ഹോക്കിയില്‍ ഫൈനല്‍
കൗന്ദാന്‍ (മലേഷ്യ): ദീപാവലി ദിനത്തില്‍ ഇന്ത്യന്‍ ഹോക്കിയില്‍ നിന്ന് ശുഭവാര്‍ത്ത. നാലാമത് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ത്യ പ്രവേശിച്ചു. ഒരു ടൂര്‍ണമെന്റിന്റെ ഇടവേളക്കുശേഷമാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടുന്നത്. 2011-ലെ ആദ്യ ടൂര്‍ണമെന്റില്‍ ഇന്ത്യ ജേതാക്കളായി. 2012-ല്‍ ഫൈനലില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ടു. 2013-ല്‍ ജപ്പാനില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ സെമിയില്‍ പോലും ഇടംപിടിച്ചില്ല.
ഇന്നലെ നടന്ന ആദ്യ സെമിഫൈനലില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യന്‍ വിജയം (5-4).
ഷൂട്ടൗട്ടില്‍ ദക്ഷിണ കൊറിയയുടെ അവസാന കിക്ക് തടുത്തിട്ട ക്യാപ്റ്റന്‍ പി.ആര്. ശ്രീജേഷ് ടീമിന്റെ വിജയശില്പി.
മത്സരത്തിനിടെ ദക്ഷിണെകാറിയയുടെ ഗോളെന്നുറപ്പിച്ച നാലോളം അവസരങ്ങള്‍ ഉജ്ജ്വലമായി രക്ഷപ്പെടുത്തിയും ശ്രീജേഷ് യഥാര്‍ത്ഥ നായകനായി.
നിശ്ചിതസമയത്ത് ഇരുടീമുകളും 2-2ന് സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ ഇരുടീമുകളുടെയും ആദ്യ നാല് ഷോട്ടുകളും ലക്ഷ്യം കണ്ടതോടെ 4-4 എന്ന നിലയില്‍. ഇതോടെ അവസാന കിക്ക് നിര്‍ണായമായി. ദക്ഷിണ കൊറിയക്ക് വേണ്ടി അവസാന കിക്കെടുത്ത ദായിയോള്‍ ലീയുടെ കിക്കാണ് ശ്രീജേഷിന് മുന്നില്‍ വിഫലമായത്.
കളി തുടങ്ങി പതിനഞ്ചാം മിനിറ്റില്‍ തല്‍വീന്ദര്‍ സിങ്ങിന്റെ ഫീല്‍ഡ് ഗോളില്‍ ഇന്ത്യയാണ് ആദ്യം ലീഡ് നേടിയത്. ആറ് മിനിറ്റിനുശേഷം ഇന്‍വൂ സിയോ കൊറിയയെ ഒപ്പമെത്തിച്ചു. പിന്നീട് 53-ാം മിനിറ്റില്‍ ജിഹുന്‍ യാങ് ദക്ഷിണ കൊറിയ മുന്നിലെത്തിച്ചെങ്കിലും രണ്ട് മിനിറ്റിനുശേഷം രമണ്‍ദീപ് സിങ് ഇന്ത്യയ്ക്ക് വീണ്ടും സമനില നേടിക്കൊടുത്തു. ഇതോടെ നിശ്ചിത സമയത്ത് സമനിലയില്‍. തുടര്‍ന്ന് ഷൂട്ടൗട്ട്. ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി സര്‍ദാര്‍ സിങ്, രമണ്‍ദീപ് സിങ്ങ്, രുപീന്ദര്‍പാല്‍ സിങ്, ആകാഷ്ദീപ് സിങ്, ബീരേന്ദ്ര ലക്റ എന്നിവര്‍ ലക്ഷ്യം കണ്ടു.
നേരത്തെ, ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-ദക്ഷിണ കൊറിയ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. അന്ന് ഇരുടീമുകളും ഓരോ ഗോള്‍ നേടിയാണ് സമനില പാലിച്ചത്. തുടര്‍ന്നുള്ള മത്സരങ്ങളെല്ലാം ജയിച്ച ഇന്ത്യ ഒന്നാം സ്ഥാനക്കാരായും ദക്ഷിണ കൊറിയ നാലാം സ്ഥാനക്കാരായുമാണ് സെമിയിലെത്തിയത്.
ഫൈനലില്‍ പാക്കിസ്ഥാന് എതിരാളികള്‍. ആതിഥേയരായ മലേഷ്യയെ ഷൂട്ടൗട്ടില്‍ 3-2ന് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാരായ പാക്കിസ്ഥാന് കലാശപ്പോരാട്ടത്തിന് അര്‍ഹതനേടിയത്. നിശ്ചിത സമയത്ത് 1-1 സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഫൈനല്‍ ഇന്ന്.
ക്രിക്കറ്റില്‍ പരമ്പര
വിശാഖപട്ടണം: സ്പിന്നര്‍ അമിത് മിശ്രയുടെ സ്പിന്നില്‍ കറങ്ങി വീണ ന്യൂസിലാന്‍ഡിന് ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ ദയനീയ പരാജയം. ദീപാവലി ദിനത്തില്‍ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ 190 റണ്‍സിന്റെ കൂറ്റന്‍ വിജയവുമായി ടീം ഇന്ത്യ കിവീസിനെതിരായ ഏകദിന പരമ്പര 3-2ന് സ്വന്തമാക്കി.
ഇന്ത്യക്കായി ജയന്ത് യാദവ് അരങ്ങേറ്റം കുറിച്ചു. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരമാണ് യാദവ് ടീമിലെത്തിയത്. അതിനിടെ ഇന്നലെ മൈതാനത്തെത്തിയ ടീം ഇന്ത്യ ജേഴ്സിയില്‍ വ്യത്യസ്തത പുലര്‍ത്തി. തങ്ങളുടെ പേരിനുപകരം അമ്മമാരുടെ പേരാണ് ജേഴ്സിയില്‍ പതിച്ചത്. അമ്മമാരെ ആദരിക്കുകയെന്ന ആശയവുമായാണ് അവരുടെ പേരെഴുതിയ ജേഴ്സിയും ധരിച്ച് ടീം ഇന്ത്യ ഇന്ന് കളിക്കാനിറങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 23.1 ഓവറില്‍ വെറും 79 റണ്‍സിന് പുറത്തായി. 6 ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയാണ് ഇന്ത്യക്ക് കൂറ്റന്‍ ജയം സമ്മാനിച്ചത്. അമിത് മിശ്രയാണ് കളിയിലെയും പരമ്പരയിലെയും താരം.
നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ രോഹിത് ശര്‍മ്മയുടേയും (65 പന്തില്‍ 70) വിരാട് കോലിയുടേയും (76 പന്തില്‍ 65) അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് ആറ് വിക്കറ്റിന് 269 ലെത്തിയത്. നായകന് ധോനി (59 പന്തില്‍ 41) മധ്യനിരയില്‍ തിളങ്ങിയപ്പോള്‍ കേദാര്‍ യാദവും (37 പന്തില്‍ 39*), അക്ഷര്‍ പട്ടേലും (18 പന്തില്‍ 24) ചേര്‍ന്ന് സ്കോര്‍ 269 ലെത്തിച്ചു. ന്യൂസീലന്‍ഡിനായി ഇഷ് സോധി, ട്രെന്റ് ബൗള്‍ട്ട് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ വിക്കറ്റ് നഷ്ടം. മാര്ട്ടിന് ഗുപ്റ്റിലിനെ ഉമേഷ് യാദവ് ബൗള്‍ഡാക്കി. സ്കോര്‍ 28-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത ലാഥം ജസ്പ്രീത് ബുംറയുടെ പന്തില്‍ ജയന്ത് യാദവിന് ക്യാച്ച് നല്കി. പിന്നീട് നായകന് കെയ്ന്‍ വില്യംസണും (27) റോസ് ടെയ്ലറും (19) ചേര്‍ന്ന് സ്കോര്‍ 63-ല്‍ എത്തിച്ചു. വില്ല്യംസണെ അക്ഷര്‍ പട്ടേല്‍ ജയന്ത് യാദവിന്റെ കൈകളിലെത്തിച്ചതോടെ ന്യൂസിലാന്‍ഡ് തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീണു. 14.4 ഓവറില്‍ മൂന്നിന് 63 എന്ന നിലയില്‍ നിന്നാണ് ന്യൂസിലന്‍ഡ് തകര്‍ന്നത്. നായകന് വില്യംസണ്(27) പുറത്തായ ശേഷം കിവി ബാറ്റ്സ്മാന്മാരുടെ വരവും പോക്കും ഒരുമിച്ചായിരുന്നു. പിന്നീട് കളിച്ച 8.3 ഓവറില്‍ 17 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ എട്ട് ബാറ്റ്സ്മാന്മാര് കൂടാരംകയറി. അവരുടെ ബാറ്റിങ് നിരയില്‍ അഞ്ച് പേര് പൂജ്യരായി മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: