കൊച്ചി: തന്നെ കൊല്ലാന്‍ കോടിയേരി ബാലകൃഷ്ണനാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പ്രതികള്‍ പറഞ്ഞതായി പരാതിക്കാരന് ജൂബി പൗലോസ്. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതി ഡിവൈഎഫ്െഎ നേതാവ് സിദ്ദിഖാണ് ഭീഷണി മുഴക്കിയതെന്ന് ജൂബി പറഞ്ഞു. സംഭവ സ്ഥലങ്ങളില്‍ എല്ലാം ജൂബിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. സിദ്ദിഖ് ഭീഷണിപ്പെടുത്തിയ പാലാരിവട്ടം ജംഗ്ഷനിലെ ബേക്കറിക്ക് സമീപം എത്തി പോലീസ് മഹസര്‍ തയ്യാറാക്കി.
പാലാരിവട്ടത്ത് നിന്ന് തന്നെ ബലമായി കാറില്‍ കയറ്റിയാണ് കളമശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിച്ചത്. കാറില്‍വെച്ചാണ് കോടിയേരി ബാലകൃഷ്ണന്റെ ക്വട്ടേഷനാണെന്നും തന്നെ തട്ടികളയുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും ജൂബി പറഞ്ഞു. ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ മുമ്പിലാണ് എത്തിച്ചത്. അവിടെവെച്ച് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പത്ത് ലക്ഷം രൂപയ്ക്ക് ഒത്തുതീര്‍പ്പാക്കണമെന്നായിരുന്നു സക്കീര്‍ ഹുസൈന്റെ നിര്‍ദ്ദേശം. 37 ലക്ഷം രൂപ തനിക്ക് ബാധ്യതയായിരിക്കെ പത്ത് ലക്ഷത്തില്‍ ഒത്തുതീര്‍പ്പാക്കണമെന്ന നിര്‍ദ്ദേശം അംഗീകരക്കാത്തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനമെന്നും ജൂബി പറഞ്ഞു.
എറണാകുളം വെണ്ണല സ്വദേശി ജൂബി പൗലോസ് സ്വകാര്യ ബാങ്കിലെ മാനേജര്‍ ജോലി ഉപേക്ഷിച്ചാണ് മൂന്ന് വര്‍ഷം മുമ്പ് ഡയറി ഫാം തുടങ്ങിയത്. ബിസിനസ് പങ്കാളികള്‍ കരാര്‍ വ്യവസ്ഥ തെറ്റിച്ചപ്പോള്‍ നിയമനടപടികളുമായി മുന്നോട്ട് പോയപ്പോഴാണ് എതിര്‍കക്ഷികള്‍ക്ക് വേണ്ടി സിപിഎമ്മുകാര്‍ രംഗത്ത് എത്തിയതെന്നും ജൂബി പറഞ്ഞു. പ്രധാനപ്പെട്ട രണ്ട് സാക്ഷികളില്‍ നിന്ന് തിങ്കളാഴ്ച മൊഴി രേഖപ്പെടുത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: