തൃശൂര്‍: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ വിയ്യൂര്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നു. രണ്ടുദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാകും. സിപിഎമ്മിന്റെ താല്പര്യപ്രകാരമാണിത്.
കണ്ണൂര്‍ ജയില്‍ നിയന്ത്രണം പൂര്‍ണമായും സിപിഎമ്മിനാണ്. ജയിലിനുള്ളിലും പുറത്തും പാര്‍ട്ടിസെല്ലുകള്‍ സജീവം. ജയില്‍ ഉപദേശകസമിതിയിലേക്ക് പി.ജയരാജനെക്കൂടി നോമിനേറ്റ് ചെയ്തതോടെ ടിപി വധക്കേസിലെ പ്രതികള്‍ക്ക് കണ്ണൂര്‍ ജയിലില്‍ സുഖവാസം ഉറപ്പായി. പ്രതികളെ കണ്ണൂരിലേക്ക് മാറ്റുന്നതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കെണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. ജയില്‍പുള്ളികള്‍ക്ക് പരോള്‍ അനുവദിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം ജയില്‍ ഉപദേശകസമിതിക്കുണ്ട്.
പി.ജയരാജന് ഉപദേശകസമിതി അംഗമാകുന്നതോടെ കൊടിസുനി ഉള്‍പ്പടെയുള്ള ടിപി വധക്കേസ് പ്രതികള്‍ക്ക് പരോള്‍ ലഭിക്കാനും പുറത്തിറങ്ങി വിലസാനുമുള്ള സാഹചര്യമുണ്ടാകും. ഇപ്പോള്‍തന്നെ വിയ്യൂര്‍ ജയിലില്‍ പ്രതികള്‍ക്ക് രാജകീയ വാസമാണ്. പ്രതികള്‍ സംഘടിതരായി ജയില്‍ വാര്ഡന്മാരെപ്പോലും ആക്രമിക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. മറ്റു തടവുകാരും ഇവരുടെ ഭീഷണിയെ ഭയന്നാണ് കഴിയുന്നത്.
കണ്ണൂരിലേക്ക് എത്തുന്നതോടെ ഈ പ്രതികള്‍ക്ക് ഇത്തരം കാര്യങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമാകും. ജയിലില്‍ ഫോണ്‍ ഉപയോഗിക്കാനുള്ള സൗകര്യമുള്‍പ്പടെ പലതും ടിപിവധക്കേസ് പ്രതികള്‍ക്ക് ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: