കോട്ടയം: എം.ജി സര്‍വ്വകലാശാലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രസര്‍ക്കാരിന്റെ റൂസ (രാഷ്ട്രീയ ഉച്ഛതാര്‍ ശിക്ഷാ അഭിയാന്) പദ്ധതിയില്‍ 20 കോടി രൂപ ലഭിക്കും. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ചെയര്‍മാനായുള്ള സര്‍വ്വകലാശാല റൂസ കമ്മിറ്റി സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ട് പരിഗണിച്ചാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്.
സര്‍വ്വകലാശാലയുടെ അക്കാദമികവും ഭരണപരവുമായ ആധുനികവല്‍ക്കരണ ശ്രമങ്ങള്‍ക്ക് വലിയ ഉത്തേജനമാണ് ഈ ധനസഹായത്തിലൂടെ ലഭിക്കുന്നത്. 3.5കോടിയുടെ സോളാര്‍ പവര്‍ പ്ലാന്റ്, 2.5കോടിയുടെ വൈ-ഫൈ കാമ്പസ്, 3.5 കോടിയുടെ സ്റ്റുഡന്റ്സ് അമിനിറ്റി/ഇന്‍കുബേഷന്‍ സെന്റര്‍, 1.25 കോടിയുടെ ഇ-ഗവേണന്‍സ്/പരീക്ഷാ കംപ്യൂട്ടര്‍ വല്‍ക്കരണം, 1.15 കോടിയുടെ സംഗീത ശാസ്ത്രഗവേഷണ കേന്ദ്രം, 2.6 കോടിയുടെ ലബോറട്ടറി ഉപകരണങ്ങള്‍, 1.5 കോടിയുടെ സര്‍വ്വകലാശാല ലൈബ്രറി ഡിജിറ്റൈസേഷന് സൗകര്യം, 0.8 കോടിയുടെ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷന് ലാബ്, 0.5 കോടിയുടെ കാമ്പസ് നവീകരണം എന്നീ പദ്ധതികള്‍ക്കാണ് സര്‍വ്വകലാശാല പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വശേഷി വളര്‍ത്തി തൊഴിലന്വേഷകന് എന്നതിലുപരി തൊഴില്‍ ദാതാവാക്കി മാറ്റാന്‍ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍വ്വകലാശാല ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നത്. സര്‍വ്വകലാശാലയുടെ പഠനവകുപ്പുകള്‍ അന്തര്‍സര്‍വ്വകലാശാല കേന്ദ്രങ്ങള്‍, അഫിലിയറ്റഡ് കോളജുകള്‍ മുതലായ സ്ഥാപനങ്ങള്‍ തമ്മില്‍ ഓണ്‍ലൈന്‍ ബന്ധത്തിലൂടെ അക്കാദമിക വിനിമയം വൈ-ഫൈ കാമ്പസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിലൂടെ സുതാര്യതയും കാര്യക്ഷമതയും മികവുറ്റതാക്കാനും പരീക്ഷയും അനുബന്ധ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി നടത്താനും സാധിക്കും. 235 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ച് സര്‍വ്വകലാശാല കാമ്പസിലുള്ള ഊര്‍ജ്ജ ആവശ്യങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കാനാകും. റാമ്പുകള്‍ തുടങ്ങിയ, ഭിന്നശേഷി സൗഹൃദ നടപടികള്‍ക്കും ഈ ധനസഹായം പ്രയോജനപ്പെടുത്തും.ആദ്യഗഡുവായി ലഭിച്ച 2.5 കോടിയുടെ പ്രവര്‍ത്തികള്‍ സര്‍വ്വകലാശാലയില്‍ പൂര്‍ത്തിയായി വരുന്നു. രണ്ടാം ഗഡുവായി 13.5 കോടി രൂപ കൂടി ലഭ്യമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: