തൃശൂര്‍: സ്വകാര്യ മാനേജ്മെന്റ് കോളേജുകളില്‍ അധ്യാപകനിയമനം നടത്തുന്നത് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി. യുജിസി നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ സ്വകാര്യ മാനേജ്മെന്റുകള്‍ കുറുക്കുവഴികള്‍ തേടുകയാണ്.
കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കേരളവര്‍മ്മ കോളേജിലെ അധ്യാപക നിയമനം കഴിഞ്ഞ ദിവസം കോടതി ഇടപെട്ട് തടഞ്ഞിരുന്നു. ക്രമക്കേട് വ്യക്തമായതിനെത്തുടര്‍ന്നാണിത്. സംസ്ഥാനത്തെ ഒട്ടുമിക്ക സ്വകാര്യ മാനേജ്മെന്റ് കോളേജുകളിലും കോഴവാങ്ങി അനധികൃതമായാണ് അധ്യാപകരെ നിയമിക്കുന്നത്. ഡോ. എപിജെ അബ്ദുള്‍കലാമിന്റെ അഭിനന്ദനത്തിന് പാത്രമായ യുവശാസ്ത്രജ്ഞന് ഗുരുവായൂര്‍ മറ്റം വാക സ്വദേശി ഉണ്ണികൃഷ്ണന് തെക്കെപ്പാട്ടാണ് ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.
തൃശൂര്‍ ജില്ലയിലെ ഒരു കോളേജില്‍ നിന്നും തനിക്ക് നീതികിട്ടിയില്ലെന്നും യുജിസിയുടെ എല്ലായോഗ്യതകളുമുണ്ടായിട്ടും ഇന്റര്‍വ്യൂവില്‍ കൃത്രിമം കാട്ടി തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും ഉണ്ണികൃഷ്ണന് പറയുന്നു. സെന്റ്തോമസ്, സെന്റ്മേരീസ്, വിമല, സെന്റ് ജോസഫ്, ക്രൈസ്റ്റ്, കേരളവര്‍മ്മ എന്നീ കോളേജുകളിലെല്ലാം യോഗ്യതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടു. കേരളവര്‍മ്മ കോളേജില്‍ യോഗ്യതാപട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെട്ട മാനേജ്മെന്റ് പ്രതിനിധി റാങ്ക് പട്ടികയില്‍ യോഗ്യതപോലും നേടാത്തയാള്ക്ക് പത്തില്‍ പന്ത്രണ്ട് മാര്‍ക്ക് നല്കി മുന്നിലെത്തിക്കുകയായിരുന്നു. ഈ ക്രമക്കേടാണ് കോടതി കണ്ടെത്തിയത്. എല്ലാ കോളേജിലും മാനേജ്മെന്റുകള്‍ ഇതുതന്നെയാണ് ചെയ്യുന്നത്.
അധ്യാപക നിയമനം സംബന്ധിച്ച് ഇന്റര്‍വ്യൂ നടത്താന്‍ യുജിസിയുടെ 2010ലെ ചട്ടത്തില്‍ കൃത്യമായ വ്യവസ്ഥകളുണ്ട്. ഈ നിയമപ്രകാരം 20 ശതമാനം മാര്‍ക്ക് മാത്രമാണ് ഇന്റര്‍വ്യൂവിലെ മികവിനുള്ളത്. ബാക്കി പഠനം, ഗവേഷണം, പൊതുവിജ്ഞാനം, അധ്യാപനമികവ് എന്നിവക്കാണ്. ഇന്റര്‍വ്യൂവിന് വിഷയവിദഗ്ദ്ധന് പരമാവധി പത്തുമാര്‍ക്കും മാനേജ്മെന്റ് നോമിനി പത്തുമാര്ക്കുമാണ് നല്‍കുക. ഈ നിയമം പലപ്പോഴും പാലിക്കാറില്ല. ഇന്റര്‍വ്യൂവില്‍ തോന്നിയപോലെ മാര്‍ക്ക് നല്കി മറ്റ് യോഗ്യതകളെ വേണ്ടപ്പെട്ടവര്‍ക്കുവേണ്ടി അട്ടിമറിക്കുകയാണ് രീതി. അമ്പത് ലക്ഷം രൂപവരെ കോഴവാങ്ങിയാണ് ഇപ്പോള്‍ കോളേജ് അധ്യാപകരെ നിയമിക്കുന്നത്.
യുജിസിയുടെ മാനദണ്ഡങ്ങള്‍ മറികടക്കാന്‍ ഒരു സര്‍വകലാശാലക്കും കോളേജിനും അധികാരമില്ല. രാഷ്ട്രീയ നേതൃത്വം സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് ഒത്താശ ചെയ്യാനായി പലപ്പോഴും യുജിസി നിയമങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. 2012ല്‍ ഇന്റര്‍വ്യൂ മാര്‍ക്ക് 20ല്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്താന്‍ കാലിക്കറ്റ് സര്‍വകലാശാല മാനേജ്മെന്റുകള്‍ക്ക് അധികാരം നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയായിരുന്നു ഇത്. കേസ് കോടതിയില്‍ എത്തിയതോടെ സര്‍വകലാശാല പ്രതിക്കൂട്ടിലായി. തുടര്‍ന്ന് സെനറ്റ് മീറ്റിങ്ങ് വിളിച്ചുചേര്‍ത്ത് വീണ്ടും 20 ശതമാനമാക്കി നിജപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: