പേട്ട: കോഴിയിറച്ചി മാലിന്യങ്ങള്‍ ബൈപാസില്‍ വ്യാപകമാവുന്നു. നഗരത്തിലെ കോഴിയിറച്ചി കടകളില്‍ നിന്നുളള അവശിഷ്ടങ്ങളാണ് ചാക്കുകളിലാക്കി ഇവിടങ്ങളില്‍ വലിച്ചെറിയുന്നത്. വെണ്‍പാലവട്ടം മുതല്‍ മുട്ടത്തറ വരെയുളള ബൈപാസ് റോഡിന്റെ ഇരുവശങ്ങളാണ് മാംസാവശിഷ്ടങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് മുമ്പ് വെണ്‍പാലവട്ടം ലോര്‍ഡ്സ് ആശുപത്രിയ്ക്ക് സമീപം ബൈപാസിലെ മാലിന്യകൂന പ്രദേശത്തെ അക്ഷയശ്രീ പ്രവര്‍ത്തകര്‍ നഗരസഭയുമായി ബന്ധപ്പെട്ട് നീക്കം ചെയ്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാംസമാലിന്യങ്ങള്‍ വീണ്ടും കൊണ്ടിടുന്നു. അഴുകിയ മാംസാവശിഷ്ടങ്ങളില്‍ നിന്നുളള ദുര്‍ഗന്ധം കാരണം സമീപത്തെ ബസ്സ് സ്റ്റോപ്പില്‍ ബസ്സ് കാത്ത് നില്ക്കുന്നവര് ബുദ്ധിമുട്ട് അനുഭ വിക്കുകയാണ്.
രാത്രിയില്‍ പിക് ആട്ടോറിക്ഷകളിലും മിനി ലോറികളിലുമാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. തെരുവ് വിളക്കുകളുടെ അഭാവമാണ് മാലിന്യം കൊണ്ടിടുന്നവര്‍ക്ക് ഏറെ സഹായിക്കുന്നത്. ആയിരത്തില്‍പ്പരം ഇറച്ചി വില്പന ശാലകളാണ് നഗരത്തിലുളളത്. മാലിന്യങ്ങള്‍ എടുക്കാന്‍ ഏജന്‍സികള്‍ വരുമെന്നാണ് കടയുടമകള്‍ പറയുന്നത്. ചില കടകള്‍ തമിഴ്നാട് സ്വദേശികളേയും മാലിന്യം നീക്കം ചെയ്യാന്‍ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ എങ്ങോട്ട് കൊണ്ട് പോകുന്നുവെന്ന് ആരും അന്വേഷിക്കാറില്ല. മാലിന്യ നിര്‍മ്മാര്‍ജ്ജനം കൊട്ടിഘോഷിക്കുന്ന നഗരസഭ പോലും ഇക്കാര്യത്തില്‍ നിശബ്ദതയിലാണ്. റോഡരുകില്‍ കുന്നുകൂടുന്ന മാംസാവശിഷ്ടങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിക്കുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ പരാതിപ്പെടുമ്പോള്‍ മാത്രമാണ് നഗരസഭ ഇവ നീക്കം ചെയ്യാന്‍ തയ്യാറാകുന്നത്. അതേസമയം മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലയെന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: