അമിത്ഷായുടെയോ നരേന്ദ്രമോദിയുടെയോ തന്ത്രങ്ങള്‍ കേരളത്തില്‍, പ്രത്യേകിച്ച് കണ്ണൂരില്‍ വിലപ്പോകില്ലെന്നാണ് അവിടെ നിന്നുള്ള സിപിഎം അംഗം ജെയിംസ് മാത്യു പറയുന്നത്. ഇടതുപക്ഷം പേടിക്കുന്നത് ഒ. രാജഗോപാലിന്റെ സമീപനത്തെയാണ്. കണ്ണൂരിലേക്ക് ബിജെപി എംപിമാരുടെ ഒഴുക്കാണ്. അക്കൂട്ടത്തില്‍ ഒ. രാജഗോപാലിനെ കണ്ടില്ല. ഈ സമീപനം തുടര്‍ന്നാല്‍ സിപിഎമ്മുകാര്‍ ആര്‍എസ്എസിലേക്കും ബിജെപിയിലേക്കും ആകര്‍ഷിക്കപ്പെടും എന്ന ഭയം മറയില്ലാതെ ജെയിംസ് നിയമസഭയില്‍ പറഞ്ഞു.
രാജഗോപാല്‍ നിയമസഭയില്‍ എത്താന്‍ കാരണക്കാര്‍ ആരെന്ന് തിരിച്ചറിയണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം. കോണ്‍ഗ്രസിന് നല്ല സ്വാധീനമുള്ള മണ്ഡലത്തില്‍ അവരെ മൂന്നാംസ്ഥാനത്താക്കിയാണ് രാജഗോപാല്‍ ഇവിടെ എത്തിയതെന്നത് മറക്കരുത്. വിജയന് ഇരു കൂട്ടരോടുമായി പറഞ്ഞു.
ഒരു കമ്മ്യൂണിസ്റ്റുകാരനെങ്കിലും ജീവനോടുണ്ടെങ്കില്‍ ആര്‍എസ്എസിനെതിരെ പൊരുതമെന്ന മുദ്രാവാക്യമാണ് സുരേഷ് കുറുപ്പ് മുഴക്കിയത്. പാര്‍ട്ടിയില്‍ തഴയപ്പെടുന്നതിന്റെ കലിപ്പ് തീര്‍ക്കാന്‍ ആര്‍എസ്എസ് വിരുദ്ധത അണിയുകയാണ് നല്ലതെന്ന് കുറുപ്പും മനസ്സിലാക്കി.
മതേതരത്വപാര്ട്ടി എന്ന പേര് നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ആര്‍എസ്എസിനും ബിജെപിക്കുമെതിരെ നിലപാട് ശക്തമാക്കണമെന്നായിരുന്നു എ. പ്രദീപ്കുമാറിന്റെ ആവശ്യം. ആരാണ് ആര്‍എസ്എസ്, ആരാണ് ബിജെപി എന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് ഉപ്പുവച്ച കലംപോലെയാകുമെന്നതില് ജെയിംസ് മാത്യവിന് സംശയമില്ല.
കോണ്‍ഗ്രസിന്റെ തകര്‍ച്ച കാണാന്‍ ആഗ്രഹിക്കുന്നില്ലാത്ത സിപിഎമ്മുകാരനായ ജെയിംസ്, സിപിഎമ്മും ബിജെപിയും ഒരുപോലെയാണോ എന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറയണമെന്നും ആവശ്യപ്പെട്ടു. ബിജെപി അജണ്ട നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ കൂട്ടുനില്ക്കുന്നയാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. മുത്തലാക്ക് പറഞ്ഞ് ചിലര്‍ ബിജെപിക്കൊപ്പം തുള്ളുന്നുണ്ട്. ആശയത്തിന്റെ ആലസ്യത്തിലായ സര്‍ക്കാര്‍ ഹണിമൂണ്‍ മനസ്ഥിതി മാറ്റി യാഥാര്‍ത്ഥ്യത്തിലേക്ക് ഇറങ്ങിവരാനും കുഞ്ഞാലിക്കുട്ടി നിര്‍ദ്ദേശിച്ചു.
തമാശയ്ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് എ. പ്രദീപ്കുമാര്‍ പറഞ്ഞത് തമാശയായിട്ടാണ് സഭ കേട്ടത്. തുടര്‍ന്ന് ഗൗരവത്തില്‍ കാര്യം പറഞ്ഞു. വിവരക്കേടിന് നികുതി ഏര്‍പ്പെടുത്തിയാല്‍ ധനമന്ത്രിക്ക് സാമ്പത്തിക പ്രതിസന്ധി എന്നു പറയേണ്ടി വരില്ല. ചര്‍ച്ചയിലും ഇറങ്ങിപ്പോക്കിലും ഒക്കെ യുഡിഎഫ് അത്രയ്ക്ക് വിവരക്കേട് കാണിക്കുന്നുണ്ട്.
കേരളം ആസക്തിയുടെ നാടായി മാറിയതാണ് പ്രശ്നമെന്നാണ് ഡോ. എന്‍. ജയരാജിന്റെ കണ്ടെത്തല്‍. ചൈനയില്‍ നിന്നുള്ള ഭക്ഷണം കഴിച്ചിട്ടാകാം പട്ടിക്കുപോലും ആസക്തി കൂടി.
പട്ടിയുടെ പേരില്‍ ഇന്നലെ അടിയന്തിര പ്രമേയത്തിന് ശ്രമിച്ചത് നടക്കാതെ വന്നതിനാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ഉണ്ടായില്ല. നോട്ടീസു കൊടുക്കാന്‍ നാല് മിനിറ്റ് താമസിച്ചതിനാല്‍ സ്പീക്കര്‍ അടിയന്തരമില്ലെന്ന് വിധിച്ചു. പ്രമേയാനുമതി തടഞ്ഞെങ്കിലും പ്രതിപക്ഷ നേതാവിന് രണ്ടുവാക്ക് പറയാന്‍ അവസരം നല്കി. ഹിപ്പോക്രാറ്റാണെന്ന് പറഞ്ഞ് മേനകാഗാന്ധിയെ ആക്ഷേപിച്ച ചെന്നിത്തല ഉദ്ദേശ്യം വ്യക്തമാക്കി.
വൈസ് പ്രസിഡന്റ് എന്നാല്‍ വലിയ സംഭവം എന്നാണ് വി.ഡി. സതീശന്റെ ധാരണ. ഏക വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ പി.സി. ജോര്‍ജ്ജിന്റെ തലക്കനംപോലെ താനല്ലാത്ത എല്ലാവരും മണ്ടന്മാര് എന്ന ഭാവം സതീശന് ഇന്നലെയും പ്രകടിപ്പിച്ചു. മന്ത്രി കടകംപള്ളി എന്തോ പറയാന്‍ എഴുന്നേറ്റപ്പോള്‍ അവിടിരിക്ക് കടകംപള്ളിക്ക് എബിസിഡി അറിയില്ലെന്നായിരുന്നു സതീശവചനം. കടകംപള്ളി അറിവില്ലായ്മ സമ്മതിച്ച് ഇരുന്നു. റ്റി.വി. രാജേഷ് ഉള്‍പ്പെടെ യുവനിര, അധികം ഞെളിയേണ്ട എന്നുപറഞ്ഞ് ബഹളവുമായി എഴുന്നേറ്റു. മൂക്കില്ലാത്തിടത്ത് മുറിമൂക്കന്‍ എന്ന നിലയില്‍ കോണ്ഗ്രസ്സുകാര് സതീശനെ സഹിക്കുന്നു എന്നു കരുതി എല്ലാവരും വേണമെന്നില്ല.
പണ്ഡിത ശിരോമണി സതീശന് മന്ത്രി മേഴ്സിക്കുട്ടിക്കെതിരെ കൊണ്ടുവന്ന 10 കോടിയുടെ അഴിമതി ആരോപണം ഏശിയില്ല. ആരോപണത്തില്‍ കഴമ്പുണ്ടായിരുന്നു. മന്ത്രി മറുപടി പറഞ്ഞുകഴിഞ്ഞപ്പോള്‍ സതീശന്റെ കേസ് തോറ്റു. വാദിച്ചു ജയിക്കാന്‍ വീണ്ടും ശ്രമിച്ചെങ്കിലും പറ്റിയില്ല. വെറും ഡോളര്‍ രൂപ വ്യത്യാസമായി ആരോപണത്തെ മുഖ്യമന്ത്രി ചിത്രീകരിച്ചതോടെ സതീശന്റെ ഗ്യാസ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: