കൊല്ലം: പോലീസ് സ്റ്റേഷനുകള്‍ പാര്‍ട്ടി ഓഫീസും പാര്‍ട്ടി ഓഫീസ് പോലീസ് സ്റ്റേഷനുമാക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കണ്ണൂരിലടക്കം സമാധാനം കൊണ്ടുവരുന്നതിന് മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ല. തലശ്ശേരിയിലും മാറാടും പൂന്തുറയിലുമൊക്കെ സംഘര്‍ഷങ്ങളും കലാപങ്ങളുമുണ്ടായപ്പോള് സമാധാനചര്‍ച്ചകളും സര്‍വകക്ഷിയോഗങ്ങളും നടത്തിയത് മുഖ്യമന്ത്രിമാരാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കൊല്ലം പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ അച്ഛന്റെ ജ്യേഷ്ഠന്റെ മക്കളുടേതടക്കം പതിനെട്ട് വീടുകളാണ് പിണറായിയില്‍ മാത്രം മാര്‍ക്സിസ്റ്റുകള്‍ തകര്‍ത്തത്. കൊല്ലപ്പെട്ട രമിത്തിന്റെ അച്ഛനെയും അവര്‍ കൊന്നു. അമ്മയെ ആക്രമിച്ചു. കിണറ്റില്‍ മുടി നിറച്ചു. എന്നിട്ടും മുഖ്യമന്ത്രി അനങ്ങുന്നില്ല. ദളിത് പീഡനത്തിലും മനുഷ്യാവകാശ ലംഘനങ്ങളിലും ഒന്നാമതാണ് ഇപ്പോള്‍ കേരളം. കുണ്ടറയില്‍ നിന്ന് കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ജീവിക്കാന്‍ പോലും സാധ്യമല്ലാത്തവിധമാണ് സാഹചര്യങ്ങള്‍. കണ്ണൂരില്‍ മാത്രം അക്രമങ്ങളുണ്ടാകുന്നതെന്തുകൊണ്ടെന്ന് ഒരു ജുഡീഷ്യല്‍ കമ്മീഷന് അന്വേഷിക്കട്ടെ. സഹകരിക്കാന്‍ ബിജെപി തയ്യാറാണെന്ന് കുമ്മനം പറഞ്ഞു.
സമാധാനത്തിനുവേണ്ടിയാണ് ബിജെപി നിലകൊള്ളുന്നത്. ചര്‍ച്ച വേണമെന്ന് പറഞ്ഞത് ബിജെപിയാണ്. എന്നാല്‍ കണ്ണൂര്‍ കളക്ടറേറ്റില്‍ സമാധാന ചര്‍ച്ച നടന്നതിന് ശേഷവും അവരുടെ നേതാക്കള്‍ പറയുന്നത് പോലീസ് വച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്നാണ്. കണ്ണൂരിലെ ക്ഷേത്രങ്ങളില്‍ ആയുധം ശേഖരിക്കുന്നുവെന്നാണ് ജയരാജന് പറയുന്നത്. ജയരാജന്റെ പ്രസ്താവന മുഖ്യമന്ത്രിയിലും പോലീസ് വകുപ്പിലുമുള്ള അവിശ്വാസമാണ് സൂചിപ്പിക്കുന്നതെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.
സെക്രട്ടേറിയറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എകെജി സെന്ററിലാണ്. സമസ്ത മേഖലകളിലും ഈ സര്‍ക്കാര്‍ പരാജയമാണ്. ഭക്ഷ്യസുരക്ഷയില്ലാത്ത ഏക സംസ്ഥാനമായി കേരളം. അന്നത്തിനും ജലത്തിനും മണ്ണിനും വേണ്ടിയുള്ള ജനകീയ മുന്നേറ്റത്തിന് ബിജെപി കേരളത്തില്‍ നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
വര്‍ക്കലയില്‍ 90 കഴിഞ്ഞ വൃദ്ധന്റെ ദാരുണമരണത്തിന് സംസ്ഥാന സര്‍ക്കാരും മന്ത്രി ജലീലുമാണ് ഉത്തരവാദികള്‍. ഉപദ്രവകാരികളായ തെരുവുനായകളെ എന്തുമാര്ഗമുപയോഗിച്ചായാലും ഒഴിവാക്കണമെന്നതാണ് ബിജെപിയുടെ അഭിപ്രായം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമാണ്. വന്ധ്യംകരണം, ഡോഗ് പാര്‍ക്ക്, പുനരധിവാസം തുടങ്ങി നിയമസഭയില്‍ പറഞ്ഞ ഒരു കാര്യത്തിലും മന്ത്രി യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനമുറപ്പാക്കുമെന്ന് പറഞ്ഞിട്ട് ആരെയും നിയമിച്ചിട്ടില്ല. മനേകാഗാന്ധിയെ പഴി പറഞ്ഞിട്ട് കാര്യമില്ല, കുമ്മനം ഓര്‍മ്മിപ്പിച്ചു.
പ്രസ്ക്ലബ് പ്രസിഡന്റ് സി. വിമല്‍കുമാര്‍, ബിജെപി ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍, ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് എന്നിവരും പങ്കെടുത്തു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: