ഒരര്‍ത്ഥത്തില്‍, കൃഷി കഴിഞ്ഞാല്‍ ഏത് മേഖലയാണ് കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക സ്ഥിതിയേ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്? ഉത്തരം കണ്ടെത്താന്‍ ഏറെയൊന്നും ഗവേഷണം നടത്തേണ്ട ആവശ്യമില്ല, സത്യം പറയാനുള്ള ആര്‍ജ്ജവം മതി. കേരളത്തില ആയിരക്കണക്കിന്ന് ക്ഷേത്രങ്ങള്‍ തന്നെ.
കേരളത്തിന്റെ സാഹചര്യത്തില്‍ ക്ഷേത്രങ്ങളെ ഒരു മതത്തിന്റെ ആരാധനാ കേന്ദ്രങ്ങളായി മാത്രം കാണാന്‍ കഴിയില്ല. അവ സംസ്ഥാനത്തിന്റെ തനതായ ആദ്ധ്യാത്മിക സാംസ്കാരിക കേന്ദ്രങ്ങളും സാമൂഹ്യസാമ്പത്തിക വളര്‍ച്ചയേ ഗണ്യമായി സ്വാധീനിക്കുന്ന പ്രസ്ഥാനങ്ങളുമാണ്. സാധാരണക്കാരന്റെ ക്ഷേമമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെങ്കില്‍ അവരുടെ ക്ഷേമത്തേ സ്വാധീനിക്കുന്ന ഘടകത്തെ സര്‍ക്കാറിന്ന് അവഗണിക്കാന്‍ കഴിയുമോ?
ഔദ്യോഗിക കണക്കനുസരിച്ച് നാല് ദേവസ്വം ബോര്‍ഡുകളുടെ കീഴില്‍ മാത്രം മൂവായിരത്തോളം ചെറുതും വലുതുമായ ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. അതിലേറെ ക്ഷേത്രങ്ങള്‍ ബോര്‍ഡിന് പുറത്തും, അവയില്‍ പലതും വലിയ ക്ഷേത്രങ്ങള്‍. ഈ ക്ഷേത്രങ്ങളില്‍ ഭണ്ഡാരത്തില് വീഴുന്ന തുകയും, വഴിപാട് വഴിയുള്ള വരുമാനവും കേവലയുക്തിയില്‍ മാത്രം കണക്ക് കൂട്ടിയാല്‍ തുക ശതകോടികളായിരിക്കും. എല്ലാ ക്ഷേത്രങ്ങളിലും തീര്‍ത്ഥാടകരുടെ എണ്ണം വര്‍ഷന്തോറും വര്‍ദ്ധിച്ച് വരുന്നു. ആ അര്‍ത്ഥത്തില്‍ വരുമാനവും വര്‍ഷംപ്രതി വര്ദ്ധിക്കുന്നുണ്ടാകണം.
പക്ഷേ ക്ഷേത്രങ്ങളിലെ വരുമാനത്തിന്റെ കണക്കുകള്‍ മറക്കാന്‍ പാകത്തില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ചരിത്രം മാത്രമായി നിലനിര്‍ത്തുന്നു. ദേവസ്വം ബോര്‍ഡുകള്‍ യഥാസമയം ക്ഷേത്രങ്ങളിലെ വരവുചിലവ് കണക്കുകള്‍ പറയാറില്ല. മിക്ക ക്ഷേത്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ പണിയുന്നത് ഭക്തജനങ്ങളുടെ സംഭാവനകൊണ്ടാണ്. അന്നദാനം പോലും അങ്ങനെയാണ് നടക്കുന്നത്. അതില്‍ ഒരു വലിയ തുക കേരളത്തിന് പുറത്തുനിന്നുമാണ്. ഇവയെല്ലാം കേരളത്തില്‍ ഒഴുകിയെത്തുന്ന നിക്ഷേപങ്ങളല്ലെന്ന് പറയാന്‍ കഴിയില്ല. വിദഗ്ദര്‍ അതിന്ന് ഒരു കണക്ക് പുസ്തകം ഉണ്ടാക്കാറില്ലെന്ന് മാത്രം.
പല ക്ഷേത്രങ്ങളും വര്‍ഷംതോറും ലക്ഷക്കണിന്ന് തീര്‍ത്ഥാടകരെ അന്യസംസ്ഥാനങ്ങളില്‍ നിന്നു ആകര്‍ഷിക്കുന്നു. ഇത് കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാറിന് പല പദ്ധതികളും പരസ്യവും വേണ്ടിവരുന്നു. പക്ഷെ തീര്‍ത്ഥാടകരെ ആകര്‍ഷിക്കാന്‍ അത്തരം സാഹസങ്ങളുടെ ആവശ്യം ഉണ്ടാകാറില്ല.
തീര്‍ത്ഥാടകരുടെ എണ്ണം അനിവാര്യമായും ക്ഷേത്രങ്ങളുടെ അഭിവൃദ്ധിതന്നെയാണ് സൂചിപ്പിക്കേണ്ടത്; ക്ഷേത്രഭരണം നടത്തുന്നവര്‍ കണക്കുകള്‍ സത്യസന്ധമായി പറയണമെന്ന് മാത്രം. ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങളുടെ സംഭാവനകൊണ്ട് നടക്കുന്ന നിക്ഷേപങ്ങളുടെയും അഭിവൃദ്ധിയുടെയും ഫലം ഭൗതികമായ അര്‍ത്ഥത്തില്‍ ആര്‍ക്കാണ് ലഭിക്കുന്നത്? സംസ്ഥാനത്ത് ജീവിക്കുന്നവര്‍ക്ക് മാത്രം. ഒരു നിമിഷം ചിന്തിക്കൂ, ഇത്തരം അഭിവൃദ്ധി സംസ്ഥാനത്തിന്റെ സാമൂഹ്യസാമ്പത്തിക മേഖലയില്‍ ഒരു ഫലവും ഉളവാക്കുന്നില്ലേ?
പ്രത്യക്ഷമായും പരോക്ഷമായും ക്ഷേത്രങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ ഇതുവരെ തിട്ടപ്പെടുത്തിയില്ലായിരിക്കാം, പക്ഷെ ആ സംഖ്യയുടെ വലുപ്പം ചെറുതായിരിക്കില്ല എന്നത് ഒരു സത്യമാണ്.
മേല്‍ശാന്തി മുതല്‍ അടിച്ചുതെളിക്കുന്നവന് വരെ ഒട്ടനവധി പുരുഷന്മാരും സ്ത്രീകളും ക്ഷേത്രങ്ങളില്‍ ജോലിക്കാരാണ്. അവരുടെ കുടുംബങ്ങള്‍ ക്ഷേത്രങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുന്നു. അവരുടെ വരുമാനം, വ്യസായശാലകളെ ആശ്രയിച്ച് ജീവിക്കുന്നവരില്‍ നിന്ന് വിത്യസ്തമായി ശാശ്വതവും സമാധാനപരവും. ഇത് മാത്രമല്ല, പ്രാദേശികമായ വികസനങ്ങള്‍ മറ്റൊരു ഭാഗത്ത്. ക്ഷേത്രങ്ങള്‍ക്ക് ചുറ്റും ആയിരങ്ങള്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നു. ലക്ഷകണക്കിന്ന് രൂപയുടെ കച്ചവടങ്ങള്‍ ദിനംപ്രതി നടക്കുന്നു. ഉത്സവ കാലങ്ങളില്‍ കച്ചവടം പതിന്മടങ്ങ് വര്‍ദ്ധിക്കുന്നു. ചില കുടുംബങ്ങള്‍ ഉത്സവകാലങ്ങളിലെ നേട്ടംകൊണ്ട് മാത്രം ഒരുവര്‍ഷം ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നു. ഇവയെല്ലാം അറിയാവുന്ന സത്യങ്ങള്‍ മാത്രമാകുന്നു.
ക്ഷേത്രങ്ങള്‍ ഹിന്ദുക്കളുടെ പേരിലാണെങ്കിലും അതിന്റെ ഗുണഭോക്താക്കള്‍ എല്ലാ ജാതി മതത്തില്‍പ്പെട്ടവരുമുണ്ട്. അതില്‍ ആര്‍ക്കും അഭിപ്രായ വിത്യാസമോ, മുന്‍വിധിയോ അസംതൃപ്തിയോ ഇല്ല. പക്ഷെ, കേരളത്തിന്റെ സാമ്പത്തിക മേഖലയെക്കുറിച്ച് വിശകലനം ചെയ്യുന്നവര്‍ പഠനവിധേയമാക്കാത്ത വിഷയമായി ഇത് തുടരുന്നു. അതുകൊണ്ട് കേരളത്തിന്റെ സാമൂഹ്യസാമ്പത്തിക മേഖലയില്‍ ക്ഷേത്രങ്ങളുടെ സംഭാവന എത്രയെന്ന് ചര്‍ച്ച ചെയ്യപ്പെടുകയോ, സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രേരണാ നടപടി എന്നാണെന്നോ ചിന്താവിഷയമാകാറില്ല. അതേ കാരണത്താല്‍ തന്നെ ക്ഷേത്രങ്ങളുടെ ചുറ്റുപാടുകളിലെ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരായുകയോ താത്പര്യം കാണിക്കുകയോ ചെയ്യാറുമില്ല.
പിന്നെ ഹൈന്ദവ ക്ഷേത്രങ്ങള്‍ എന്ന പേരിനെതിരായി നിലനില്‍ക്കുന്ന സര്‍വ്വകാല സര്‍ക്കാറുകളുടെ മുന്‍വിധിയും ക്ഷേത്രങ്ങളെ ചൂഷണം ചെയ്യപ്പെടാനുള്ള പ്രസ്ഥാനങ്ങളാക്കി നിലനിര്‍ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: