മാന്നാര്‍: പരാതികളില്‍ തുടര്‍ അന്വേഷണം നടത്താതെ കേസ് ഒതുക്കുന്ന കേന്ദ്രമായി മാന്നാര്‍ പോലീസ് സിഐ, എസ്ഐ സ്റ്റേഷനുകള്‍ മാറുന്നതായി ആക്ഷേപം. വീട്ടുജോലിക്കാരി ദുരൂഹ സാഹചര്യത്തില്‍ തീപ്പൊള്ളലേറ്റു മരിച്ചതുള്‍പ്പെടെ, സിഐയുടെ ഡ്രൈവറെ വ്യാപാരി മര്‍ദ്ദിച്ച കേസ് വരെ ഇത്തരത്തില്‍ ഒതുക്കി.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് കുട്ടംമ്പേരൂരില് വീട്ടുജോലിക്കാരിയായിരുന്ന അന്യസംസ്ഥാന യുവതി ദുരൂഹ സാഹചര്യത്തില്‍ സമീപത്തെ പറമ്പില്‍ പൊള്ളലേറ്റു മരിച്ചത്. മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചെങ്കിലും പോലീസ് കാര്യമായ അന്വേഷണത്തിന് തയ്യാറായില്ല. നേരത്തെ ഉളുന്തി സ്വദേശിനിയുടെ പരാതിയില്‍ പിടികൂടിയ കല്യാണ വീരനെ സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ പ്രതി പറയുന്ന മേല്‍വിലാസം കള്ളമാണെന്നും അതിനാല്‍ പരാതിക്കാരിയുടെ വീട്ടുപേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി.
സ്റ്റോര്‍ മുക്കിനു സമീപം കടയ്ക്കു മുന്നില്‍ വാഹനം മണിക്കൂറുകളോളം പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്ത വനിതാ വ്യാപാരിയെ കടയ്ക്കുള്ളില്‍ കയറി മര്‍ദ്ദിച്ച കേസില്‍ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. എസ്ഐയുടെ ഡ്രൈവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ തുടര്‍ അന്വേഷണം നടത്താനും പോലീസ് തയ്യാറായില്ല. കോയിക്കമുക്കിനു സമീപം വിദേശ മലയാളിയുടെ അടച്ചവീടിനുള്ളില് മോഷണം നടത്തിയ പ്രതിയുടെ ചിത്രം സിസി ടിവി കാമറയില്‍ നിന്നും ലഭിച്ചെങ്കിലും ഇതുവരെ പ്രതിയെ കണ്ടെത്താനായില്ല. ഇതുപോലെ നിരവധി ചെറുതും വലുതുമായ പിടിച്ചുപറി, മോഷണ കേസുകളില്‍ തുമ്പുണ്ടാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. കേസ് അന്വേഷണത്തില്‍ താത്പര്യമില്ലെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങള്‍ സജീവമാണെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: