ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതതല യോഗം പ്രസിഡന്റ് സി ജിന്‍പിങിനെ കേന്ദ്രനേതാവായി പ്രഖ്യാപിച്ചതോടെ, വരുംവര്‍ഷങ്ങളില്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ അദ്ദേഹത്തിന്റെ പക്കലായിരിക്കും എന്നുറപ്പായി. വ്യാഴാഴ്ചയാണ്, മാവോ സെ ദുങിനു നല്‍കിയിരുന്ന കേന്ദ്രനേതാവ് എന്ന വിശേഷണം പാര്‍ട്ടിയുടെ ഉന്നതനേതാക്കള്‍ അദ്ദേഹത്തില്‍ ചൊരിഞ്ഞത്. മാവോയ്ക്കുശഷം വന്ന ഡെങ് സിയാവോ പിങിന് ഈ പദവി നല്‍കിയിരുന്നു. എന്നാല്‍, സിയുടെ മുന്‍ഗാമി ഹു ജിന്റാവോയ്ക്ക് ഇതു നല്‍കിയിരുന്നില്ല.
പദവി കിട്ടിയതുകൊണ്ട്, സി അപ്രതിരോധ്യനാകുന്നില്ല. പാര്‍ട്ടിയിലെ ചില കേന്ദ്രങ്ങളില്‍നിന്നും പട്ടാള, വ്യവസായ കേന്ദ്രങ്ങളില്‍നിന്നും അദ്ദേഹത്തിന്റെ നയത്തിന് എതിര്‍പ്പുകളുണ്ട്. അടുത്തവര്‍ഷമാണ് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്. അതില്‍, പിന്നത്തെ അഞ്ചു വര്‍ഷത്തേക്കുകൂടി സിക്ക് ഊഴം കിട്ടാം. അതിനുവേണ്ടി പുതിയ മിത്രങ്ങളെ തേടുകയും ശത്രുക്കളെ വെട്ടിനിരത്തുകയുമൊക്കെ ചെയ്യുന്നു, അദ്ദേഹം. മുതിര്‍ന്ന നേതൃത്വത്തില്‍ കേന്ദ്രീകരിച്ച്, വ്യാഴാഴ്ച പാര്‍ട്ടി, പുതിയ പെരുമാറ്റച്ചട്ടവും നടപ്പാക്കി.
കേന്ദ്ര (Core))നേതാവ് എന്ന പട്ടത്തിനര്ത്ഥം, അദ്ദേഹത്തിനെതിരെ ഉയരുന്ന ഏതൊരാളും, ഏതു ശബ്ദവും അടിച്ചമര്‍ത്തപ്പെടും എന്നാണ്. വിഷപ്പല്ലുള്ള പട്ടമാണ്, അത്. നാലുവര്‍ഷം മുന്‍പാണ്, സി പാര്‍ട്ടി മേധാവി ആയത്. മുന്‍ഗാമി ഹുവിന്റെ, സമവായ മാതൃകയിലുളള കൂട്ടുത്തരവാദിത്ത ഘടന, സി തട്ടിത്തെറിപ്പിച്ചു. താന്‍ നേതൃത്വം നല്കുന്ന കമ്മറ്റികളില്‍ അധികാരം കേന്ദ്രീകരിച്ച്, പട്ടാളം, വ്യവസായം തുടങ്ങിയവയെ അദ്ദേഹം നിയന്ത്രിക്കുന്നു.
സി (63) വിപ്ലവനായകരിലൊരാളുടെ മകനാണ്; ഒരുപാടു കാലത്തിനുശേഷം പാര്‍ട്ടിക്കകത്തും പുറത്തും അഴിമതിവിരുദ്ധ ശുദ്ധീകരണം നടത്തി അദ്ദേഹം ജനപ്രിയനായി. ദേശീയ മഹത്വം വിളിച്ചോതുന്ന പ്രതിരോധ, വിദേശ നയങ്ങള്‍ സ്വീകരിച്ച് കരുത്തനെന്ന പ്രതീതിയുണ്ടാക്കി. അടുത്തകൊല്ലത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍, പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മറ്റിയിലെ ഏഴംഗങ്ങളില്‍ അഞ്ചുപേരും വിരമിക്കുമ്പോള്‍, സ്വന്തം ആളുകളെ വച്ച്, പിബി പിടിക്കാന്‍ സിക്കു കഴിയും. 2022 ല്‍ രണ്ടാമൂഴം കഴിയുംവരെ, വലിയ ശല്യമുണ്ടാവില്ല. അത്ര എളുപ്പവുമാവില്ല- സാമ്പത്തിക നിലയില്‍ പ്രശ്നങ്ങളുണ്ടാകാം. കമ്പനികള്‍ക്ക് കടങ്ങളുണ്ടാകാം. അദ്ദേഹത്തിന് കൂട്ടിക്കിട്ടുന്ന പദവികള്‍, അദ്ദേഹത്തിന് സാര്‍ത്ഥകമായ സാമ്പത്തികമാറ്റം കൊണ്ടുവരാനുള്ള ശേഷിയില്ലായ്മയെ മൂടിവയ്ക്കാനാണെന്നു വിശ്വസിക്കുന്നവരുണ്ട്. ഇതുവഴി, രാഷട്രീയാധികാരത്തിന്റെ അടിത്തറ ഉറപ്പിക്കാനുമായിട്ടില്ല. ഇപ്പോള്‍ സംഭവിച്ചത് ഒരു മുഖ്യപോരാട്ടം ജയിക്കുക എന്നതാണ്.
പാര്‍ട്ടി കേന്ദ്രകമ്മറ്റി നാലു ദിവസത്തെ യോഗം ചേര്‍ന്നാണ്, സിയെ കേന്ദ്രനേതാവാക്കിയത്. യോഗത്തില്‍ പട്ടാള ജനറല്‍മാരും വ്യവസായമേധാവികളും പ്രവിശ്യാ തലവന്മാരുമൊക്കെ പങ്കെടുത്തു; പട്ടാളം നടത്തുന്ന പടിഞ്ഞാറന്‍ ബെയ്ജിങിലെ ഹോട്ടലിലായിരുന്നു, യോഗം. അതിന്റെ അവസാനം കിട്ടിയ നീണ്ട പ്രസ്താവനയിലാണ്, ‘കേന്ദ്ര നേതാവ്’ എന്ന പ്രയോഗം. ”സഖാവ് സി കേന്ദ്രമായിക്കൊണ്ട് എല്ലാ പാര്‍ട്ടി അംഗങ്ങളും അദ്ദേഹത്തിന് ചുറ്റുംനിന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ അധികാരവും കേന്ദ്രീകൃത ഐക്യവും സംരക്ഷിക്കണം” എന്നാണ് പ്രസ്താവന. 25 അംഗ പിബിക്കും അതിന്റെ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്കും പെരുമാറ്റച്ചട്ടം ബാധകമാണെന്നും പ്രസ്താവന വ്യക്തമാക്കി. സി നടപ്പാക്കിയ അഴിമതിവിരുദ്ധ ശുദ്ധീകരണത്തില്‍, കൂറു കാട്ടാത്തവരെയൊക്കെ നിലംപരിശാക്കി. പക്ഷേ, അടുത്ത കോണ്‍ഗ്രസില്‍ ശത്രുക്കളുണ്ടാവുകതന്നെ ചെയ്യും.
മാവോയ്ക്കുശേഷം ‘കേന്ദ്ര’സ്ഥാനം കിട്ടിയത് 1978 ല്‍ അധികാരമേറ്റ ചൈനയുടെ വിപണി തുറന്ന ഡെങിനാണ്. ഡെങ്, 1989 ല്‍ ടിയാനന്മെന് പ്രക്ഷോഭത്തിനു ശേഷമുള്ള പട്ടാളനടപടികളെ തുടര്‍ന്ന് പാര്‍ട്ടി നേതാവായ ജിയാങ് സെമിന് ഈ പദവി നല്കി. ഈ പദവി കിട്ടാത്ത ഹുവിന്റെ കാലം, അനിശ്ചിതത്വത്തിന്റേതായിരുന്നു. അഴിമതി കൂടി, വരുമാനം അസന്തുലിതമായി. ബദല്‍ നേതാവിനായുള്ള തെരച്ചില്‍, സിയില്‍ എത്തിനിന്നു.
ഈ വര്‍ഷമാദ്യം തന്നെ, പല പ്രവിശ്യാ നേതാക്കളും ‘കേന്ദ്ര നേതാവ്’ എന്ന് സിയെ വിശേഷിപ്പിച്ചിരുന്നു. അതൊരു പരീക്ഷണതന്ത്രമായിരുന്നു. എതിര്‍പ്പുകള്‍ വന്നപ്പോള്‍ അസ്തമിച്ച വിശേഷണം, വീണ്ടും ഈ മാസം തലപൊക്കി. പാര്‍ട്ടി മാസികയിലാണ്, അതുണ്ടായത്.
ചൈനയിലെ പിബി സ്റ്റാന്‍ഡിംഗ് കമ്മറ്റി പോലെ ഒന്ന്, ഭാരതത്തില്‍ കമ്യൂണിസ്റ്റ് പാര്ക്കികള്ക്കില്ല. അഞ്ചു മുതല്‍ ഒന്പതുവരെ അംഗങ്ങള്‍ അതിലാകാം. ജനറല്‍ സെക്രട്ടറി അംഗമായ ഈ കമ്മറ്റിയിലാണ്, അധികാരം കേന്ദ്രീകരിച്ചിരിക്കുന്നത്. ഇപ്പോഴത്തെ ഏഴംഗങ്ങള്‍: സി ജിന്‍ പിങ് (ജനറല്‍ സെക്രട്ടറി), ലി കെക്വയാങ്, ഷാങ് ദെജിയാങ്, യു ഷെങ് ഷെങ്, ലിയു യുന്‍ഷാന്‍, വാങ് ക്വിഷാന്‍, ഷാങ് ഗവോലി. ഗവോലി ഒഴിച്ചുള്ളവരെല്ലാം സെക്രട്ടറിമാര്‍; ഗവോലി ഉപസെക്രട്ടറി. വാങും ഷാങുമൊഴികെയുള്ളവര് അടുത്തവര്‍ഷം വിരമിക്കുമ്പോഴാകും; പിടിവലി. ഇവരെല്ലാവരും ജിയാങ് സെമിന്റെ സില്ബന്തികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: