കായംകുളം: വെട്ടുകേസില്‍ പ്രതിയായ മകനെ പിടികൂടാനെത്തിയ പോലീസുകാരെ വെട്ടിയും മര്‍ദ്ദിച്ചും പരിക്കേല്‍പ്പിച്ച കേസില്‍ അച്ഛന് അറസ്റ്റില്‍.
കുറ്റിത്തെരുവ് ദേശത്തിനകം കാട്ടിരേത്ത് തെക്കേതില്‍ ഗോപാലകൃഷ്ണന് (52) ആണ് അറസ്റ്റിലായത്. കായംകുളം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ ഇയാളെ ഇന്നലെ രാവിലെ 11 മണിയോടെ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ മഫ്തിയില്‍ നിന്ന പോലീസ് സംഘം പിടികൂടുകയായിരുന്നു.
ഇയാള്‍ കോടതിയില്‍ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് ദിവസങ്ങളായി കോടതി പരിസരം പോലീസ് നിരീക്ഷണത്തിലായിരുന്നു. രഹസ്യമായി ഒട്ടോറിക്ഷയിലെത്തി കോടതിവളപ്പിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ആക്രമണത്തിനു ശേഷം ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച സ്കൂട്ടര്‍ ഇന്നലെ രാവിലെ ഐക്യജംഗ്ഷനു സമീപം വച്ച് പോലീസ് കണ്ടെടുത്തിരുന്നു.
ഒന്നാംകുറ്റി ജംഗ്ഷനില്‍ കടത്തിണ്ണയില്‍ നിന്ന രണ്ടുപേരേ കാറിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രധാന പ്രതിയായ ഇയാളുടെ മകന് ഉണ്ണികൃഷ്ണനെ പിടികൂടാനെത്തിയ എഎസ്ഐ സിയാദിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഗോപാലകൃഷ്ണന് ആക്രമിച്ചത്.
ഉണ്ണികൃഷ്ണനെ പിടികൂടി കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കുതറി ഓടി. എന്നാല്‍ പോലീസ് ഇയാളെ പിടികൂടി വിലങ്ങുവെച്ച് കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ ചെത്തുതൊഴിലാളിയായ ഗോപാലകൃഷ്ണന് സ്കൂട്ടറിലെത്തി കയ്യില്‍ കരുതിയിരുന്ന കമ്പിവടി, ചെത്താനുപയോഗിക്കുന്ന തേര്, വെട്ടുകത്തി എന്നിവ ഉപയോഗിച്ച് സിയാദ്, ഇക്ബാല്‍, സതീഷ് എന്നിവരെ വെട്ടി പരിക്കേല്‍പ്പിക്കുകയും പോലീസുകാരനായ രാജേഷിനെ മര്‍ദ്ദിക്കുകയും ചെയ്തു.
ഇതിനിടെ ഉണ്ണികൃഷ്ണന് കൈവിലങ്ങുമായി രക്ഷപ്പെട്ടു. അക്രമത്തിനു ശേഷം സ്കൂട്ടറില്‍ രക്ഷപ്പെട്ട ഗോപാലകൃഷ്ണന് കറ്റാനത്തിനു സമീപമുള്ള ബന്ധുവീട്ടിലെത്തി വസ്ത്രം മാറിയ ശേഷം സ്കൂട്ടറില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്കു സമീപം എത്തി. പകല്‍ സമയം ആശുപത്രിക്കു സമീപം കറങ്ങി നടക്കുകയും രാത്രി ആശുപത്രി തിണ്ണയില്‍ കിടന്നുറങ്ങുകയുമായിരുന്നു പതിവ്.
ഇന്നലെ രാവിലെ കോട്ടയത്തു നിന്നെത്തി കോടതിയില്‍ ഹാജരാകുകയായിരുന്നു ഗോപാലകൃഷ്ണന്റെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. സിഐ കെ.സദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളുടെ ഭാര്യ സന്ധ്യയേയും ഉണ്ണികൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ച ബന്ധു രാജേഷിനേയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഉണ്ണികൃഷ്ണനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ സംസ്ഥാനം വിട്ടതായാണ് പോലീസിന്റെ സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: