അമ്പലപ്പുഴ: നാല് മാസം മുമ്പ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ കഴിഞ്ഞുകൂടുകയുമായിരുന്ന ഓട്ടോതൊഴിലാളിക്ക് കേരള സൗഭാഗ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം. പുന്നപ്ര വടക്ക് പഞ്ചായത്ത്’ 13-ാം വാര്‍ഡില്‍ വടക്കേതില്‍ വീട്ടില്‍ ബിജുവിനാണ് കഴിഞ്ഞ 28 ന് നറുക്കെടുത്ത സൗഭാഗ്യ ഭാഗ്യക്കുറിയുടെ വി.ഡബ്ല്യു 114292 നമ്പര്‍ എന്ന ടിക്കറ്റിലൂടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ തേടിയെത്തിയത്.
വെള്ളിയാഴ്ച മരുന്ന് തീര്‍ന്നതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി മരുന്നു വാങ്ങി ഓട്ടോയില്‍ വീട്ടീലേക്കുള്ള യാത്ര മധ്യേ ഉച്ചക്ക് ഒരു മണിയോടെ പുന്നപ്ര മാര്‍ക്കറ്റിന് സമീപത്തെ ആയില്യം ലക്കി സെന്ററില്‍നിന്ന് ടിക്കറ്റ് എടുക്കുകയായിരുന്നു തുടര്‍ന്ന് വൈകുന്നേരം അഞ്ചു മണിയോടെ ലക്കി സെന്റര്‍ ഉടമ സനല്‍കുമാര്‍ ഭാഗ്യവാനെ അന്വേഷിച്ചു കണ്ടെത്തിയതിനെ തുടര്‍ന്നാണ് താന്‍ ഭാഗ്യവാനായെന്ന് അറിയുന്നത്.
ഓവര്‍സീസ് ബാങ്കില്‍ നിന്നും വായ്പയെടുത്താണ് ഓട്ടോ വാങ്ങിയത് എന്നാല്‍ തുക ബാങ്കില്‍ അടക്കാന്‍ കഴിയാതെ കുടിശ്ശികയായി ചികിത്സയുടെ ആവശ്യത്തിനായി പണം ചെലവാക്കുകയായിരുന്നു. ഒരാഴ്ചയ്ക്ക് മുമ്പ് കോടതിയില്‍ നിന്നും നോട്ടീസുമെത്തി ബാങ്കില്‍ നിന്നും എടുത്ത പണം തിരികെയടച്ചില്ലങ്കില് അറസ്റ്റും,ജപ്തിയും ഉള്‍പ്പെടെയുള്ള നിയമനടപടി നേരിടണമെന്ന് .ഇതേ തുടര്‍ന്ന് ആകെയുണ്ടായിരുന്ന അഞ്ചു സെന്റ് സ്ഥലവും ആസ്ബസ്റ്റോസ് മേഞ്ഞവീടും വില്ക്കാന് തീരുമാനിച്ചിരുന്നപ്പോഴാണ് ഭാഗ്യദേവത കടാക്ഷിച്ചത്.
ബിജുവിന്റെ മൂത്ത മകന് ശ്രീകാന്ത് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയും ഇളയ മകന് 9 വയസ്സുകാരനായ ശ്രീശാന്ത് ജന്മനാരോഗിയുമാണ്. തലച്ചോറിന് അസുഖം ബാധിച്ച ശ്രീ ശാന്തിന്റെ ചികിത്സാ ചെലവിനായി പലരുടെ കൈയ്യില്‍ നിന്നും പണം കടം വാങ്ങിയാണ് ചികിത്സ മുന്നോട്ട് കൊണ്ടു പോയി കൊണ്ടിരിയ്ക്കുന്നത്. ഇനി തുടര്‍ ചികിത്സക്കായി ശ്രീശാന്തിന് ലക്ഷങ്ങളാണ് വേണ്ടത്. ഈ ദുഃഖാവസ്ഥയിലാണ് ഭാഗ്യം ബിജുവിന്റെ കുടുംബത്തിനെ തേടിയെത്തിയത്. ഷീബയാണ് ബിജുവിന്റെ ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: