എടത്വ: കുട്ടനാട്ടില്‍ വൈറല്‍പനി പടരുന്നു. സര്‍ക്കാര്‍-സ്വകാര്യ ആതുരാലയങ്ങളില്‍ പനിബാധിതരെ കൊണ്ട് നിറഞ്ഞു. കുട്ടികളിലും മുതിര്‍ന്നവരിലും പനിക്കൊപ്പം ഛര്‍ദ്ദിയും, വയറിളക്കവും, കാലിന് തളര്‍ച്ചയും പ്രകടമായി കണ്ടുവരുന്നു. ഒരിടവേളക്ക് ശേഷം മഴശക്തി പ്രാപിച്ചതോടുകൂടിയാണ് കുട്ടനാട്ടില്‍ വൈറല്‍പനി തലപൊക്കിയത്.
പനിബധിച്ച് മണിക്കൂറുകള്‍ക്കകം രോഗികള്‍ക്ക് കടുത്ത ചൂടും ശരീരവേദനയും കഫക്കെട്ടും അനുഭവപ്പെടുന്നുണ്ട്. പനി അല്‍പ്പം ഭേദമാകുന്നതോടെ ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും ആരംഭിക്കും. മറ്റ് ചിലരോഗികളില് കാലിന് നീര്വീഴ്ചയുണ്ടായി ബലം നഷ്ടമാകുകയും രോഗികള്‍ക്ക് നടക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നു. കുട്ടികളിലാണ് കാലിന് തളര്‍ച്ച കൂടുതലായി കണ്ടുവരുന്നത്. പനിമാറിയിട്ടും ദിവസങ്ങളോളം ഛര്‍ദ്ദിയും കാലിന് തളര്‍ച്ചയും നീണ്ടുനില്‍ക്കുന്നതായി രോഗികള്‍ പറയുന്നു.
വൈറല്‍പനി പടര്‍ന്നുപിടിച്ചതോടെ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം പതിന്മടങ്ങ് വര്‍ദ്ധിച്ചു. കിടപ്പുചികിത്സകരുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലാത്തത് രോഗികളെ വലക്കുന്നുണ്ട്.
മിക്ക കേന്ദ്രങ്ങളിലും പുലര്‍ച്ചേ മുതല്‍ രോഗികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. പ്രതിദിനം മുന്നൂറിനും അറുനൂറിനും ഇടയില്‍ രോഗികള്‍ ഓരോ ആശുപത്രിയിലും എത്താറുണ്ടെന്നാണ് കണക്ക്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുന്ന രോഗികളുടെ ഇരട്ടിയാണ് സ്വകാര്യ ആശുപത്രിയില്‍ ദിവസേന എത്തുന്നത്. കുട്ടനാട്ടില്‍ വൈറല്‍പനി പടന്നുപിടിച്ചിട്ടും ആരോഗ്യവകുപ്പ് പ്രതിരോധനടപടി സ്വീകരിക്കുന്നില്ലന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: