ആലുവ: ആലുവ സ്വകാര്യ ബസ് സ്റ്റാന്റില്‍ സ്ഥാപിച്ചിട്ടുള്ള റെഡ് ബട്ടന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് യന്ത്രത്തിന്റെ ഉപയോഗം സംബന്ധിച്ച് ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കാന്‍ സംഘടിപ്പിച്ച മോക്ക് ഡ്രില്‍ ശ്രദ്ധേയമായി.
കൃത്രിമ വാഹനപകടം സൃഷ്ടിക്കുകയും ഇതേതുടര്‍ന്ന് കാല്‍നട യാത്രക്കാരില്‍ ഒരാള്‍ റെഡ് ബട്ടണ്‍ അമര്‍ത്തി പൊലീസിന്റെ സേവനം നിമിഷ നേരം കൊണ്ട് ഉറപ്പാക്കുന്നതുമായിരുന്നു മോക്ക് ഡ്രില്ലില്‍. കൃത്രിമ വാഹനപകടം അവതരിപ്പിച്ചപ്പോള്‍ യഥാര്‍ത്ഥ അപകടമാണെന്ന ധാരണയില്‍ സംഭവ സ്ഥലത്തേക്ക് ഓടിക്കൂടിയവരും ഉണ്ടായിരുന്നു. വാഹനപകട സമയങ്ങളില്‍ മാത്രമല്ല, പൊലീസിന്റെ സേവനം ആവശ്യമുള്ള ഏത് ഘട്ടത്തിലും റെഡ് ബട്ടന്റെ സേവനം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം. ഒരു വര്‍ഷത്തിലേറെയായിട്ടും വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് റെഡ് ബട്ടണ്‍ ഉപയോഗിച്ചത്. ജനങ്ങളില്‍ ഇക്കാര്യത്തിലുള്ള അജ്ഞതയാണ് കാരണമെന്ന് ബോധ്യമായതിനാലാണ് റൂറല്‍ എസ്.പി പി.എന്‍. ഉണ്ണിരാജന്, ഡിവൈ.എസ്.പി കെ.ജി. ബാബുകുമാര്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം ട്രാഫിക്ക് എസ്.ഐ സോണി മത്തായിയുടെ നേതൃത്വത്തില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്.
മോക്ക് ഡ്രില്ലിലെ റെഡ് ബട്ടണ്‍ അമര്‍ത്തിയാല്‍ 30 നിമിഷങ്ങള്‍ക്കകം പൊലീസ് കണ്ട്രോള് റൂമില്‍ വിവരം ലഭിക്കും. യന്ത്രത്തില്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ നാല് കാമറകള്‍ മിഴിതുറന്ന് സ്ഥലത്തെ ദൃശ്യങ്ങള്‍ കണ്ട്രോള് റൂമില്‍ ലഭ്യമാക്കുന്നതാണ് റെഡ് ബട്ടണ്‍ സംവിധാനം. കണ്ട്രോള് റൂം എസ്.ഐ മുഹമ്മദും പരിപാടിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: