പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷം പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമലയില്‍ സര്‍ക്കാര്‍ ആശിച്ചരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യം അവരുടെ ശ്രദ്ധയില്‍പ്പെടുത്തി. മറ്റ് വകുപ്പുകള്‍ക്ക് മാതൃകയാകേണ്ട ബോര്‍ഡ് സന്നിധാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ല.
വിദേശത്ത തീര്‍ത്ഥാടകര്‍ക്ക് പണം നല്കി ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കുമെന്ന ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.
ശബരിമലയില്‍ തിരുപ്പതി മോഡല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം വെച്ചപ്പോള്‍ പൊട്ടിത്തെറിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് എന്നാണ് മനംമാറ്റമുണ്ടായതെന്ന് അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തീര്‍ത്ഥാടനകാലത്ത് സുരക്ഷ ഒരുക്കാന്‍ 35 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. തീര്‍ത്ഥാടനം സുഗമമാക്കുന്നതിന്റെ ഭാഗമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം നവംബര്‍ 8ന് ഉച്ചയ്ക്ക് 2 ന് തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: