ആലപ്പുഴ: 201617 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഗ്രാമ-വാര്‍ഡ് സഭായോഗങ്ങള്‍ ചേര്‍ന്ന് നവംബര്‍ 15നകം ഗുണഭോക്തൃപട്ടിക തയ്യാറാക്കി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറേണ്ടതാണെന്ന് വികേന്ദ്രീകരണ ആസൂത്രണത്തിനുള്ള സംസ്ഥാന തല കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി നിര്‍ദ്ദേശം നല്കി.
വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവര്‍ മാത്രമേ എല്ലാ യോഗ്യതാരേഖകളും ഹാജരാക്കേണ്ടതുള്ളൂവെന്ന് കമ്മറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2016-17ലെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ച നിര്‍മ്മാണ പ്രവര്‍ത്തികളുടെ സാങ്കേതികാനുമതി നവംബര്‍ 15നകം ലഭ്യമാക്കണം. എസ്റ്റിമേറ്റ് തയ്യാറാക്കുന്ന എന്‍ജിനിയറുടെ മേല്‍ ഉദ്യോഗസ്ഥന് സാങ്കേതിക അനുമതി നിലവിലെ രീതി തുടരും. പദ്ധതി പുരോഗതി, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, വ്യക്തിഗത ഗുണഭോക്തൃ പട്ടിക നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നല്കല്, അംഗീകരിച്ച നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് സമയ പരിധിക്കകം സാങ്കേതിക അനുമതി നല്കല് എന്നിവ സമയബന്ധിതമായി നടക്കുന്നു എന്ന് ജില്ലാ തല കമ്മറ്റി രൂപവത്കരിച്ച് പ്രതിവാര മോണിറ്ററിങ് നടത്തണം.
പ്രസ്തുത കമ്മറ്റിയുടെ അദ്ധ്യക്ഷന്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണും കണ്‍വീനര്‍ ജില്ലാകളക്ടറും ആയിരിക്കും. ജില്ലാ പ്ലാനിങ് ഓഫീസറും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണറും കമ്മറ്റിയില്‍ അംഗങ്ങളായിരിക്കും.
മാസത്തില്‍ ഒരു തവണ ബ്ലോക്ക് അടിസ്ഥാനത്തില്‍ അവലോകനം നടത്തണം. ഗ്രാമപഞ്ചായത്തുകള്‍ക്കും മുന്സിപ്പാലിറ്റികള്ക്കുമുള്ള തദ്ദേശ മിത്രം പദ്ധതിയുടെ 2016-17 വര്‍ഷത്തെ പെര്‍ഫോമന്‍സ് ഗ്രാന്റ് സഹിതം അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരമുള്ള പ്രോജക്ടുകള്‍ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നവംബര്‍ 15നകം നേടിയിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: