പണ്ട് വിന്ധ്യാ പര്‍വതത്തിന്റെ സാനുപ്രദേശത്തുള്ള കൊടുംകാട്ടില്‍ മഹാഭയങ്കര സ്വരൂപിയായ ഒരു വേതാളം താമസിച്ചുവന്നു. വിശപ്പിന്റെ ആധിക്യംകൊണ്ടും ആഹാരത്തിന്റെ കുറവുകൊണ്ടും ആ കാട്ടില്‍ അധികകാലം താമസിക്കാന്‍ കഴിയാതെ മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമങ്ങളിലേക്കിറങ്ങി. അങ്ങനെ ഏതോ ഒരു ഗ്രാമത്തില്‍ കുറെക്കാലം താമസിച്ചു. വേതാളത്തിന്റെ ബാധയുണ്ടാവാതിരിക്കാന്‍ ആ ഗ്രാമവാസികള്‍ കൊടുക്കുന്ന ബലിപൂജാദികളെ സ്വീകരിച്ചും യാദൃശ്ചികമായി കിട്ടുന്ന ആഹാര പദാര്‍ത്ഥങ്ങളെ ഭുജിച്ചും കുറച്ചുകാലം അവിടെ കഴിഞ്ഞുകൂടിയെങ്കിലും വേതാളത്തിന് തൃപ്തിയായില്ല. വിശപ്പുമാറത്തക്ക ആഹാരം ദിവസവും കിട്ടുന്നില്ല. അവിടെ ധാരാളം മനുഷ്യരുണ്ടെങ്കിലും ന്യായമില്ലാതെ ഒരു മനുഷ്യനെയും ആ വേതാളം ഉപദ്രവിക്കുകയോ തിന്നുകയോ ചെയ്തിരുന്നില്ല. അതുകാരണത്താല് അവിടെയും ആ വേതാളത്തിന് ഇഷ്ടജീവിതം സാധിക്കാതെ കുറെ വിദൂരത്തുള്ള മറ്റൊരു ഗ്രാമത്തിലേക്ക് പോയി. ഗ്രാമപരിസരത്തിലുള്ള കാട്ടില്‍ വലിയ വൃക്ഷത്തിന്മേല് വേതാളം താമസമുറപ്പിച്ചു.
അങ്ങനെ കുറച്ചുദിവസം അവിടെ താമസിച്ചുകൊണ്ടിരിക്കേ ഒരുദിവസം അര്‍ദ്ധരാത്രിയില്‍ അവിടുത്തെ മഹാരാജാവ് ഒറ്റക്കിറങ്ങി സഞ്ചരിക്കുമ്പോള്‍ വേതാളത്തിന്റെ മുന്നിലെത്തി. മഹാരാജാവിനെ മുന്നില്‍ക്കണ്ട വേതാളം അട്ടഹസിച്ചുകൊണ്ട് പറഞ്ഞു, രാജാവേ, ഭയങ്കര വേതാളമാകുന്ന എന്റെ മുന്നിലാണങ്ങെത്തിപ്പെട്ടത്. ഇനി യാതൊരു പ്രകാരത്തിലും രക്ഷപ്പെടാന്‍ പോവുന്നില്ല. ഞാന്‍ അങ്ങയെ കൊന്നുതിന്നുക തന്നെ ചെയ്യും. വേതാളത്തിന്റെ ഭീഷണികേട്ട മഹാരാജാവ് അല്പംപോലും ഭയപ്പെടാതെ ധൈര്യത്തോടുകൂടി പറഞ്ഞു, കാരണം കൂടാതെയും ന്യായമില്ലാതെയും നീയെന്നെക്കൊല്ലുന്നുവെങ്കില്‍ സംശയമില്ല, നിന്റെ തലപൊട്ടി നീയും മരിക്കും. അതുകേട്ടപ്പോള്‍ വേതാളം ആശ്ചര്യപ്പെടാതിരുന്നില്ല. തന്നോടിത്രമാത്രം ധൈര്യത്തോടുകൂടി ഒരു മനുഷ്യന് സംസാരിക്കുന്നത് ആദ്യത്തെ അനുഭവമാണ്.
തന്റെ ശബ്ദം കേള്‍ക്കുമ്പോഴേക്കും മനുഷ്യന് ഭയപ്പെട്ടു വീണു മരിക്കലാണ് പതിവ്. ഇത്രയും ധൈര്യമുള്ള മനുഷ്യനെ താന്‍ കണ്ടിട്ടില്ലാതിരുന്നതിനാല്‍ ആശ്ചര്യത്തോടെ മന്ദമായിപ്പറഞ്ഞു. രാജാവേ, ന്യായമില്ലാതെ ഞാനാരേയും കൊല്ലാറില്ല. അങ്ങയേയും കൊല്ലില്ല. എന്നാല്‍ ന്യായമുണ്ടായാല്‍ കൊല്ലാതിരിക്കാനും വയ്യ. അങ്ങ് രാജാവായ സ്ഥിതിക്ക് അര്‍ത്ഥികളുടെ അഭീഷ്ടം സാധിപ്പിച്ചുകൊടുക്കാന്‍ ചുമതലപ്പെട്ടിട്ടുണ്ട്. ഞാന്‍ ഒരര്‍ത്ഥിയായിട്ടാണങ്ങയുടെ മുന്നില്‍ നില്‍ക്കുന്നത്. ചില ചോദ്യങ്ങള്‍ ചോദിക്കാം. അവയ്ക്ക് ശരിയായ ഉത്തരം പറഞ്ഞുതരാന്‍ കഴിഞ്ഞാല്‍ ഞാനങ്ങയെ കൊല്ലില്ല; ഇല്ലെങ്കില്‍ തീര്‍ച്ചയായും കൊല്ലും എന്നുപറഞ്ഞ് വേതാളം തന്റെ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.
ആദിത്യരശ്മിയില്‍ അത്യന്തസൂക്ഷ്മങ്ങളായ അണുക്കള്‍ പാറിക്കളിക്കുന്നത് കാണാറുണ്ടല്ലോ. അതുപോലെ ഏത് സൂര്യന്റെ രശ്മികളിലാണ് ബ്രഹ്മാണ്ഡങ്ങള്‍ അതിസൂക്ഷ്മങ്ങളായ അണുക്കളെന്നപോലെ പാറിക്കളിക്കുന്നത്? അനന്തമായ ആകാശം തുടങ്ങിയ പൊടികള്‍ ഏത് വായുവിലാണ് വിളങ്ങുന്നത്? സ്വപ്നത്തില്‍ സ്വപ്നം; അതില്‍ പിന്നെയും സ്വപ്നം. ഇങ്ങനെ നൂറായിരം സ്വപ്നമുണ്ടായാലും, പൂര്‍വസ്വപ്നങ്ങളെ കൈവെടിഞ്ഞ് പുതുസ്വപ്നങ്ങളെ സ്വീകരിച്ചാലും, ആരാണ് തന്റെ തേജോമയമായ സ്വരൂപത്തെ കൈവിടാതെ ഓജസ്സോടുകൂടിയിരിക്കുന്നത്? ഒരിക്കലും മറ്റൊന്നാകാതെ എപ്പോഴും സ്വരൂപത്തില്‍ അണുവായിട്ടിരിക്കുന്ന വസ്തു ഏതാണ്? ബ്രഹ്മാണ്ഡം, ആകാശം, മഹാഭൂതങ്ങള്‍, സൂര്യബിംബം, സുമേരു പര്‍വതം എന്നിവ ഏതൊരണുവിന്റെ പരമാണുക്കളാണ്? അവയവമില്ലാത്തതും എന്നാല്‍ പര്‍വതാകാരവുമായ ഏതൊരണുവിന്റെ മജ്ജയാണ് ഈ ലോകം?
ആറു ചോദ്യങ്ങള്‍ക്കും അനുയോജ്യങ്ങളായ മറുപടി പറയാതിരുന്നാല്‍ രാജാവിനെ കൊന്നു ചോരകുടിക്കുമെന്നാണ് വേതാളത്തിന്റെ ഭീഷണി. പക്ഷേ രാജാവിനല്‍പ്പം പോലും പരിഭ്രമമുണ്ടായില്ല, ചോദ്യം കേട്ടപ്പോള്‍ അദ്ദേഹം ചിരിക്കുകയാണ് ചെയ്തത്. പുഞ്ചിരിയോടെ അതിന് മറുപടി പറയാന്‍ തുടങ്ങുകയും ചെയ്തു. രാജാവ് പറയുകയാണ്: സംശയമില്ല, ചിത് സൂര്യന് തന്നെയാണ് ഇതിനെയൊക്കെ പ്രകാശിപ്പിക്കുന്നത്. വിജ്ഞാനസ്വരൂപനും ഭാവാതിശയനുമായ പരമപുരുഷന് അല്ലെങ്കില്‍ പരബ്രഹ്മം തന്നെ പരമ ഭാസ്കരന്. ആ ആദിത്യന്റെ രശ്മികളില്‍ ചലിക്കുന്ന പൊടിപടലങ്ങള്‍തന്നെ ഈ ലോകങ്ങളൊക്കെ. ചിത്സൂര്യന്റെ പ്രകാശംകൊണ്ടാണ് ഇതൊക്കെയുണ്ടാവുകയും നിലനില്ക്കുകയും ചെയ്യുന്നത്. കാലസത്ത, ആകാശസത്ത, സ്പന്ദസത്ത, ശുദ്ധചേതനസത്ത എന്നിവയാണ് ജഗത്തിന്റെ മൂലധാതുക്കള്‍. അവയെല്ലാം പൂവില്‍ മണമെന്നപോലെ പരമാത്മാവാകുന്ന വായുവില്‍ സ്വയം തദ്രൂപമായി സ്ഫുരിച്ചു പ്രകാശിച്ചുകൊണ്ടിരിക്കുന്നു.
ജഗല്‍ഭ്രാന്തിയാകുന്ന സ്വപ്നം നൂറായിരമുണ്ടായാലും ബ്രഹ്മത്തിന്റെ നിര്‍വികാരതയില്‍ കല്പിക്കപ്പെട്ട ശാന്തത ആത്മാവൊരിക്കലും കൈവിടില്ലെന്നതിന് യാതൊരു സംശയവുമില്ല. ഇല മാത്രമായി കാണപ്പെടുന്ന വാഴയെന്നപോലെ വിചിത്രങ്ങളും വിഭിന്നങ്ങളുമായി വിളങ്ങുന്ന ഈ ദൃശ്യങ്ങളും ശരിക്കു വിചാരം ചെയ്തു നോക്കുമ്പോള്‍ ബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല. ശരിക്കും അറിയാനും അനുഭവിക്കാനും വിഷമമാണെന്ന കാരണത്താല്‍ പരമാണുവാണ് ബ്രഹ്മമെന്നു പറയാം. സര്‍വത്ര വ്യപ്തിയാകുന്ന അനന്തത്വംകൊണ്ടു സുമേരു തുടങ്ങിയ പര്‍വതങ്ങള്‍ക്കുപോലും അതേ ബ്രഹ്മം കാരണവുമാണ്. ബ്രഹ്മത്തിന്റെ അനന്തതയെ അപേക്ഷിച്ച് സുമേരു തുടങ്ങിയ പര്‍വതങ്ങളും മറ്റും പരമാണുക്കളാണുതാനും. അലഭ്യത്വംകൊണ്ട് പരമാണുവും, വ്യാപ്തികൊണ്ട് മഹാപര്‍വതവുമാണ് ബ്രഹ്മം.
സര്‍വായവങ്ങള്‍ക്കും കാരണമാണെങ്കിലും ആത്മാവിന് അവയവങ്ങളൊന്നുമില്ല. വിജ്ഞാനം മാത്രാമാണാത്മാവിന്റെ സ്വരൂപം. വിജ്ഞാനമാത്ര സ്വരൂപനായ ആത്മാവിന് ഈ ജഗത്തു മജ്ജമാത്രമാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. വിജ്ഞാനമാത്രത്തിന്റെ മധ്യത്തിലാണല്ലോ ജഗത്രയം നില്‍ക്കുന്നത്.
ഇതാണ് രാജാവിന്റെ മറുപടി. വേതാളത്തിന് വളരെ സന്തോഷമായി. ഇത്രയും നല്ല മറുപടി രാജാവില്‍നിന്ന് കിട്ടുമെന്ന് വേതാളം വിചാരിച്ചിരുന്നില്ല. തന്റെ സംശയങ്ങള്‍ മുഴുവന്‍ തീര്‍ന്നുവെന്ന് വേതാളത്തിന് ബോധ്യമായി. അപ്പോള്‍തന്നെ ഏകാന്തസ്ഥലത്ത് ചെന്നിരുന്ന് രാജാവ് പറഞ്ഞതിനെ നല്ലവണ്ണം മനനം ചെയ്ത് സ്വരൂപത്തെ അറിഞ്ഞു സ്വസ്ഥനായിത്തീരുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: