മറയൂര്‍: കൂണ് ഉല്പാദന കേന്ദ്രം കത്തി നശിച്ചു. മറയൂര്‍ പഞ്ചായത്തിലെ വിവിധ കുടുബശ്രീ യൂണിറ്റുകളിലെ വനിതകളുടെ സഹകരണത്തോടെ പ്രവര്‍ത്തിച്ചു വന്നിരുന്ന കൂണ് ഉല്പാദന കേന്ദ്രമാണ് ദീപാവലി ആഘോഷത്തിനിടയില്‍ കത്തി നശിച്ചത്. വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെയാണ് തീ പടര്‍ന്നത്.
ദീപാവലി ആഘോഷത്തിനിടയില്‍ പടക്കത്തില്‍ നിന്നും തീപ്പൊരി പടര്‍ന്നതാണ് തീ പിടിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്വയം തൊഴിലിന്റെ ഭാഗമായി ഉദ്പാദനം ആരംഭിച്ച കൂണ് കൃഷിക്കായി ഇവര്‍ അന്‍പതിനായിരം രൂപയോളം മുതല്‍ മുടക്കിയിരുന്നു. പ്രവര്‍ത്തനമാരംഭിച്ച് ഒരു തവണ മാത്രമാണ് വിളവെടുത്തത്. രണ്ടാം ഘട്ടം വിത്തുപാകി വിളവെടുക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് അപകടം സംഭവിച്ചത്. ഏകദേശം 45 കിലോഗ്രാം കൂണ് വിളവ് പ്രതീക്ഷിച്ചിരുന്നതായും ഉടമസ്ഥരില്‍ ഒരാളായ ലതാ മഹാദേവന് പറഞ്ഞു. പടക്കം കത്തിച്ചതു മൂലം തീ പിടിക്കാന്‍ സാധ്യതയില്ലെന്നും തങ്ങളോട് വിദ്വേഷമുള്ളവരാരെങ്കിലും മനപൂര്‍വ്വം ചെയ്തതാകാമെന്നും അവര്‍ പറഞ്ഞു. തീ പടര്‍ന്ന വിവരം അറിഞ്ഞ ഉടനെ അയല്‍വാസികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഉടന്‍ തന്നെ തീ അണക്കുവാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായെന്നും ഈ ഷെഡ്ഡിനോടു ചേര്‍ന്ന് വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരുന്നതായും നിരവധി സാധനങ്ങള്‍ സൂക്ഷിച്ചു വച്ചിരുന്നത് നശിക്കാതെ എടുത്തു മാറ്റാന്‍ സാധിച്ചെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: