ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും പുറത്ത്. മാഞ്ചസ്റ്റര്‍ ടീമുകളുടെ പോരാട്ടത്തില്‍ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് സിറ്റിയെ തോല്‍പ്പിച്ചു. വെസ്റ്റ്ഹാം യുണൈറ്റഡാണ് ചെല്‍സിയുടെ പോരാട്ടം അവസാനിപ്പിച്ചത് (2-1).
പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ കളിയില്‍ ചെല്‍സിയോട് തോറ്റതിന്റെ ക്ഷീണം ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തീര്‍ത്തു. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 54ാം മിനിറ്റില്‍ യുവാന്‍ മാട്ട നേടിയ ഗോളില്‍ ജയം കണ്ട് ക്വാര്‍ട്ടറിലേക്ക് മുന്നേറി ഹോസെ മൗറീഞ്ഞൊയുടെ യുണൈറ്റഡ്. പ്രീമിയര്‍ ലീഗില്‍ കുതിക്കുന്ന പെപ് ഗാര്‍ഡിയോളയുടെ സിറ്റിക്ക് തിരിച്ചടിയായി തോല്‍വി.
ചെയ്ഖൗ കൗയ്റ്റ്, എഡ്മില്‍സണ്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ ഗോളില്‍ സ്വന്തം മൈതാനത്ത് ചെല്‍സിയെ വീഴ്ത്തി വെസ്റ്റ്ഹാം. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ഗാരി കാഹില്‍ നീലപ്പടയുടെ ആശ്വാസ ഗോള്‍ നേടി. സണ്ടര്‍ലാന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി സതാംപ്ടണും അവസാന എട്ടിലിടം നേടി.
ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരാളികള്‍ വെസ്റ്റ് ഹാം. ലിവര്‍പൂള്‍, ലീഡ്സിനെയും ആഴ്സണല്‍, സതാംപ്ടണിനെയും നേരിടുമ്പോള്‍ ഹള്‍ സിറ്റിക്ക് എതിരാളികള്‍ ന്യൂകാസില്‍. നവംബര്‍ 28ന് മത്സരങ്ങള്‍. ഇരുപാദങ്ങളായുള്ള സെമി ഫൈനല്‍ 2017 ജനുവരി 9, 23 തീയതികളില്‍. ഫൈനല്‍ ഫെബ്രുവരി 26ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: