ആലുവ: മലയാളത്തിന്റെ കാവ്യ സംസ്കാരം നഷ്ടപ്പെടുത്തി നാം സ്വന്തം നാട്ടില്‍ അന്യരാകുന്ന സ്ഥിതി ഉണ്ടാകരുതെന്ന് കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.ജി. പൗലോസ് പറഞ്ഞു.
കവി എന്‍.കെ. ദേശത്തിന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന അശീതി മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറയില്‍പ്പെട്ടവര്‍ക്ക് മലയാളത്തിന്റെ സാഹിത്യ സാമൂഹിക മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ പറ്റിയുള്ള അറിവ് പകര്‍ന്നു നല്‍കണം. ഇല്ലെങ്കില്‍ നമ്മുടെ സംസ്കാരത്തിന്റെ നിലനില്‍പ്പിനെ ബാധിക്കും. നഷ്ടപ്പെട്ട കാവ്യ സംസ്കാരം വീണ്ടെടുക്കാന്‍ എന്‍.കെ. ദേശത്തെ പോലെയുള്ളവര്‍ നടത്തുന്ന പ്രയത്നങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.കെ. ദേശത്തിന്റെ വിവിധ കൃതികളെ പറ്റിയുള്ള പഠനവും ഡോ.കെ.ജി. പൗലോസ് നടത്തി.
കെ. വാസു സ്മാരക ഗ്രന്ഥശാല പ്രസിഡന്റ് സാജന് കീടേത്ത് അധ്യക്ഷത വഹിച്ചു. ദേശം കവിതകളിലെ നര്‍മ്മബോധത്തെ പറ്റി ഡോ.എസ്.കെ. വസന്തനും, അക്ഷരശ്ലോകരംഗത്തെ പറ്റി ഡോ. ആര്യാംബികയും സാഹിത്യ ചര്‍ച്ച യോഗത്തില്‍ സംസാരിച്ചു. എസ്. കൃഷ്ണന്‍കുട്ടി ആമുഖവും, വി.ജി. കിരണ്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടത്തിയ കവി സമ്മേളനത്തില്‍ ചെമ്മനം ചാക്കോ, തങ്കമണിയമ്മ, എസ്. രമേശന്‍നായര്‍, ശിവന് മുപ്പത്തടം, ബാലന് ഏലൂക്കര, തോമസ് പോള്‍, കെ.വി. രാമകൃഷ്ണന്, ചെറുകുന്നം വാസുദേവന്‍, ഉണ്ണികൃഷ്ണന് ചെറുതുരുത്തി, കരിമ്പുഴ രാമചന്ദ്രന്, കടുങ്ങല്ലൂര്‍ നാരായണന്, ഡോ. സുരേഷ് മൂക്കന്നൂര്‍, സുഭാഷ് ചന്ദ്രന് ദേശം, ഇന്ദുലേഖ, സുഗതന് ചൂര്‍ണ്ണിക്കര എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് അക്ഷരശ്ലോക സദസ് നടന്നു.
വൈകീട്ട് നടന്ന സമാദരണസഭ അന്‍വര്‍സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി ചെയര്മാന് വൈശാഖന് മുഖ്യാതിഥിയായിരുന്നു. ഡോ.എം.ഐ. പുന്നൂസ്, ഡോ. അഥീന നിരഞ്ജ്, എന്‍. മോഹനന് നായര്‍, വി.കെ. ഷാജി, എസ്. പ്രതാപചന്ദ്രന്, ലത ഗംഗാധരന്, ബി. മോഹനന്, പി.വി. കൃഷ്ണന് കുറൂര്‍, ഫാ. ജിനോ, ആര്. ബാലകൃഷ്ണന്, കെ.പി. ഗോപന് എന്നിവര്‍ സംസാരിച്ചു. എന്‍.കെ. ദേശത്തിന് കെ. വാസു സ്മാരക ഗ്രന്ഥശാല മുക്തകശ്രീ പുരസ്കാരം നല്കി ആദരിച്ചു. തുടര്‍ന്ന് ദേശം കവിതകളുടെ ആലാപനവും, തിരുവാതിരകളിയും, കലാപരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: