ഇരിട്ടി: ആറളം ചതിരൂര്‍ വനത്തില്‍ കാട്ടാനയെ വെടിവെച്ചു കൊന്ന കേസില്‍ 2 പേരെ വനപാലക സംഘം അറസ്റ്റ് ചെയ്തു. വെടിവെക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോക്കും തിരകളും പിടിച്ചെടുത്തു. ചതിരൂര്‍ പരിപ്പ് തോടിലെ നാണത്ത് സലാം (42), മൂവാറ്റുപുഴ നാഗപ്പുഴ സ്വദേശി സുഭാഷ് (58) എന്നിവരെയാണ് കൊട്ടിയൂര്‍ റെയിഞ്ച് ഫോറസ്റ്റര്‍ വി. രതീശന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നുമാണ് കൃത്യത്തിനുപയോഗിച്ചതെന്നു കരുതുന്ന തോക്കും തിരകളും കണ്ടെടുത്തത്. പരിപ്പ്തോട്ടിലെ സാന്‍ മരിയ എസ്റ്റേറ്റിലെ കുരുമുളക് ചെടികള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു നാടന്‍ തോക്കും തിരകളും.
വെള്ളിയാഴ്ച രാവിലെ ആയിരുന്നു പതിനഞ്ചു വയസ്സോളം പ്രായമുള്ള പിടിയാനയെ വനപാലകര്‍ വനത്തിലെ തോട്ടിന് കരയില്‍ മുറിവേറ്റ് അവശനിലയില്‍ കണ്ടെത്തിയത്. വനപാലകര്‍ മൃഗഡോക്ടറെ എത്തിച്ചു ചികിത്സ നല്‍കാനുള്ള ശ്രമം നടക്കുന്നതിനിടെ ആന ചരിയുകയായിരുന്നു. ആനയുടെ കഴുത്തിലും പിറകിലുമായി കണ്ടെത്തിയ മുറിവുകളായിരുന്നു മരണകാരണമെന്നാണു കരുതിയിരുന്നതെങ്കിലും പോസ്റ്റ് മോര്‍ട്ടത്തില്‍ വയറ്റില്‍ നിന്നും വെടിയുണ്ട കണ്ടെടുത്തതാണ് ആനയെ വെടിവെച്ചു കൊന്നതാണെന്ന നിഗമനത്തിന് കാരണം.
മൂവാറ്റുപുഴ സ്വദേശികള്‍ ഇവിടെ ഒരു വൈദികന്റെ ഉടമസ്ഥതയിലുള്ള സാന്‍ മരിയ എസ്റ്റേറ്റില്‍ കൈതച്ചക്ക കൃഷി നടത്തുന്നുണ്ട്. ഈ തോട്ടത്തില്‍ പ്രവേശിച്ച കാട്ടാനക്കൂട്ടത്തെ ആദ്യം വനത്തിലേക്ക് തുരത്തിയെങ്കിലും രാത്രി രണ്ടു മണിയോടെ ആന വീണ്ടും തിരിച്ചെത്തി. തുടര്‍ന്ന് സുഭാഷിന്റെ ജീപ്പില്‍ സ്ഥലത്തെത്തിയ സലാം ആനയെ വെടിവെക്കുകയായിരുന്നു എന്നാണു മൊഴി നല്‍കിയിരിക്കുന്നത്. 2004ല്‍ കേഴ മാനിനെ വെടിവെച്ചു കൊന്ന കേസിലും പ്രതിയാണ് സലാം. സംഭവത്തിനു പിന്നില്‍ ഇവരെക്കൂടാതെ വന്‍ സംഘം തന്നെ ഉണ്ടെന്നാണ് സംശയിക്കുന്നത്.
അന്വേഷണ സംഘത്തില്‍ കൊട്ടിയൂര്‍ റെയിഞ്ച് ഫോറസ്റ്ററെ കൂടാതെ കണ്ണവം ഫോറസ്റ്റ് റെയിഞ്ചര്‍ ജോഷിത്ത്, ആറളം വൈല്‍ഡ് ലൈഫ് വാര്ഡന് വി.മധുസൂദനന്, ഫ്ലൈയിംഗ് സ്ക്വാഡ് റെയിഞ്ചര്‍ രാമചന്ദ്രന്, മുട്ടില്‍ സെക്ഷന്‍ ഫോറസ്റ്റര്‍മാരായ കെ.വി. ആനന്ദ്, ജയേഷ് ജോസഫ്, എം.രാജന്, മനോഹരന് കൊട്ടാത്ത്, ഗാര്‍ഡ്മാരായ എ.എസ്. ബാബു, പി. അശോകന്, വനം വകുപ്പ് െ്രെഡവര്‍ കൃഷ്ണന് കുട്ടി എന്നിവരും ഉണ്ടായിരുന്നു. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: