപ്പനി പടര്‍ന്ന സാഹചര്യത്തില്‍ താറാവുകളെ കടത്തുന്നത് നിരോധിച്ച സാഹചര്യത്തില്‍ അസുഖം ബാധിക്കാത്ത താറാവുകള്‍ക്ക് തിററ നല്കാന് ബുദ്ധിമുട്ടുകയാണെന്ന് യോഗത്തില്‍ കര്‍ഷകര്‍ പറഞ്ഞു. തീറ്റ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. യോഗ തീരുമാനങ്ങള്‍ രേഖാമൂലം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്അംബികാ ഷിബു പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തംഗം കെ.പ്രകാശന്, ഗ്രാമപഞ്ചായത്തംഗങ്ങള്‍ വെറ്റനനറി ഡോക്ടര്‍മാര്‍, വില്ലേജ് ഓഫീസര്‍, ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
താറാവുകളുടെ രോഗം സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്
ഹരിപ്പാട്: കഴിഞ്ഞ ദിവസം പള്ളിപ്പാട്ടും പരിസര പ്രദേശങ്ങളിലും ചത്ത താറാവുകളുടെ രക്തസമ്പിളുകള് ശേഖരിച്ചതിന്റെ പരിശോധനാ റിപ്പാര്‍ട്ട് നെഗറ്റീവ് ആണെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് വീണ്ടും ഈ ഭാഗത്തെ താറാവുകളെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയാലെ രോഗവിവരം സ്ഥിരീകരിക്കുവാന്‍ കഴിയുകയുള്ളുവെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി. ഗോപകുമാര്‍ പറഞ്ഞു. എന്നാല്‍ കുട്ടനാടന്‍ മേഖലയില്‍ ചില സ്ഥലങ്ങളില്‍ ചത്ത താറാവുകള്‍ക്ക് എച്ച്5-എന്‍8 വൈറസ് പക്ഷിപ്പനിയാണെന്ന് സ്ഥരീകരിച്ചു. ജില്ലയില്‍ പക്ഷിപ്പനിയുടെ വൈറസ് പടര്‍ത്തിയത് മറ്റ് രാജ്യത്തുനിന്നും ചേക്കേറിക്കൊണ്ടിരിക്കുന്ന ദേശാടനപ്പക്ഷികളാണെന്ന നിഗമനവുമുണ്ട്. ഇത്തരം പക്ഷികള്‍ സൈബീരിയയില്‍ നിന്നും പാകിസ്ഥാന് വഴി ഇന്ത്യയിലെത്തിപ്പെടാനാണ് സാധ്യത. പള്ളിപ്പാട്, വഴുതാനം, പുല്ലമ്പട മേഖലകളില്‍ ചത്ത താറാവുകളെ കര്‍ഷകര്‍ നശിപ്പിച്ചു. കൂടുതല്‍ കര്‍ഷകരുള്ള വീയപുരം, മേല്‍പ്പാടം, എടത്വ മേഖലകളില്‍ താറാവുകളെ കുട്ടനാടന്‍ മേഖലകളിലെ പാടശേഖരങ്ങളിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.
തൊഴിലാളിക്ക് പനി ബാധിച്ചത് ആശങ്ക പരത്തുന്നു
അമ്പലപ്പുഴ: താറാവു നോട്ടക്കാരനായ തൊഴിലാളിക്ക് പനി ബാധിച്ചത് ആശങ്ക പരത്തുന്നു.പള്ളിപ്പാട് സ്വദേശിയായ ഭാസ്കരനാണ് പനി ബാധിച്ചത്. തകഴി കുന്നുമ്മയില്‍ പക്ഷിപ്പനി ബാധിച്ച പ്രദേശത്തെ താറാവുകളെ പരിപാലിക്കുന്ന തൊഴിലാളിയായ ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസമാണ് പനി ബാധിച്ചത്.കുന്നുമ്മയില്‍ താറാവുകളെ കൂട്ടമായി തീയിട്ടു നശിച്ചപ്പോഴും ഇദ്ദേഹം ഇവിടെയുണ്ടായിരുന്നു.ഇതിനു ശേഷമാണ് ഭാസ്കരന്പനി ബാധിച്ചത്. തകഴി മെഡിക്കല്‍ ഓഫീസര്‍ ഡോ.സൗമ്യയുടെ നേതൃത്വത്തിലുള്ള സംഘം ഇദ്ദേഹത്തെ പരിശോധിച്ചു.ഇദ്ദേഹത്തിന്റെ രക്തസാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറ്റയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: