കോഴിക്കോട്: ടി.എന്‍. പ്രതാപന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് സമഗ്രഅന്വേഷണം നടത്തണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഫണ്ടുകള്‍, തട്ടിക്കൂട്ടിയ ട്രസ്റ്റിന്റെയും ബിനാമികളുടെയും പേരിലുള്ള സ്വകാര്യ പദ്ധതികള്‍ക്കായി വിനിയോഗിച്ചത് അന്വേഷണ വിധേയമാക്കണം. സ്നേഹതീരം ടൂറിസം പദ്ധതിയുടെ മറവില്‍ നടത്തിയ ഭൂമി തട്ടിപ്പും സാമ്പത്തിക തിരിമറികളും തൃപ്രയാര്‍ സ്റ്റേഡിയത്തിന്റെ പിന്നിലെ കള്ളക്കളികളും വെളിച്ചത്ത് കൊണ്ടുവരണം. എംഎല്‍എ ഫണ്ടും പൊതുഫണ്ടും സ്വാര്ത്ഥതാല്പര്യത്തിനും ബിനാമികള്‍ക്കും ദുരുപയോഗം ചെയ്തത് രാഷ്ട്രീയ കാപട്യമാണ്.
തളിക്കുളം നാട്ടിക കടലോര മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ കൈവശമുള്ള തീരഭൂമി കള്ള പ്രചരണത്തിലൂടെ വന്‍കിട വ്യവസായികളുടെ ബിനാമികള്‍ക്ക് ലഭ്യമാക്കിയതിന് പിന്നില്‍ ഈ മുന്‍ എംഎല്‍എയാണ്. തീരദേശനിയമം നിലവില്‍ വന്നാല്‍ അഞ്ഞൂറ് മീറ്റര്‍ വരെയുള്ള കടല്‍ തീരത്ത് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് ഭയപ്പെടുത്തി. പരമ്പരാഗതമായി കൈവശംവെച്ചനുഭിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഭൂമി തുച്ഛമായ വിലക്ക് വില്‍പ്പന നടത്താന്‍ പ്രേരിപ്പിച്ചത് ഇദ്ദേഹം നടത്തിയ ഈ കള്ള പ്രചരണങ്ങളാണ്.
പാവപ്പെട്ടവനാണ് എന്ന് സ്വയം പാടി നടക്കുന്ന പ്രതാപന്റെ സ്വത്തുക്കളും ബിനാമി ഇടപാടുകളും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: