ആരെല്ലാം എന്തെല്ലാം എങ്ങോട്ടെല്ലാം കൊണ്ടുപോയാലും, ആലുവയുടെ സ്വന്തം മണ്ണില്‍ നിന്ന്, ആര്‍ക്കും എങ്ങോട്ടും കൊണ്ടുപോകാന്‍ കഴിയാത്ത തിരുവാതിര ഞാറ്റുവേലയാണ് എന്‍.കെ.ദേശത്തിന്റെ കവിത. പക്ഷേ, ഒരു ദേശത്തുമാത്രം മതിയോ ഈ ഒതുങ്ങിനില്‍പ്പ്? പോരാ. എന്നുവച്ച്, അതിന് എന്തെങ്കിലുമൊരു പ്രശസ്തിക്കുറവ് അനുഭവപ്പെടുന്നുണ്ടോ? അതില്ലതാനും. ആലുവാപ്പുഴ മറ്റെവിടെയുണ്ട്? ആലുവാ ശിവരാത്രി മറ്റെവിടെയുണ്ട്? അതിന്റെയൊക്കെ പേരിലും പെരുമയ്ക്കും വല്ല കുറവുമുണ്ടോ? അതുപോലെയാണ് ദേശത്തിന്റെ കവിതയുടെ കാര്യവും! ഇതാ ആലുവാക്കാരുടെ സ്വന്തം കവി!
എണ്‍പത് എന്ന വാക്കിന് വാര്‍ദ്ധക്യം എന്ന് അര്‍ത്ഥമില്ല. എഴുപത്തൊമ്പതു കഴിഞ്ഞാല്‍ ആര്‍ക്കും എണ്‍പതാകും. ദേശത്തിന് അത് ബാധകമല്ല. കുസൃതിയും കൗതുകവും നിറഞ്ഞ ഒരു കുട്ടിയാണ് ഇന്നും ദേശത്തിലെ കവി.
പത്തുവര്‍ഷം മുന്‍പ്, എഴുപതായപ്പോള്‍, ഞാനൊരു ശ്ലോകമെഴുതി. (ശ്ലോകമെഴുതുന്നതൊക്കെ ഇന്നൊരു കുറ്റകൃതമാണ്). ആ ശ്ലോകത്തില്‍-
‘എന്‍കേ ദേശത്തിനിപ്പോളെഴുപതു തികയു-
ന്നെന്നു കേള്‍ക്കുന്നു, നീയെന്‍
ശങ്കേ, ശങ്കിച്ചിടായ്കീ സഹജനു സഹജം
കൂട്ടിവായിക്കലത്രേ.’
എന്ന് കണ്ടെത്തുകയും ചെയ്തു.
അത്യാവശ്യം കൂട്ടിവായിക്കലും അതിശയോക്തിയുമൊക്കെയാണല്ലോ കവിത. എന്നും കുട്ടിയായിരിക്കെത്തന്നെ ദേശം ഒന്നു കൂട്ടിവായിച്ചതായിരുന്നു ആ സപ്തതി. ദേശത്തിലെ കവിയുടെ പ്രായം വച്ചുനോക്കുമ്പോള്‍ അത് ഒരു അതിശയോക്തിയും ആയിരുന്നു.
ചെമ്പകശ്ശേരി രാജാവിന് വേണ്ടി മേല്‍പ്പുത്തൂര്‍ കൂട്ടിവായിച്ച കഥ നമുക്കറിയാം. രാജാവിന് രാവിലെ കുളിയും തേവാരവും കഴിഞ്ഞാല്‍, മഹാഭാരതം മൂലം കുറേയെങ്കിലും വായിച്ചു കേള്‍ക്കണം. സ്ഥിരമായി വായിക്കുന്ന നീലകണ്ഠദീക്ഷിതര്‍ വന്നില്ല. പകരം ആളറിയാതെ കണ്ടെത്തിയ മേല്‍പ്പുത്തൂരിനോട് രാജാവ് ചോദിച്ചുവത്രേ – ‘കൂട്ടിവായിക്കാനൊക്കെ അറിയാമോ’ എന്ന്? ‘ലേശമൊക്കെ അറിയാം’ എന്നു മേല്‍പ്പുത്തൂര്‍. അങ്ങനെ മേല്‍പ്പുത്തൂര്‍ കൂട്ടിവായിച്ച ശ്ലോകം മഹാഭാരതത്തില്‍ ഇല്ലാത്തതായിരുന്നു. പക്ഷേ, സന്ദര്‍ഭത്തോട് വളരെ സ്വാഭാവികമായി ഇണങ്ങുന്നതും.
‘ഭീമസേന ഭയത്രസ്താ
ദുര്യോധനവരൂഥി നീ
ശിഖാ ഖര്‍വാടകസ്യേവ
കര്‍ണമൂലമുപാശ്രിതാ’
എന്നതായിരുന്നു ആ ശ്ലോകം.
ഓരോ കവിയും ഇങ്ങനെ എന്തെങ്കിലുമൊക്കെ കൂട്ടിവായിച്ചിട്ടാണ് അവരുടെ വ്യക്തിത്വം തെളിയിക്കുന്നത്. ദേശം അതു നേരെ ചൊവ്വേ ചെയ്തു.
സന്താനങ്ങളുടെ എണ്ണക്കൂടുതലല്ല പിതൃത്വത്തിന്റെ മാനദണ്ഡം. കൃതികളുടെ പെരുപ്പം കൊണ്ടുമാത്രം അളക്കേണ്ടതല്ല കവിത്വത്തിന്റെ മഹത്വം. മേല്പ്പുത്തൂരിന് ഒരു ‘നാരായണീയം.’ എഴുത്തച്ഛന് ഒരു ‘രാമായണം.’ ഉണ്ണായിക്ക് ഒരു ‘നളചരിതം.’ രാമപുരത്തു വാര്യര്‍ക്ക് ഒരു ‘വഞ്ചിപ്പാട്ട്.’ പൂന്താനത്തിന് ഒരു ‘ജ്ഞാനപ്പാന.’ വി.സി.ബാലകൃഷ്ണപ്പണിക്കര്‍ക്ക് ‘ഒരു വിലാപം.’ നാലപ്പാടന് ഒരു ‘കണ്ണുനീര്‍ത്തുള്ളി.’ കെ.കെ.രാജായ്ക്ക് ഒരു ‘ബാഷ്പാഞ്ജലി.’ കവിമുദ്രയ്ക്ക് കൃതി ഒന്നുമതി. മുദ്ര ഉള്‍പ്പെടെ, കന്യാഹൃദയം, പവിഴമല്ലി, അന്തിമലരി, ഉല്ലേഖം തുടങ്ങിയ കുറെ സമാഹൃതികളുണ്ട് ദേശത്തിന്. കുട്ടിക്കവിതകള്‍ വേറെ. പോരാത്തതിന് ഒന്നാന്തരമൊരു ‘ഗീതാഞ്ജലീ’ വിവര്‍ത്തനവും! എങ്കിലും ദേശം എന്ന തനിക്കവിയുടെ കൈച്ചന്തം കാണുമ്പോള്‍ നമുക്ക് തോന്നിപ്പോകും- ഇത്രയൊന്നും ‘പോരാ, പോരാ’ എന്ന്. ആരോടു പറയാന്‍? പറഞ്ഞാല്‍ നമ്മളും അലസരാവും. നിര്‍മ്മമരാവും. ഉള്ളതുകൊണ്ട് ഓണംപോലെ എന്നുവയ്ക്കുകയേ ഉള്ളൂ നിവൃത്തി.
പണ്ടൊക്കെ എനിക്ക് അദ്ഭുതം തോന്നീട്ടുണ്ട്. ഈ ദേശം എങ്ങനെ കവിയായി? ‘പാറയിടുക്കിലുമുണ്ട് ഒരു നീരുറവ’ എന്ന് ബുദ്ധന് പറഞ്ഞതാണ് ശരി. കണ്ണടച്ച് വിശ്വസിച്ച് കോരിക്കുടിക്കാവുന്ന തെളിനീരാണ് അത്!
ഭാഷയെ ഇങ്ങനെ സ്നേഹിക്കുന്ന ഒരു കവിയെ ഞാന്‍ മറ്റെങ്ങും കണ്ടിട്ടില്ല. ഏത് അര്‍ദ്ധരാത്രി വിളിച്ചുണര്‍ത്തി ഒരു സംശയം ചോദിച്ചാലും കണ്ണുതുറക്കാതെ തന്നെ ഉത്തരം കിട്ടും. മധുരക്കഷായമാക്കി കുടിച്ചുതീര്‍ത്തതു മുഴുവന്‍ വ്യാകരണം-വൃത്താലങ്കാര ശാസ്ത്രം. ഓര്‍മ്മ ആലുവാപ്പുഴ തന്നെ. എവിടെ അക്ഷരശ്ലോകത്തിന്റെ ഒമ്പതാമുത്സവമുണ്ടോ, അവിടെ കൊടിമരം. ഒരു ദേശം എങ്ങനെ മധുരമനോഹര മനോജ്ഞ മലയാളമാവുന്നു എന്നറിയാന്‍ എന്‍.കെ.ദേശത്തിന്റെ ആ സാമീപ്യം ധാരാളം മതി. പക്ഷേ, ഒറ്റനോട്ടത്തില്‍ ഇതൊന്നും ആരും വിശ്വസിച്ചുവെന്നു വരില്ല. അത്ര പരുക്കനാണ് പ്രകൃതം. കുറ്റിപ്പുറം പറഞ്ഞതുപോലെ, പുറം കഠോരം. ഉള്ളില്‍ നിറയെ മധുരം നിറഞ്ഞ ഇളനീരും! അതുതന്നെയാണ് കവിതയുടെ നാടന്‍ കൃഷിക്കാരനായ ദേശത്തിന്റെയും നാളികേര പാകം.
ഒരിക്കല്‍, ദേശത്തിന്റെ ശുപാര്‍ശയോടെ ഞാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ച കവിതയും എന്‍.വി. മടക്കിയയച്ചു. സരസകവി കരിമ്പുഴ രാമചന്ദ്രന് പറഞ്ഞു- ‘എന്റെ കവിത ഞാനും നാലായി മടക്കിയാണ് കവറിലിട്ട് എന്‍വിക്ക് അയച്ചത്. അദ്ദേഹം ഇങ്ങോട്ടും മടക്കിയതില്‍ അദ്ഭുതമൊന്നുമില്ല!’
കവിത പ്രസിദ്ധീകരിച്ചു മാത്രമല്ല, മടക്കി അയച്ചും കവികളെ വളര്‍ത്തിയ പത്രാധിപരായിരുന്നു എന്‍വി. അയ്യപ്പപ്പണിക്കരുടെ പ്രസിദ്ധമായ ‘കുരുക്ഷേത്രം’ എന്‍വി മടക്കിയതാണ്. മധുസൂദനന് നായരുടെ ‘നാറാണത്തു ഭ്രാന്തന്’ മടക്കിയതാണ്. എന്റെ ‘സ്വാതി മേഘം’ മടക്കിയതാണ്.
ആകാശവാണിയില്‍ ചുമതലയുണ്ടായിരുന്ന കാലത്ത് ഇടയ്ക്കൊക്കെ ദേശത്തെ കവിത അവതരിപ്പിക്കാന്‍ ക്ഷണിക്കുമായിരുന്നു. നാളെയാണ് റെക്കോര്‍ഡിങ്. ഇന്ന് വൈകുന്നേരം ഓഫിസ് കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തുമ്പോള്‍, അതാ മുന്‍വശത്ത് എന്റെ ചാരുകസേരയില്‍ ഉടുപ്പെല്ലാം അഴിച്ചെറിഞ്ഞ് വിസ്തരിച്ച് ഇരിക്കുന്നു ദേശം. അകത്ത് ലീലച്ചേച്ചിയും. രാത്രി മുഴുവന്‍ കവിത! ചര്‍ച്ച. കുടുംബനാഥനായി കാരണവര്‍ സ്ഥാനം അതിനകം സ്വയം ഏറ്റെടുത്തു കഴിഞ്ഞിരുന്നു ദേശം. അതാണ് ഞങ്ങളുടെ കുടുംബബന്ധം. അങ്ങനെയാണ് ദേശം എന്റെ ജ്യേഷ്ഠകവിയായതും അക്കിത്തം കഴിഞ്ഞാല്‍ പിന്നത്തെ ഗുരുകവിയായതും.
ഇന്നും സംസ്കൃത വൃത്തത്തില്‍ ശ്ലോകമെഴുതാന്‍ എനിക്ക് ഭയമാണ്. ധൈര്യം കടം വാങ്ങുന്നത് ദേശത്തില്‍നിന്ന്. ഓരോ കവിതയും ഫോണില്‍ വായിച്ചു കേള്‍പ്പിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തും. ദേശമല്ലാതെ മറ്റൊരാളില്ല അത് തിരുത്താന്‍. ‘യോഗക്ഷേമം വഹാമ്യഹം’ എന്ന ഗീതാവാക്യം ഘോഷിക്കുന്ന എല്‍ഐസിയുടെ കാവ്യശാഖയില്‍ത്തന്നെയാണ് ദേശം ഇപ്പോഴും ജോലി നോക്കുന്നത്.
എല്‍ഐസിയില്‍ പ്രൊമോഷന് കിട്ടിയപ്പോഴാണ് ലോകബോദ്ധ്യത്തിന് വേഷം പ്ലാന്റ്സാക്കിയത്. അനുബന്ധങ്ങള്‍ വേറെയും. ഒരു സന്ധ്യയ്ക്ക് ഞാന്‍ സകുടുംബം വീട്ടിലെത്തി. ലീലച്ചേച്ചി പറഞ്ഞു: ‘ബസ്സിറങ്ങി വരാറാവുന്നതേയുള്ളൂ. കുറേദൂരം നടക്കാനില്ലേ?’
വന്നെത്തിയ ദേശത്തിന് ഞങ്ങളെ കണ്ടപാടെ അദ്ഭുതം! കസേരയിലിരുന്ന് ഷൂസ് അഴിച്ചുമാറ്റി. പിന്നെ സോക്സ് വലിച്ചൂരിക്കളഞ്ഞിട്ട് സ്വയം പറഞ്ഞു: ‘ഹാവൂ! എന്തൊരു സുഖം!’
‘ഈ വേഷമൊന്നും ദേശത്തിന് ചേരില്ല. എന്തിനാണ് ഈ ബുദ്ധിമുട്ട്?’ ചോദ്യത്തിന് ദേശത്തിന്റെ മറുപടി: ‘ഇതൊക്കെ വലിച്ചുകേറ്റാതിരുന്നാല്‍ പിന്നീട് അഴിച്ചെറിയുമ്പോഴത്തെ സുഖം എങ്ങനെയറിയും?’
ശരിയാണ്. എല്ലാ പരിഷ്കാരങ്ങളും അഴിച്ചെറിഞ്ഞ തനി നാടന്‍ കവി!
പണ്ട് ഒരച്ഛന് തന്റെ കുട്ടികളുമായി ഗുരുവായൂരില്‍പ്പോയി. ഉത്സവക്കാലം. തിരക്കോടു തിരക്ക്. ഒരു കുട്ടി കൂട്ടം തെറ്റിപ്പോയി. അലഞ്ഞുതളര്‍ന്ന അച്ഛന്റെ അന്വേഷണം ഒടുവില്‍ പോലിസ് സ്റ്റേഷനില്‍ സഹായത്തിനെത്തി. അവര്‍ എന്തു ചെയ്യും?
സ്റ്റേഷനില്‍ കാണേണ്ട പോലിസുകാരെതന്നെ കാണുന്നില്ല. ആ അച്ഛന് എന്തു ചെയ്യും? സ്വയം വണ്ടി വാടകയ്ക്കെടുത്ത് വച്ചുകെട്ടിയ മൈക്കിലൂടെ ഉറക്കെച്ചോദിച്ചുകൊണ്ട് ചുറ്റലോടു ചുറ്റല്- ‘ബാലു എന്നൊരു കുട്ടിയെ കണ്ടവരുണ്ടോ? ഉണ്ടോ?’ ഈ മട്ടില്‍ ഒരച്ഛനാവാന്‍ നര്‍മാവതാരമായ ദേശത്തിനല്ലാതെ മറ്റാര്‍ക്കു കഴിയും? ഇവിടെ കൂട്ടം തെറ്റിപ്പോയ കുട്ടി ബാലു എന്ന മകനോ, അതോ ആ മകന്റെ അച്ഛന് ദേശമോ? അതുകൊണ്ടാണ് ഞാന്‍ തറപ്പിച്ചു പറഞ്ഞത്, ദേശത്തിന് എണ്‍പതായിട്ടും കാര്യമൊന്നുമില്ല, ഇന്നും ഒരു കുട്ടി തന്നെ എന്ന്.
തെളിഞ്ഞ സന്തോഷത്തിന്റെയും നിഷ്കളങ്കതയുടെയും ഊറിവരുന്ന പുഞ്ചിരി മധുരത്തിന്റെയും ഒളിച്ചുവച്ച നര്‍മത്തിന്റെയും സമ്മിശ്ര സൗഭാഗ്യമാണ് ദേശത്തിന്റെ കവിത. മലയാളത്തില്‍ ദേശത്തിന്റെ കവിതപോലെ ദേശം കവിതകള്‍ മാത്രമേയുള്ളൂ. മഞ്ഞുകാലത്ത് പുതയ്ക്കാന്‍ കിട്ടുന്ന ഒരു കമ്പിളിയുടെ സുഖാനുഭവം ആ കവിതകള്‍ തരുന്നു.
ആദ്യമൊക്കെ എനിക്ക് തോന്നിയിരുന്നു-ദേശം! ഇതെന്തൊരു പേര്! ഒരു കവിക്ക് ഇങ്ങനെയും ഒരു പേര് ആകാമോ? പിന്നെ തിരിച്ചറിവായി. ഒരു ദേശത്തിന്റെ, ഗ്രാമത്തിന്റെ, നിഷ്കളങ്കതയ്ക്ക് നിദാനമായ കവിതകള്‍! നിലാവുപോലെ, കുളിര്‍കാറ്റുപോലെ, തെളിനീരൊഴുക്കുപോലെ, ആ കവിതകള്‍ നമുക്ക് സുഖം തരുന്നു. ചെന്തെങ്ങിളനീരിന്റെ മധുരം തരുന്നു. അങ്ങനെയുള്ളൊരു നാടന്‍ കവിതകൃഷിക്കാരന് ദേശം എന്ന പേരല്ലാതെ മറ്റേതുപേരാണ് യോജിക്കുക?
‘തപസ്യ’യുടെ രക്ഷാധികാരികൂടിയായ ദേശം അവിടെയും സമര്‍പ്പിത തേജസ്സാണ്. ശാരീരിക ക്ലേശങ്ങളുണ്ടായിരുന്നിട്ടും തപസ്യ നടത്തിയ സാംസ്കാരിക തീര്‍ത്ഥയാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിലുടനീളം ഏറെ കൗതുകത്തോടും ഉന്മേഷത്തോടും ഉല്ലാസത്തോടെയും ദേശം പങ്കുകൊണ്ടു.
യാദൃശ്ചികമെങ്കിലും ഈ തുലാത്തിലെ ദീപാവലിക്കാണ് ദേശത്തിന്റെ അശീതി. നമുക്ക് ഈ ദേശവിളക്ക് കണ്ടുതൊഴാം. വലം വയ്ക്കാം. ദീപാവലി പ്രഭയില്‍ നരകാസുര ഹുങ്കുകള്‍ മറക്കാം. ദേശം ഇനിയും കാണട്ടെ അനേകം ദീപാവലികള്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: