ചെന്നൈ: ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് എവേ മത്സരം. ചെന്നൈയിലെ മറീന അരീനയില്‍ നിലവിലെ ജേതാക്കള്‍ ചെന്നൈയിന് എഫ്സി എതിരാളികള്‍. കഴിഞ്ഞ കളിയില്‍ ഗോവയ്ക്കെതിരെ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷം രണ്ട് ഗോള്‍ തിരികെയടിച്ച് ജയിച്ചതിന്റെ ആത്മവിശ്വാസമുണ്ട് ബ്ലാസ്റ്റേഴ്സിന്. ഗോവയിലാണ് ജയമെന്നതും ശ്രദ്ധിക്കണം. എല്ലാ മത്സരങ്ങളെയും പോലെ ഇന്നത്തെ മത്സരത്തെയും കാണുമെന്നും, പ്രത്യേക പരിഗണന ആവശ്യമില്ലെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകന് സ്റ്റീവ് കോപ്പല്‍ പറഞ്ഞു. ജയം മാത്രം ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കളിയില്‍ പൂനെ സിറ്റിയുമായി 1-1നു സമനില പാലിക്കേണ്ടിവന്നത് ചെന്നൈയിനു തിരിച്ചടിയായി. സ്വന്തം മൈതാനത്താണ് മത്സരമെന്നത് പ്രധാനമെന്ന് ചെന്നൈയിന് പരിശീലകന് മാര്‍ക്കോ മറ്റാരാസി പറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രതിരോധവും കേളീശൈലയും കടുത്ത വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറു കളികള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു ടീമുകള്‍ക്കും എട്ടു പോയിന്റ് വീതം. ഗോള്‍ശരാശരിയില്‍ ചെന്നൈയിന് നാലാമത്. ഇന്നു ജയിക്കുന്നവര്‍ക്ക് പട്ടികയില്‍ മുന്നേറാമെന്നതും മത്സരം ആവേശകരമാക്കുന്നു.
മറീന അരീനയില്‍ ആദ്യ ജയമാണ് ബ്ലാസ്റ്റേഴ്സ് കൊതിക്കുന്നത്. ബെര്‍ണാഡ് മെന്‍ഡിയും ജോണ്‍ ആര്‍നെ റീസയും ചേരുന്ന പ്രതിരോധം ആതിഥേയരുടെ ശക്തി. ബ്രസീല്‍ താരം എല്‍ സാബിയയ്ക്ക് ഫോമിലെത്താന്‍ കഴിയാത്തത് ചെറിയ പോരായ്മ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ട് മുന്‍ താരങ്ങളുടെ പോരാട്ടമായും മത്സരത്തെ വിലയിരുത്തുന്നു. റീസയും ബ്ലാസ്റ്റേഴ്സ് മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസും മുന്‍പ് പ്രീമിയര്‍ ലീഗില്‍ മുഖാമുഖമെത്തിയിട്ടുണ്ട്. 2007-08 പ്രീമിയര്‍ ലീഗിനു ശേഷം ഇവരുടെ ആദ്യ പോരാട്ടം.
മുന്‍പ് അഞ്ചു തവണ ഏറ്റുമുട്ടിയതില്‍ മൂന്നു തവണയും ചെന്നൈയിന് ജയിച്ചു, ബ്ലാസ്റ്റേഴ്സിന് ഒരു ജയം. കഴിഞ്ഞ സീസണിലെ രണ്ടാം പാദ മത്സരത്തില്‍ ചെന്നൈയിന് 4-1നു ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തു. കൊച്ചിയിലെ ആദ്യ പാദം 1-1നു സമനിലയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: